Thursday, December 28, 2017

മക്കബായരുടെ പരാജയത്തിൽ, സിറോ മലബാർ സഭക്കുള്ള പാഠം

   
       മക്കബായരുടെ പരാജയം, നമ്മുടെ സഭയായ സിറോ മലബാർ സഭക്ക് നൽകുന്ന പാഠത്തെ കുറിച്ചാണ് ഈ ലേഖനം. മക്കബായരുടെ പരാജയമോ? അന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ യവന സാമ്രാജ്യത്തെയും അവരുടെ സാംസ്‌കാരിക അധിനിവേശത്തയും തകർത്തെറിഞ്ഞ മക്കബായർ പരാജയപ്പെട്ടെന്നോ? ന്യായമായ ഒരു ചോദ്യമാണ്.

      മഹാനായ അലക്സാണ്ടർ ചക്രവർത്തിയാൽ സ്‌ഥാപിതമായ യവന സാമ്രാജ്യം അദ്ധേഹത്തിന്റെ മരണത്തിനു ശേഷം നാലായി വിഭജിക്കപ്പെട്ടു. അതിൽ ഏറ്റവും ശക്തമായിരുന്നത് സെല്യൂസിഡ് സാമ്രാജ്യമായിരുന്നു. ഗ്രീക്ക് സംസ്കാരത്തിൽ അധിഷ്ഠിതമായ സെല്യൂസിഡ് സാമ്രാജ്യം നാഥനില്ലാത്ത യഹൂദയയെ കീഴടക്കുകയും, ശക്തമായ യവനവൽക്കരണത്തിന് വിധേയമാക്കുകയും ചെയ്‌തു. ചെറുത്തു നിന്നവർ കൂട്ടകുരുതിക്കും, മാനഹാനിക്കും വിധേയരായത് മക്കബായരുടെ പുസ്‌തകം വായിച്ചിട്ടുള്ളവർക്ക് പരിചിതം ആയിരിക്കുമല്ലോ. യഹൂദ ജനം, തങ്ങളുടെ ഹെബ്രായ പാരമ്പര്യം ഉപേക്ഷിച്ചു, ശക്തമായ യവന സംസ്കാരത്തിലേക്ക് ആകർഷിപ്പെടാൻ തുടങ്ങി. ഈ അവസരത്തിൽ ആണ്, ജെറുസലേമിന് പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലെ അഹറോന്റെ പരമ്പരയിൽ പിറന്ന പുരോഹിതനായ  മതിയാസും മക്കളും യഹൂദ പാരമ്പര്യങ്ങളും വിശ്വാസങ്ങളും യവന അധിനിവേശത്തിൽ നിന്നും സംരക്ഷിക്കാൻ ഇറങ്ങുന്നത്. മക്കബായർ എന്ന് വിളിക്കപ്പെട്ട ഇവർ ലോകം വിറപ്പിച്ച യവനപ്പടയെയും, അന്തിയോക്കസ് ചക്രവർത്തിയെയും അദ്ദേഹത്തിന്റെ സേനയെയും പരാജപ്പെടുത്തുകയും, 400 വർഷങ്ങൾക്കു ശേഷം ഒരു സ്വതന്ത്ര യഹൂദ രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടയിൽ അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ യൂദാസും, ജോനാഥനും ഉൾപ്പെടെ പല മക്കബായരും രക്‌തസാക്ഷികളായി. 

    എന്നിരുന്നാലും നാനൂറോളം വർഷത്തെ അടിമത്വവും നേതൃത്വമില്ലായ്മയുടെയും അവസാനം, യഹൂദർ സ്വാതന്ത്രരാവുകയും, സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുകയും, വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കപ്പെടുകയും ചെയ്‌തു. മക്കബായ വിപ്ലവം ഇല്ലായിരുന്നു എങ്കിൽ, യഹൂദ വിശ്വാസവും, പാരമ്പര്യവും യവന സംസ്കാരത്തിൽ മുങ്ങി അപ്രത്യക്ഷമാകുമായിരുന്നു. മിശിഹാക്ക് പിറക്കാനും ജീവിക്കാനും ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുമായിരുന്നില്ല. ഇത്രയും മഹത്തായ മക്കബായ വിപ്ലവത്തെ എങ്കിലും ഞാൻ ഒരു പരാജയമായാണ് കാണുന്നത്. അതിന് കാരണം വഴിയേ പറയാം.

