Saturday, August 17, 2019

പൗരസ്ത്യ സുറിയാനി സഭയിലെ 9 പട്ടക്രമങ്ങൾ

സിറോ മലബാർ സഭ കത്തോലിക്കാ കൂട്ടായ്മയിലെ, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള ഒരു സ്വതന്ത്ര വ്യക്തി സഭയാണ്. ആ സഭയിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യ പ്രകാരം 9 പട്ടക്രമങ്ങൾ ആണ് ഉണ്ടാകേണ്ടത്. എന്നാൽ 1599-1992 വരെ ഉണ്ടായിരുന്ന ലത്തീൻ സഭയുടെ മേൽനോട്ടത്തിൽ ഉള്ള ഭരണം മൂലം ഇതിൽ പല പട്ടക്രമങ്ങളും ഇന്ന് ഇല്ല. ഉറവിടത്തിലേക്കു മടങ്ങി പോകാൻ, കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സൂനഹദോസ് പൗരസ്ത്യ സഭകളോട് നിർദ്ദേശിക്കുകയും, വ്യക്തമായ പ്രോത്സാഹനം തരികയും ചെയ്തതാണ്. ഈ കല്പനകൾ പാലിക്കേണ്ടവർ തന്നെ, കത്തോലിക്കാ സഭയെ ധിക്കരിച്ചു, ഈ തീരുമാനങ്ങൾ നടപ്പിൽ ആക്കാത്തതിന്റെ കാരണം അറിയില്ല.
        സിറോ മലബാർ സഭയിൽ എത്രയും പെട്ടെന്ന് പുനർസ്ഥാപിക്കേണ്ട ഒന്നാണ് സഭയുടെ 9 പട്ടക്രമങ്ങൾ. ഇന്നുള്ള സഭയിലെ വിഭാഗീയതും ആരാധനക്രമ അനൈക്യവും മുതൽ സാമ്പത്തീക സുതാര്യത ഇല്ലായമയുടെയും അച്ചടക്ക രാഹിത്യത്തിൻ്റെയും മൂല കാരണം, ചില പട്ടക്രമങ്ങൾ ഇല്ലാത്തതും ഉള്ളത് മറ്റു പട്ടക്രമങ്ങളുടെ വേഷം കെട്ടുന്നതും ആണ്. 

            സഭയിൽ 9 പട്ടക്രമങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് മുതൽ, അതിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. പഠിക്കുംതോറും സഭയുടെ പ്രശ്നങ്ങളുടെ മൂലക്കല്ല് ഇവയുടെ പലതിൻ്റെയും അഭാവം ആണെന്ന് മനസ്സിലാക്കി. അതിനാൽ ഞാൻ മനസ്സിലാക്കിയ രീതിയിൽ ഈ പട്ടക്രമങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണം നടത്താൻ ശ്രമിക്കുകയാണ്. ഇന്ന് സഭയിൽ സെമിനാരി വിദ്യാഭ്യാസ രീതിയും, പട്ടങ്ങൾ സ്ഥാനക്കയറ്റ രീതിയിലും ആയതിനാൽ, വായിക്കുമ്പോൾ അത് മനസ്സിൽ കൊണ്ട് വരാതെ ഇരുന്നാൽ അത്രയും നല്ലത്.

ചെറിയ പട്ടങ്ങൾ (Minor Orders)


1) കാറോയ (Reader, വായനക്കാരൻ)


എല്ലാ ഇടവകയിലും ഉള്ള ഏറ്റവും താഴത്തെ പട്ടക്രമം ആണ് കാറോയ അഥവാ വായനക്കാരൻ. അൾത്താര ബാലൻ-ബാലിക എന്ന വൈദേശിക രീതി ഉണ്ടാകുന്നതിനു മുൻപ്, നമ്മുടെ സഭയിൽ ആരാധനക്രമപരമായ എല്ലാ കാര്യങ്ങളിലും പുരോഹിതരെ സഹായിക്കാൻ മൂന്ന് പട്ടക്രമങ്ങൾ ഉണ്ടായിരുന്നു. അല്ലാതെ രാവിലെ ആരേലും ഓടി വന്നു ചെയ്യുന്ന കാര്യങ്ങൾ അല്ല ദൈവാലയത്തിലെ ശുശ്രൂഷ. ആരാധനക്രമപരമയായ ശുശ്രൂഷകളിൽ, വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിമയ വായനകൾ വായിക്കാൻ ഉള്ള അവകാശം കുറഞ്ഞത് കോറായ പട്ടം ഉള്ളവർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. പരുഷന്മാർ മാത്രമേ കാറോയ പട്ടം ലഭിക്കൂ എന്ന് വരുമ്പോൾ, അൾത്താര ബാലികമാർ, സ്ത്രീ വായനക്കാർ തുടങ്ങിയവ ഉണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാകും. 250 വീടുകൾ ഉള്ള ഒരു ഇടവകയിൽ കുറഞ്ഞത് 25, ആ ഇടവക്കാരായ കാറോയമാർ ഉണ്ടാകണം. മറ്റു പട്ടങ്ങൾ ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ആ ഇടവകയിൽ ഈ ചുമതല വഹിക്കാം. കൊത്തീനയും സൂനറായും ആണ് ഈ പട്ടക്കാരന്റെ തിരുവസ്ത്രം.





