Monday, March 20, 2017

വൈദീകരിലെ പൗരോഹിത്യവും സന്യാസവും




നമ്മുടെ സഭയിൽ ഈ രണ്ടു കാര്യങ്ങളും പേരിനെങ്കിലും ഒരേ കൂട്ടർ തന്നെ ചെയ്യുന്നതിനാൽ, അല്ലേൽ ചെയ്യിക്കപ്പെടുന്നതിനാൽ ഇത് തമ്മിലുള്ള വ്യത്യാസം നമുക്ക് മനസിലാക്കാൻ സാധിക്കാറില്ല. എളുപ്പത്തിൽ നിർവചിച്ചാൽ, സർവത്തിന്റെയും സൃഷ്ടാവായ പരിശുദ്ധനായ ദൈവത്തെ ആരാധിക്കുവാൻ ഉള്ള കർമ്മങ്ങളുടെ പരികർത്താവാകാൻ, ജനം തങ്ങളുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തി ആണ് പുരോഹിതൻ. സ്വന്തം ജീവിതം നിസാരമായി പരിഗണിച്ചു, ലോകത്തിനോട് തന്നെ ബന്ധിപ്പിക്കുന്ന എല്ലാം ഉപേക്ഷിച്ചു്, മരുഭൂമിയിലും പ്രാന്തപ്രദേശങ്ങളിലും ദയറകളിലും ഈ പരിശുദ്ധനായ ദൈവത്തെ  ആരാധിച്ചു,  വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിശുദ്ധ രഹസ്യങ്ങളെ പരതുന്നവർ ആണ് സന്യാസികൾ.

അങ്ങനെ എങ്കിൽ ഇന്ന് നമ്മുടെ സഭയിൽ എത്ര സന്യാസികൾ ഉണ്ട്. സ്മാർട്ട് ഫോണും, വാഹനവും, സ്വകാര്യ സമ്പത്തും ഇല്ലാത്ത എത്ര വൈദീകർ ഉണ്ട് ഇന്ന് സഭയിൽ. തീർച്ചയായും, സന്യാസ വിളി ലഭിച്ചവർ ധാരാളം ഉണ്ട് നമ്മുടെ സഭയിൽ. ആ ജീവിതം ജീവിക്കുന്നവരെ നാം അറിയുകയോ, സഭാ നേതൃത്വം പരിഗണിക്കുകയോ ചെയ്യാറില്ല. ആ വിളി ലഭിച്ചിട്ടും, ആ ജീവിതം നയിക്കാൻ കഴയാതെ, സഭയുടെ സ്ഥപനങ്ങളുടെ നടത്തിപ്പുക്കാരായി ജീവിതം വഴിമാറി പോയവർ അതിലും കൂടുതൽ.