     മക്കബായരുടെ കാലത്തെ യഹൂദ ജനതയെ പോലെ, ഒരു വ്യക്തമായ നേതൃത്വമില്ലാതെ, യവനവൽക്കരണം പോലെ ലത്തീൻ വൽക്കരണത്തിന്റെ പിടിയിൽ നാനൂറ് വർഷത്തോളം (AD 1599 - AD 1992) സീറോ മലബാർ സഭയും കഴിഞ്ഞു കൂടി. യവ്വനരീതികൾ യഹൂദജനം സ്വീകരിച്ചത് പോലെ, നമ്മുടെ ജനം, അധിനിവേശക്കാരുടെ ലത്തീൻ രീതികൾ സ്വീകരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്‌തു. നമ്മുടെ സഭയിൽ ധാരാളം മക്കബായർ പിറവിയെടുത്തു. ചിലർ രക്‌തസാക്ഷികളായി. ചിലർ അവസാനം വരെ പൊരുതി. പറമ്പിൽ ചാണ്ടി മെത്രാനും, മാർ കരിയാറ്റി മെത്രാനും, ഇക്കക്കോ കത്തനാരും, ചാവറ അച്ചനും, വ്യാകുലങ്ങളും, പ്ലാസിഡ് അച്ചനും, പവ്വത്തിൽ പിതാവും ഒക്കെ ആ നിരയിൽ ഉൾപ്പെടുത്താം. ഈ പീഡനങ്ങൾക്കപ്പുറം നാനൂറോളം വർഷങ്ങൾക്കപ്പുറം നമ്മുടെ സഭ 1992 ൽ ഒരു സ്വയം ഭരണ അധികാര സഭയായി, സ്വാതന്ത്ര ആയി. എറണാകുളം-അങ്കമാലി ആസ്ഥാനമാക്കി, അവിടുത്തെ സഭാതലവൻ സീറോ മലബാർ സഭയുടെ മുഴുവൻ തലവനായി. രൂപതകളായി വിഭജിക്കപ്പെട്ടു കിടന്ന നമ്മുടെ സഭ ഒന്നായി. ലത്തീൻ അധിനിവേശത്തിൽ മുങ്ങി, ലത്തീൻവൽക്കരണത്തിന് വിധേയമായി 400 വർഷം കഴിഞ്ഞ നമ്മുടെ സഭയുടെ മരണ പത്രം പലരും വായിച്ചിട്ടുണ്ടാകും. എന്നാലും മാർ തോമ്മായുടെ മക്കൾ, മാർ തോമ്മാ കാണിച്ച മാർഗ്ഗവും, പാരമ്പര്യവും ഒരു കാലവും ഉപേക്ഷിക്കില്ല എന്ന് വിളിച്ചു പറഞ്ഞു ഇന്നും മാർ തോമ്മാ നസ്രാണികൾ എന്ന പേരിൽ എഴുന്നേറ്റ്‌ തന്നെ നിൽക്കുന്നു. 