2) ഹെവുപ്പദ്യാക്ക്ന (Sub Deacon / Hypodeacon/Khopethiakna)


കാറോയമാരിൽ നിന്നും ഏറ്റവും മികച്ചവരെ അതാതു പള്ളിയോഗം ആണ് ഹെവുപ്പദ്യാക്ക്ന പട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുത്തവരെ അർക്കദിയാക്കോൻറെ അനുവാദം ഉണ്ടെങ്കിൽ, മെത്രാന്റെ കൈവെപ്പോടെ പട്ടം ലഭിക്കും. ദൈവാലയത്തിലെ തിരുക്കർമ്മങ്ങളിൽ പുരോഹിതനെ സഹായിക്കുന്ന ജോലി ഇവരുടെ ആണ്. ഇന്ന് അൾത്താര ബാലന്മാരും കപ്യാരുമാരും ചെയ്യുന്ന എല്ലാ ജോലികളും പട്ടം ലഭിച്ച ഹെവുപ്പദ്യാക്ക്നമാർ  ആണ് ചെയ്തിരുന്നത്. മദ്ബഹ വൃത്തിയാക്കുന്നത്, അലങ്കരിക്കുന്നത്, ബലിപീഠത്തിലെ തിരുവസ്ത്രങ്ങൾ കാലത്തിന് അനുസരിച്ചു മാറ്റുന്നത്, മടക്കുന്നത്, കഴുകുന്നത്, പുരോഹിതന്റെ തിരു വസ്ത്രം കൈകാര്യം ചെയ്തിരുന്നത് എല്ലാം ഹെവുപ്പദ്യാക്ക്നമാർ ആണ്. കന്യാസ്ത്രീകളും മറ്റും ഇന്ന് മദ്ബഹയിൽ കയറേണ്ട അവസ്ഥ, ആവശ്യത്തിന് ഹെവുപ്പദ്യാക്ക്നമാർ ഓരോ ഇടവകയിലും ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു. ഡീക്കന്റെ അഭാവത്തിൽ ലേഖനം വായിക്കാൻ ഇവർക്ക് അധികാരം ഉണ്ട്. 250 വീടുകൾ ഉള്ള ഒരു ഇടവകയിൽ കുറഞ്ഞത് 5-10 ഹെവുപ്പദ്യാക്ക്നമാർ ഉണ്ടാകണം. മറ്റു പട്ടങ്ങൾ ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ആ ഇടവകയിൽ ഈ ചുമതല വഹിക്കാം. കാറോയ പട്ടക്കാരെ പോലെ കൊത്തീനയും സൂനറായും ധരിക്കുന്നതിനോടൊപ്പം കഴുത്തിൽ ചുറ്റി, ഊറാറ ധരിക്കുന്നത് ആണ് ഇവരുടെ തിരുവസ്ത്രം.



വലിയ പട്ടങ്ങൾ (Major Orders)



3) മ്ശംമ്ശാന പട്ടം (Deacon, M'shana)