ഇപ്പോൾ പുരോഹിതരുടെ സ്വകാര്യ സമ്പത്തിനെ കുറിച്ച് ആകുലപ്പെടുന്നവരുടെ കാലം ആണല്ലോ. അതൊരു തെറ്റായ വേവലാതിയാണ്. പുരോഹിതരെ സന്യാസിമാരായി കാണുന്നത് കൊണ്ടാണ് ഈ തെറ്റ് നമുക്കുണ്ടാകുന്നത്. പുരോഹിതർക്ക് ദാരിദ്രം എന്ന വൃതം ഇല്ല. 17 ആം നൂറ്റാണ്ടു മുതൽ നിലവിൽ വന്ന, പൗരോഹിത്യ നിർവഹണത്തിൽ ആവശ്യമില്ലാത്ത ബ്രഹ്മചര്യം എന്ന വൃതം ആണ് അവർക്കുള്ളത്. കുറച്ചൂടെ വ്യക്തമായി മനസിലാക്കുവാൻ സന്യാസിനികളെ കുറിച്ച് മനസിലാക്കുന്നത് നല്ലതാണു. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് പൗരോഹിത്യം ഇല്ല. അത് കൊണ്ട് നമ്മുടെ കന്യാസ്ത്രീകൾ പുരോഹിതകൾ അല്ല, സന്യാസിനികൾ ആണ്. കുടുംബങ്ങളിലെ ബുദ്ധിമുട്ടുകൾ കൊണ്ട് ചിലർ സന്യാസിനികൾ ആകുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും സന്യാസം മനസാ വരിക്കുന്നവരാണ്. സന്യസ്തർക്ക് ദാരിദ്രം എന്ന വൃതം ഉണ്ട്. അത് കൊണ്ട് തന്നെ പുരോഹിതരെ പോലെ അല്ല സാമ്പത്തികമായോ ലൗകീകമായോ ഇവരുടെ ജീവിതം. അവരുടെ ജീവിതത്തിന് ആവശ്യമുള്ള അത്യാവശ്യം ചില വസ്തുക്കളും പണവും മാത്രമേ അവരുടെ കയ്യിൽ കാണാറുള്ളു. യഥാർത്ഥ സന്യാസികൾ ഇതൊന്നും ഞായറാഴ്ച കുർബാനകളിലോ പ്രസിദ്ധീകരണങ്ങളിലോ വിളിച്ചു പറയാത്തതു, കൊണ്ട് നാം ഇതൊന്നും കാണാറില്ല. അത് കൊണ്ട് തന്നെ പുരോഹിതകൾ അല്ലാത്ത, സന്യാസിനികൾ ആയ കന്യാസ്ത്രീകൾ വിവാഹം കഴിക്കണം എന്ന് പറയുന്നത് ഭോഷത്തം ആണ്. സന്യാസ ആശ്രമങ്ങളോടു ചേർന്ന് ഉണ്ടായിരുന്ന ആതുരാലയങ്ങളുടേയും, പാവങ്ങൾക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും, ആശുപത്രികളുടെയും സ്ഥാനത്തു മുതലാളിത്ത കച്ചവട സ്ഥാപനങ്ങളിലേക്ക് അവരുടെ  ജീവിതം മുരടിപ്പിച്ചതിന് നാം ഉൾപ്പെടുന്ന സഭക്ക് ഉത്തരവാദിത്വം ഉണ്ട്. ആത്മീയതയുടെ ഈറ്റില്ലം ആയ ദയറാകളിൽ നിന്നും മഹാന്മാരായ സന്യാസികൾ, സഭാപിതാക്കന്മാരായി ഉയർന്നു വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തിരിച്ചു വരികയാണെങ്കിൽ, ബെൻസ് കാറും, മണിമാളികകളായ ദൈവാലയങ്ങളും അരമനകളും അവസാനിക്കും.

പുരോഹിതർക്ക് സഭയിൽ നിന്ന് ശമ്പളം ഉണ്ട്. അവർ ശുശ്രുഷ ചെയ്യുന്ന ദൈവജനത്തിൽ നിന്നും ഒരു ഓഹരിക്ക് അവർ അവകാശികൾ ആണ്.ജനങ്ങളുടെ വിശ്വാസ ജീവിതത്തിൽ ആവശ്യമായ കർമ്മങ്ങൾ പരികർമ്മം ചെയ്യുമ്പോൾ, വേതനം അവരുടെ അവകാശം ആണ്. സഭയുടെ നോയമ്പ് സമയങ്ങളിൽ ഒഴികെ, ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാൻ അവർക്ക് അവകാശം ഉണ്ട്. ചുരുക്കത്തിൽ ഏതൊരു വിശ്വാസിയെയും പോലെ, അവർക്കൊപ്പം സാധാരണ മനുഷ്യനായി വിശുദ്ധ ജീവിതം ജീവിക്കാൻ പുരോഹിതർക്ക് അവകാശം ഉണ്ട്.