          ഒരു വശത്തു യഹൂദ ജനതയെ മുഴുവൻ ഉന്മൂലനത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ, നേതൃത്വം ഏറ്റെടുത്തു പുരോഹിതരായ മക്കബായർ ഉയർന്നു വന്നു. മറുവശത്തു ഒരു പറങ്കി സങ്കര ജനമായി മാറാതെ മാർ തോമ്മാ നസ്രാണികളെ ഈ നാനൂറു വർഷം സംരക്ഷിച്ചത് നമ്മുടെ ഇടയിൽ പിറന്ന നമ്മുടെ പുരോഹിതരാണ്. നമ്മുടെ രാഷ്ട്രീയ ശക്‌തിയായ പള്ളിയോഗവും, ആർക്കാദിയോനും ഇല്ലാതായപ്പോഴും, നാശത്തിലേക്ക് കടക്കാതെ ജനതയുടെ നേതൃത്വം ഏറ്റടുത്തത് നമ്മുടെ പുരോഹിതരാണ്. പുരോഹിതന്റെ ജോലി പൗരോഹിത്യവും, സന്യാസിയുടെ ജോലി സന്യാസവും ആണ്. എന്നാൽ നേതൃത്വം ഇല്ലാതിരുന്ന നമ്മുക്ക് അവർ നേതാക്കളുടെ അധിക ചുമതല കൂടി ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടിയെടുത്തു.

         മക്കബായരുടെയും മാർ തോമ്മാ നസ്രാണികളുടെയും വിജയത്തിന്റെ കഥ കേട്ടപ്പോൾ പരാജയം എവിടെ എന്ന് ചിന്തിക്കുന്നുണ്ടാകും. മക്കബായരുടെ പരാജയം സംഭവിച്ചത്, രാജ്യം സ്വതന്ത്രം ആയപ്പോൾ, രാജ്യം അതിന്റെ യഥാർത്ഥ ഉടമയെ ഏല്പിച്ചില്ല എന്നുള്ളതാണ്. ആരായിരുന്നു, ആ യഥാർത്ഥ അവകാശി? ഇസ്രായിലിന്റെ ചെങ്കോൽ, യൂദാക്കും അവന്റെ സന്തതിക്കുമായി ദൈവം മാറ്റി വച്ചതാണ്. യൂദാ വഴി, ദാവീദിനും അവന്റെ സന്തതിക്കും അത് അവകാശപ്പെട്ടതായിരുന്നു. രാജഭരണം ആയിരുന്നു അന്നത്തെ കാലത്തെ മികച്ച ഭരണ രീതി. രാജ്യം പുനർസ്ഥാപിച്ച മക്കബായർ, ചെയ്യേണ്ടി ഇരുന്നത്, തിരികെ തങ്ങളുടെ പുരോഹിത വൃത്തിയിലേക്കു കടക്കുകയും, ദാവീദിന്റെ സന്തതിയിൽ ഏറ്റവും യോഗ്യനായവനെ രാജ്യഭരണം ഏൽപ്പിക്കുക എന്നതായിരുന്നു. എന്നാൽ ജോനാഥൻ മക്കബായർ എന്താണ് ചെയ്തത്. അദ്ദേഹം ഒരേസമയം പ്രധാനപുരോഹിതനും, രാജ്യത്തിന്റെ രാജാവും ആയി. ഇസ്രയേലിന്റെ രീതി അത് അല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാരും അത് തന്നെ ചെയ്‌തു. തൽഭലമായി എന്ത് സംഭവിച്ചു? അവസരം വന്നപ്പോൾ, ഏസാവിന്റെ സന്തതിയായ ഹേറോദ് റോമാക്കാരുടെ സഹായത്തോടെ തന്ത്രപൂർവം യൂദയായുടെ ഭരണം പിടിച്ചെടിത്തു. ഈ അവസരത്തിലാണ് ദാവീദിന്റെ സന്തതിയായി, യൂദയായുടെ യഥാർത്ഥ രാജാവായ മിശിഹാ പിറക്കുന്നത് എന്ന് മനസിലാക്കണം. ഹേറോദിന് മനസിലായ കാര്യം (യഥാർത്ഥ അവകാശിയെ ഇല്ലാതാക്കാൻ കുഞ്ഞുങ്ങളെ കൊല്ലുന്നത്), പക്ഷെ അന്നത്തെ യഹൂദ പുരോഹിതർക്കും, മക്കബായരുടെ പിൻതലമുറക്കും മനസിലായില്ല. 