എസ്തഫനോസ് ഉൾപ്പെടെ ഉള്ള ഏഴ് ഡീക്കന്മാരുടെ തിരഞ്ഞെടുപ്പ് നാം ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ വായിച്ചിട്ടുണ്ടല്ലോ. സഭയുടെ ഭൗതീക ഭരണത്തിനാണ് ഡീക്കൻ പട്ടം സ്ഥാപിക്കപ്പെട്ടത്. ഒരു ഇടവകയിലെ പള്ളിയോഗം കണ്ടെത്തുന്ന ഏറ്റവും മികച്ച ഹെവുപ്പദ്യാക്ക്നയോ അല്ലേൽ മികച്ച വ്യക്തിത്വത്തിന് ഉടമയായ വ്യക്തികളെ  ആണ് ഡീക്കൻ ആകുന്നത്. പള്ളിയോഗം തിരഞ്ഞെടുക്കുന്ന ആളെ, ആർക്കദിയാക്കോൻ്റെ അനുവാദത്തോടെ മെത്രാൻ ഡീക്കൻ പട്ടം നൽകുന്നു. ഒരു ഇടവകയുടെ ആത്മീയ അധ്യക്ഷൻ ദേശത്തു കത്തനാർ ആണെകിൽ ഭൗതിക ഭരണം ഡീക്കന്റെ ചുമതല ആണ്. ഡീക്കൻ ഒരു പട്ടം ആകയാൽ, മരണം വരെ ഉള്ള ഒരു ഉത്തരവാദിത്വം ആയാണ് ആ പട്ടം ലഭിക്കുന്നത്. ഒരു ഇടവകയിൽ, പള്ളിയോഗം തീരുമാനിക്കുന്നത് അനുസരിച്ചു ഉള്ള എണ്ണം 1-5 വരെ ആ ഇടവകക്കാരായ ഡീക്കൻ ആകാം. കൂദാശകളിൽ പുരോഹിതരെ സഹായിക്കുക, വിശുദ്ധ കുർബാന വിതരണം, പുരോഹിതന്റെ അവശ്യ പ്രകാരം വചനം വിശദീകരിക്കുക, ഇടവക ജനത്തെ പ്രാർത്ഥനക്കായി ക്ഷണിക്കുക എന്നിവയെല്ലാം ആണ് ഡീക്കന്റെ ആരാധനക്രമത്തിൽ ഉള്ള ഉത്തരവാദിത്വം.

ഒന്നിൽ കൂടുതൽ ഡീക്കൻ ഒരു ഇടവകയിൽ ഉണ്ടെങ്കിൽ, അവരിൽ മുതിർന്ന ആൾ, ഇടവക മൂപ്പൻ (Protodeacon) എന്ന് വിളിക്കപ്പെടും. ഡീക്കൻ പട്ടം ലഭിച്ചതിനു ശേഷം, വിവാഹം എന്ന കൂദാശ അനുവദനീയം അല്ല. ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്ന ഡീക്കന്മാരും ഉണ്ട്. അവരെ തിരിച്ചറിയാൻ ആയി കറുത്ത തലപ്പാവ് (തൊപ്പി) ഉണ്ടായിരിക്കും. സന്യാസം സ്വീകരിക്കുന്ന അല്ലേൽ ഡീക്കൻ പട്ടം സ്വീകരിച്ച ശേഷം ഭാര്യ കാലം ചെയ്തത് മൂലം സന്യാസം സ്വീകരിക്കുന്ന ഡീക്കന്മാരെ (ഡീക്കൻ ആയതിനു ശേഷം വീണ്ടും വിവാഹം ചെയ്യാൻ അവകാശം ഇല്ല) സന്യസ്തരായ ഡീക്കന്മാർ (Hierodeacon) എന്ന് വിളിക്കും.

ദേശത്തു കത്തനാരുടെ അധ്യക്ഷതയിൽ ഡീക്കന്മാരുടെ നേതൃത്വത്തിൽ പള്ളിയോഗം ആണ് ഇടവക ഭരണം നടത്തുന്നത്.

പുരാതന സഭയിൽ സ്ത്രീ ഡീക്കന്മാർ (Deaconesses) ഉണ്ടായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ സൂചന ഉണ്ട്. അവർ ഡീക്കന്മാരുടെ ഭാര്യമാർ ആയിരുന്നു എന്നും അഭിപ്രായം ഉണ്ട്. സ്ത്രീ ഡീക്കന്മാരുടെ ചുമതല സ്ത്രീകളുടെ മാമോദീസ, രോഗീലേപനം പോലുള്ള കൂദാശകളിൽ പുരോഹിതനെ സഹായിക്കുക എന്നതാണ്. മദ്ബഹയിൽ അവർക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉള്ളതായി ചരിത്ര രേഖകൾ ഇല്ല. സ്ത്രീകൾക്ക് ലഭിക്കാവുന്ന ഏക പട്ടവും, സ്ത്രീകൾക്ക് സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കാൻ സഭ നൽകുന്ന ഒരു അവസരവും ആണ് അത്.