ആ അവകാശങ്ങളിൽ 17 ആം നൂറ്റാണ്ടിൽ അവരിൽ നിന്ന് കവർന്നെടുത്ത വിവാഹ ജീവിതവും ഉണ്ട്. എന്നാൽ ഇന്ന് ചില പുരോഹിതർ തന്നെ ഇതിനെതിരെ നിലപ്പടുക്കുന്നതു കാണാം. ഈ പുരോഹിതരുടെ നിലപാട് കാണുമ്പോൾ ഗോഡ് ഫാദർ എന്ന മലയാളം സിനിമയിലെ ഭീമൻ രഘുവിന്റെ കഥാപാത്രം ആണ് ഓർമ്മ വരുന്നത്. കുടുംബത്തെ നടന്ന ചില അനിഷ്ട സംഭവം മൂലം മൂത്ത സഹോദരനായ തിലകന്റെ കഥാപാത്രത്തെ ചൂണ്ടി കാട്ടി, അഞ്ഞൂറാൻ ഭീമൻ രഘുവിന്റെ വിവാഹം എന്ന മോഹം മുളയിലേ നുള്ളി. തനിക്കു ലഭിക്കാത്ത ആ സൗഭാഗ്യം, തന്റെ അനുജനായ മുകേഷിന്റെ കഥാപാത്രത്തിനും വേണ്ടെന്നു അയാൾ വാശി പിടിക്കുന്നു. എന്നാൽ ഈ കൂട്ടം പുരോഹിതരിൽ തിരുവിലുവ മലക്ക് എന്നും പറഞ്ഞു തിരുവല്ലക്കു പോകുന്ന ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഒളിഞ്ഞു ഇരിക്കുന്നത് ഈ കാലഘട്ടത്തിൽ വെളിപ്പെടുവാണല്ലോ.

ഓരോ സംഭവങ്ങൾക്കു ശേഷവും, പുരോഹിതരുടെ അവർ അനുഭവിക്കുന്ന തുച്ഛമായ അവകാശങ്ങളും ഇല്ലാതാക്കണം എന്ന് നിലവിളിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കാണാം. എന്നാൽ വിവാഹം ഉൾപ്പടെ അവരുടെ അവകാശമായ പല അവകാശങ്ങളേയും പുനർ സ്ഥാപിക്കാൻ നാം ചിന്തിക്കാറില്ല. പുരോഹിതരാവാൻ ഉള്ള ആഗ്രഹം നിമിത്തം, നിർബന്ധിത സന്യാസ ജീവിതം ഒരു പരാതിയും കൂടാതെ ജീവിതത്തിൽ സഹനമായി ഏറ്റെടുക്കുന്നവർ ആണ് നമ്മുടെ പുരോഹിതർ. സന്യാസവും പൗരോഹത്യവും രണ്ടും രണ്ടാണെന്ന് തീർച്ചറിഞ്ഞു, തങ്ങൾക്കു യോജിച്ച വിളിക്കാനിസരിച്ചു ജീവിക്കാൻ ഉള്ള അവകാശം നമ്മുടെ വൈദീകർക്കു ലഭിക്കാൻ സഭാ തയ്യാറാകണം. ഒരു സന്യാസി പുരോഹിതൻ ആവാം, എന്നാൽ ഒരു പുരോഹിതൻ സന്യാസി ആകണം എന്ന് വാശി പിടിക്കുന്നതിൽ അർഥം ഇല്ല.

Sunday, March 19, 2017

മാർ യൗസേഫ് പിതാവും പുഷ്പിതമായ വടിയും



മാർ യൗസേഫ് പിതാവിന്റെ എല്ലാ ചിത്രങ്ങളിലും ഉള്ള പൊതുവായുള്ള കാര്യമാണ് പുഷ്പങ്ങളുള്ള വടി. അതിനു സഭയിലുള്ള ഒരു പാരമ്പര്യമാണ് ഇവിടെ വ്യക്‌തമാക്കാൻ ആഗ്രഹിക്കുന്നത്. വിശുദ്ധ ദമ്പതികളായ അന്നയ്ക്കും ജോവാക്കിമിനും അവരുടെ വാർധക്യത്തിൽ ആണ് ഈശോ മിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയം ജനിച്ചത്. വി. ജോവാക്കിം, ദാവീദിന്റെ ഭവനത്തിൽ ആണ് ജനിച്ചത്. അന്ന പുണ്യവതി ആകട്ടെ, പുരോഹിതനായ മഥാന്റെ മകളായി അഹറോന്റെ ഭവനത്തിലാണ് ജനിച്ചത്.