       ഇതിൽ നിന്നും ഉള്ള പാഠം, പുരോഹിതൻ പൗരോഹിത്യത്തിൽ ശ്രദ്ധ കൊടുക്കുക. പുരോഹിതർ ഭരിച്ച ഒരു സ്വതന്ത്ര രാജ്യവും, ജനതയും രക്ഷപെട്ടിട്ടില്ല. ജനത നാശത്തിന്റെ വക്കിൽ എത്തുമ്പോൾ മാത്രമേ, മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രമേ, പുരോഹിതൻ ഭരണം ഏറ്റെടുക്കാൻ പാടുള്ളു. അതും ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെ, ഭരണം തിരിച്ചു അതിന്റെ യഥാർത്ഥ ഉടമയെ തിരിച്ചേല്പിക്കണം. ഇല്ലെങ്കിൽ ഏസാവിന്റെ സന്തതി ഭരണം കൈക്കലാക്കുകയും, യഥാർത്ഥ അവകാശി പീഡിപ്പിക്കപ്പെടുകയും ചെയ്യും.

          ഇതിൽ സീറോ മലബാർ സഭക്ക് എന്താണ് പഠിക്കാനുള്ളത്? പള്ളിയോഗം, ആർക്കാദിയോൻ എന്ന സമ്പ്രദായത്തെ ഇല്ലാതാക്കി പറങ്കി നമ്മെ ഭരിച്ചപ്പോൾ, ഒരു നേതൃത്വം ഇല്ലാതെ നാം നാശത്തിന്റെ വക്കിൽ എത്തി. ആ അവസ്ഥയിൽ നിന്നും നേതൃത്വം ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടി തരുന്ന ഘട്ടം വരെയുള്ള നമ്മുടെ പുരോഹിതരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കാര്യങ്ങൾ ലോകാവസാനം വരെ നാം സ്‌മരിക്കും. എന്നാൽ സഭാ സ്വതന്ത്ര ആയ ഈ അവസരത്തിൽ, പുരോഹിതർ തങ്ങളുടെ പൗരോഹിത്യത്തിൽ ശ്രദ്ധ ചെലുത്തുകയും, സഭാ ഭരണം അതിന്റെ യഥാർത്ഥ അവകാശികളെ ഏൽപ്പിക്കുകയും ചെയ്യണം. ഇല്ലേൽ സഭയുടെ സമ്പത്തു ഏസാവിന്റെ സന്തതികൾ കയ്യടക്കുകയും, യഥാർത്ഥ അവകാശികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യും.

         ആരാണ് സഭ ഭരണത്തിന്റെ യഥാർത്ഥ അവകാശികൾ? തീർച്ചയായും, സഭയിലെ അൽമായരും അവരുടെ പ്രതിനിധികളും, അവർ തിരഞ്ഞെടുക്കുന്ന പള്ളിയോഗങ്ങളും, പള്ളിയോഗങ്ങൾ തിരഞ്ഞെടുക്കുന്ന ആർക്കാദിയോനും. പണ്ട് കാലത്തു ആർക്കാദിയോൻ ഒരു കുടുംബത്തിൽ നിന്നും ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്നത്തെ കാലത്തെ കേരളത്തിലെ ഭരണ വ്യവസ്ഥ പ്രഭു കുടുംബങ്ങളിൽ നിന്നായിരുന്നതിനാൽ ആണ് അങ്ങനെ സംഭവിച്ചത്. ഇന്ന് ജനാധിപത്യം ആണ് ഏറ്റവും മികച്ച ഭരണ വ്യവസ്ഥ. നാളെ മറ്റൊന്ന് വന്നു കൂടായ്ക ഇല്ല. ജനാധിപത്യപരമായി ഓരോ ഇടകയിലും പള്ളിയോഗങ്ങൾ ഉണ്ടാകട്ടെ. പള്ളിയോഗങ്ങൾ രൂപത തലത്തിൽ സംഘടിക്കട്ടെ. പള്ളിയോഗങ്ങൾ കൂടി ജനാധിപത്യ രീതിയിൽ നമ്മുടെ സമുദായത്തിന്റെ നായകനെ തിരഞ്ഞെടുക്കട്ടെ. ആർക്കാദിയോനും പള്ളിയോഗങ്ങളും കൂടി സഭയുടെ ഭൗതിക രാഷ്ട്രീയ ഭരണം നടത്തട്ടെ. അധികാരം വ്യക്തികളിൽ കേന്ദ്രികൃതമാകാതിരിക്കാൻ, അതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകട്ടെ. ഉദാഹരത്തിന്, ഒരു വ്യക്തി അല്ലേൽ കുടുംബം രണ്ടിൽ കൂടുതൽ തവണ ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാടില്ല. ഒരു രൂപതയിൽ നിന്നും നിശ്ചിത തവണക്ക് ശേഷമേ ഒരു ആർക്കാദിയോൻ ഉണ്ടാകാൻ പാടുള്ളു. ഭരണം ജനങ്ങളുടെ കയ്യിൽ എത്തുമ്പോൾ, കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. തെറ്റുപറ്റാത്ത മനുഷ്യരില്ല. ഒരു വൈദീകനോ, മെത്രാനോ തെറ്റ് ചെയ്യുമ്പോൾ സഭക്ക് ഉണ്ടാകുന്ന മാനക്കേട്, അതേ തെറ്റ് അല്മയനായ ആർക്കാദിയോനോ പള്ളിയോഗമോ ചെയ്താൽ ഉണ്ടാകില്ല.

        വൈദീകരും മെത്രാന്മാരും പൗരോഹിത്യത്തിലും സന്യാസത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ, സഭ ആത്മീയമായി ധാരാളം വളരും. സഭയിലെ ആരാധക്രമ പ്രശ്‌നങ്ങൾ മുതലായവ പമ്പ കടക്കും. അലമായരുടെ ഒരു നേതൃത്വം ഉണ്ടാകുന്നത്, വൈദീകർക്കിടയിലെ മോശം പ്രക്രിയയെ ജനങ്ങൾക്ക് ചോദ്യം ചെയ്യാൻ ഒരു വേദി ഉണ്ടാക്കി കൊടുക്കും. പൗരോഹിത്യത്തിന് അലമായരുടെ കാര്യങ്ങളിൽ ഉപദേശം നൽകാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും സാധിക്കും. ഇങ്ങനെ പരസ്പര പൂരകങ്ങളായ വൈദീക നേതൃത്വം ഒരു വശത്തും, അൽമായ നേതൃത്വം മറു വശത്തും വളരണം. സഭ നന്നായി വളരും.

          എന്നാൽ അധികാരത്തിന്റെ ലഹരി നുണഞ്ഞ മക്കബായർ, ദാവീദിന്റെ സന്തതിക്ക്‌ ഭരണം കൈമാറാത്തതു പോലെ, അധികാരത്തിന്റെ ലഹരിയിൽ ആറാടി നിൽക്കുന്ന, ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നമ്മുടെ ചില പുരോഹിത വൃന്തം സഭയുടെ ഭരണം, സഭാ മക്കളെ ഏൽപ്പിക്കുമോ എന്നത് എനിക്ക് സംശയമാണ്. സ്ഥിതി ഇത് പോലെ തുടരുകയാണെങ്കിൽ, ഏസാവിന്റെ സന്തതിയുടെ വരവിനായി കാത്തിരുന്ന്, പീഡനങ്ങൾക്കായി നമ്മുക്ക് ഒരുങ്ങാം.

         ഈ ലേഖനം ഇപ്പോൾ സഭയിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് എഴുതിയതല്ല. അതുമായി ബന്ധം തോന്നുകയാണെങ്കിൽ, അതൊരു തുടക്കം മാത്രം. ഈ എഴുതിയിരിക്കുന്നത്, എനിക്ക് നേരത്തെ ഉള്ള ആശയം ആണെന്ന്, ഇത് പങ്കു വച്ചിട്ടുള്ള സുഹൃത്തുക്കൾ മാത്രം സാക്ഷി.