വി. ജോവാക്കിമും അന്ന പുണ്യവതിയും ജെറുസലേം ദൈവാലയത്തിൽ നിന്നും കഷ്ടിച്ച് നൂറു മീറ്റർ മാത്രം ദൂരത്തുള്ള ഭാവനത്തിലായിരുന്നു വസിച്ചിരുന്നത്. പരിശുദ്ധ കന്യാമറിയം, ജെറുസലേം ദൈവാലയത്തിന് അടുത്തുള്ള ഈ ഭവനത്തിൽ ആണ് ജനിച്ചത്. ശിശുവായിരുന്നപ്പോൾ തന്നെ മറിയത്തെ മാതാപിതാക്കൾ ജെറുസലേം ദൈവാലയത്തിൽ കാഴ്ച്ച വച്ചിരുന്നു. മറിയത്തിന്റെ ചെറുപ്പത്തിൽ തന്നെ ആദ്യം പിതാവും, പിന്നീട് അമ്മയായ അന്നയും മരണമടഞ്ഞു. അതിനു ശേഷം ഉള്ള കാലം മറിയം തന്റെ അമ്മയുടെ ചാർച്ചക്കാരോടൊപ്പം ജെറുസലേം ദൈവാലയത്തിൽ, അവരുടെ പൗരോഹിത്യ ശുശ്രൂഷകളിൽ സഹായിച്ചു ദൈവ സന്നിധിയിൽ ജീവിച്ചു.



മറിയത്തിനു വിവാഹപ്രായം ആയപ്പോൾ, അവളുടെ പിതാവിന്റെ ഭവനമായ ദാവീദിന്റെ ഭവനത്തിൽ നിന്നും യോഗ്യനായ ഒരു പുരുഷനെ തിരഞ്ഞെടുക്കുവാൻ, മറിയത്തിന്റെ അമ്മയുടെ ചാർച്ചക്കാർ തീരുമാനിച്ചു. ആ വർഷത്തെ പെസഹായ്ക്ക്, ജെറുസലേം ദൈവാലയത്തിൽ ആരാധനക്കായി വരുന്ന ദാവീദിന്റെ സന്തതി പരമ്പരയിൽ ഉള്ള ഒരാളെ തങ്ങൾക്കു വെളിപ്പെടുത്തി തരണമേ എന്ന് അവർ പ്രാർത്ഥിച്ചു.


ദാവീദിന്റെ ഭവനത്തിൽ ജനിച്ചെങ്കിലും, തച്ചന്റെ ജോലി ചെയ്തിരുന്ന യാക്കോബിന്റെ പുത്രനായ യൗസേഫ്, തന്റെ പിതാക്കന്മാരുടെ ദൈവത്തിനു ആരാധന അർപ്പിക്കുവാൻ ജറുസലേമിൽ എത്തിയിരുന്നു. ദാവീദിന്റെ ഭവനത്തിൽ നിന്നുള്ള പലരെയും കണ്ടു മുട്ടിയെങ്കിലും, മറിയത്തിന്റെ അമ്മയുടെ പുരോഹിതരായ ചാർച്ചക്കാർക്ക്, ദൈവത്തിന്റെ അടയാളം അവരിലാരിലും കാണാൻ സാധിച്ചില്ല.


നിസാരനായ, തച്ചനായ, ഇസ്രയേലിന്റെ പുറംപ്രദേശമായ ഗലീലിയായിലെ നസ്രത്തിൽ താമസമാക്കിയ യൗസേഫിനെ അവർ ജെറുസലേം ദൈവാലയത്തിൽ കണ്ടുമുട്ടി. മനുഷ്യ ദൃഷ്ടിയിൽ നിസാരനായി കാണപ്പെട്ട യൗസേഫ്, ദൈവത്തിന്റെ മുന്നിൽ നീതിമാനും, തനിക്കു പ്രീയപ്പെട്ട ദാവീദിന്റെ സന്തതിയും ആയിരുന്നു. പുത്രനായ ദൈവത്തിന്റെ, വളർത്തു പിതാവായി, പിതാവായ ദൈവം യൗസേഫിനെ തിരഞ്ഞെടുത്തിരുന്നു. മറിയത്തെ കുറിച്ച് ചാർച്ചക്കാർ സംസാരിച്ചപ്പോൾ തന്നെ, അവർക്കുള്ള അടയാളമായി തച്ചനായ യൗസേഫിന്റെ വടിയിൽ ദൈവം പുഷ്പങ്ങൾ മുളപ്പിച്ചു. തങ്ങൾക്കുള്ള അടയാളം പ്രവർത്തിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട്, ദൈവാലയത്തിനു സമീപത്തുള്ള ഭവനത്തിൽ വച്ച് യഹൂദ ആചാര പ്രകാരം അവർ യൗസേഫിന്റെയും മറിയത്തിന്റെയും വിവാഹ നിശ്ചയം (betrothal) നടത്തി.