          സഭയുടെ ഭരണം, അതിന്റെ യഥാർത്ഥ അവകാശിയായ സഭാ മക്കൾക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ പുരോഹിതർ ഭരണത്തിൽ നിന്നും അകന്നു പൗരോഹിത്യത്തിൽ ശ്രദ്ധിച്ചു ജനങ്ങളെ ശുശ്രൂഷിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നമ്മുടെ സന്യാസികൾ കച്ചവടത്തിൽ നിന്നും അകന്ന്, സന്യസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മഹത്തായ ദൈവശാസ്ത്രങ്ങൾ കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.

നന്ദി.


3 comments:

  1. Good very good suggestion..we have to pray

    ReplyDelete
    Replies
    1. ഇന്ന് സഭ അനുഭവിക്കുന്ന പേറ്റു നോവ്, നാളെ ഉണ്ടാകാൻ സാധ്യത ഉള്ള സന്തോഷ വാർത്തയുടെ മുന്നൊരുക്കം ആകുമെന്ന് പ്രതീക്ഷിക്കാം.

      Delete
  2. അർഥവത്തായ ലേഖനം പക്ഷെ അധികാരികൾ മനസിലാക്കില്ല. അതുകൊണ്ടു യൂറോപ്പിലെ സഭയ്ക്ക് ഉണ്ടായിരിയ്ക്കുന്ന വിശ്വാസച്യുതി ഇവിടെയും ആവർത്തിയ്ക്കപ്പെടും. തീർച്ച. തെറ്റ് ചൂണ്ടിക്കാണിയ്ക്കുന്നവൻ ക്രിസ്തുവിനു എതിരാണ് എന്ന് പഠിപ്പിയ്ക്കുന്ന സഭ നേതൃത്വവും, അതിനെ പിന്താങ്ങുന്ന ഏറാൻ മൂളികളും ചേർന്നു നല്ലൊരു സഭയെ ഇന്ന് നശിപ്പിയ്ക്കുന്ന കാഴ്ച വേദനാജനകമാണ്. ഞാൻ പത്രോസിനു ഉള്ളവനാണ്, ഞാൻ പൗലോസിന് ഉള്ളവനാണു എന്നതിന് പകരം ഞാൻ മിശിഹായ്ക്കു ഉള്ളവന് എന്ന് പറഞ്ഞു വിശ്വാസത്തിൽ ഒരുമിയ്ക്കാൻ ശ്രമിയ്ക്കണം. അല്ലാതെ സ്വർഗം ഭൂമിയിൽ വരില്ല. 325ലെ നിഖ്യാ സൂനഹദോസിൽ തുടങ്ങിയ ദൈവശാസ്ത്രം പിന്നീട് ബിഷപ് അഗസ്റ്റിൻ അന്നത്തെ കാലത്തിനും അറിവിനും അനുസരിച്ചു പരിഷ്കരിച്ചത് ഇന്നും തുടരുന്നു! കാണുന്നത് പാപം, കേൾക്കുന്നത് പാപം, മിണ്ടുന്നതു പാപം! ലോകം മാറുന്നത് സഭാ നേതൃത്വം അറിയുന്നില്ലേ? അതോ അറിയുന്നില്ല എന്ന് നടിയ്ക്കുകയാണോ? പ്രപഞ്ചത്തിന്റെ ഉത്പത്തിയെപറ്റി മനസിലാക്കാനും, ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്കു പോകാനും മനുഷ്യൻ ശ്രമിയ്ക്കുന്നു. നമ്മളോ എട്ടോ ഒൻപതോ ആയിരം വർഷത്തെ വായ്മൊഴി ആയി കിട്ടിയ ചരിത്രം കണ്ണടച്ച് ഇരുട്ടാക്കുന്നതു പോലെ ഇന്നും വിശ്വസിച്ചു പോരുന്നു. തിരുത്തി എഴുതേണ്ടവ തിരുത്തി എഴുതിയെ പറ്റൂ. ഇല്ലെങ്കിൽ കാലം അതെല്ലാം തിരുത്തും.

    ReplyDelete