അതിനു ശേഷം യൗസേഫ് തന്റെ നസ്രത്തിലുള്ള ഭവനത്തിലേക്ക് തിരിച്ചു. വിവാഹത്തിനുള്ള ഒരുക്കം പൂർത്തിയാക്കി മറിയത്തെ കൂടെ കൂട്ടാൻ അദ്ദേഹം ഒരുങ്ങി. ആ നാളുകളിൽ ലോകം മുഴുവൻ ഉള്ള യഹൂദർ, പെസഹാക്ക് ശേഷം ഉള്ള പെന്തക്കൂസ്താ തിരുന്നാളിനായി ഒരുങ്ങുക ആയിരുന്നു. ഈ അവസരം ലോകം മുഴുവന്റെയും രക്ഷയുടെ സുവിശേഷവുമായി, പിതാവായ ദൈവത്തിന്റെ സന്നിധിയിൽ നിന്ന് ഗബ്രിയേൽ ദൈവദൂതൻ കന്യകാ മറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.


//

ലൂക്കാ 1:26 ൽ ഗബ്രിയേൽ ദൈവദൂതൻ കന്യകാ മറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് നസ്രത്തിൽ ആണെന്ന് തോന്നിക്കുന്ന ഒരു പരാമർശം കാണാം. അത് തർജിമകൾ വഴി വന്ന പിശക് ആകാൻ ആണ് സാധ്യത. ('പട്ടണത്തിൽ' എന്നുള്ളത് 'പട്ടണത്തിലെ' എന്നാവാൻ ആണ് സാധ്യത) അവിടെ പരാമർശിക്കപ്പെട്ട നസ്രത്തു, മാർ യൗസേഫിന്റെ പട്ടണമായാകാം സുവിശേഷകൻ ഉദ്ദേശിച്ചത്. പരിശുദ്ധ മറിയം ജനിച്ചതും വളർന്നതും, ജറുസലേമിൽ ആണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ഭവനവും ജറുസലേമിൽ ആണ്. അങ്ങനെ എങ്കിൽ, ഗബ്രിയേൽ ദൈവദൂതന്റെ സന്ദർശന വേളയിൽ പതിമൂന്നു വയസുണ്ടായിരുന്ന പരിശുദ്ധ മറിയതിന്റെ ഭവനം നസ്രത്താണെന്ന് കരുതുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. മാർ യൗസേഫിന്റെ പത്നിയായി, നസ്രത്തിൽ എത്തിയത് വഴിയാണ്, പരിശുദ്ധ മറിയത്തിന് ആ പട്ടണത്തിൽ ഒരു ഭവനം ഉണ്ടാക്കുന്നത്‌. അത് പോലെ തന്നെ, പരിശുദ്ധ മറിയത്തെ ഖബറടക്കിയത് ജെറുസലേമിൽ ആണ്. മാതാവിന്റെ മരണത്തിനും, സ്വർഗ്ഗാരോപണത്തിനും ശേഷം മാത്രമാണ്, വി. യോഹന്നാൻ ശ്ലീഹാ, ജറുസലേമിൽ നിന്നും പുറപ്പെട്ടതും, എഫേസൂസ്‌ മുതലുള്ള ഗ്രീക്ക് പട്ടണങ്ങളിൽ യാത്ര ചെയ്തതും. //