കൊത്തീന ധരിക്കുകയും, അരയിൽ ഊറാറായും, ഇടത്തെ തോളിൽ സൂനാറായും കൈകളിൽ സാൻഡും ആണ് ഡീക്കന്റെ വിശുദ്ധ വസ്ത്രം. ഭാരത സഭയിലെ പാരമ്പര്യത്തിൽ ഡീക്കൻ്റെ ഭൗതീക വസ്ത്രം കമ്മീസ് ആണ്.



സന്യാസവും അതിൻ്റെ ഭാഗമായി ബ്രഹ്മചര്യവും സ്വീകരിക്കുന്നവർ, നിർബന്ധമായും താടി രോമം വളർത്തണം. പട്ടങ്ങൾ സ്വീകരിക്കുന്ന മറ്റുള്ളവർക്കും, അത് അനുകരിക്കാവുന്നതാണ്. പട്ടക്കാർ ക്ഷൗരം ചെയ്തു മിനുസപ്പെടുത്തുന്ന രീതി നമ്മുടെ അല്ല.

4) പുരോഹിതൻ (കശീശ്ശാ/ Kashisha / ദേശത്തു കത്തനാർ)


ഒരു ദേശത്തെ ഏറ്റവും മികച്ച ഡീക്കൻ, ഹെവുപ്പദ്യാക്ക്ന, കോറായ എന്നിവരിൽ നിന്നോ, അവരിൽ നിന്നും കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പട്ടം ഇല്ലാത്ത ഒരാളെയോ പള്ളിയോഗം കണ്ടെത്തും. ആർക്കദിയാക്കോൻറെ അനുവാദം മേടിച്ചതിനു ശേഷം, ലഭിക്കാവുന്നതിൽ മികച്ച മല്പാൻറെ കീഴിൽ പൗരോഹിത്യം അഭ്യസിപ്പിക്കും. മല്പാന് പഠനം ബോധ്യമായെങ്കിൽ, അർക്കദിയാക്കോൻറെ സമ്മതപത്രവുമായി പള്ളിയോഗം മെത്രാന്റെ പക്കൽ ചെന്നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുക.

ഒരു ഇടവകയിലെ ദൈവജനത്തിൻ്റെ, ദൈവത്തിൻ്റെ മുൻപിൽ ഉള്ള പ്രതിനിധി ആണ് കശീശ്ശാ. ഇടവകയിലെ ആരാധനാക്രമം, കൂദാശകൾ, ആശീർവാദം എന്നിവ പരികർമ്മം ചെയ്യാൻ കുറഞ്ഞത് കശീശ്ശാ പട്ടം ഉണ്ടായിരിക്കണം. അതിനു പുറമെ പള്ളിയോഗത്തിൻ്റെ അധ്യക്ഷൻ ആകാൻ ഉള്ള ഉത്തരവാദിത്വം കൂടി ഉണ്ടാകും. മികച്ച മൽപ്പാൻ്റെ ശിഷ്യണത്തിൽ ആരാധനക്രമം അഭ്യസിച്ചതിനാലും, ഭൗതീക ഭരണത്തിന്റെ ഭാരം ഇല്ലാത്തതിനാലും, പട്ടം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ച കുടുംബം പുലർത്തേണ്ടതിനാലും, ആരാധനാക്രമത്തിൽ അക്രമം അവർ ഒരിക്കലും കാണിക്കില്ല.

വലിയ ഇടവകയിൽ, പള്ളിയോഗത്തിൻ്റെ തീരുമാനത്തിന് അനുസരിച്ചു ഒന്നിൽ കൂടുതൽ കശീശ്ശാമാർ ഉണ്ടാകും. അവരിൽ ഒരാൾ വല്യഅച്ചൻ (Protopriest/Protoiereus) എന്ന പദവി വഹിക്കും കൊച്ചുപള്ളികൾ ഉള്ള വലിയപള്ളിയുടെ പ്രധാനപുരോഹിതനും Protoiereus എന്ന് വിളിക്കപ്പെടും. കശീശ്ശായുടെ ഭാര്യ കൊച്ചമ്മ എന്ന പേരിൽ അറിയപ്പെടും. കശീശ്ശാപട്ടം ലഭിച്ചതിനു ശേഷം വിവാഹം കഴിക്കാൻ അനുവാദം ഇല്ല. വളരെ പ്രധാനപ്പെട്ട പള്ളികളിലെ മുതിർന്ന കശീശ്ശായെ പുരോഹിതപ്രമുഖൻ (Archpriest) എന്ന് സംബോധന ചെയ്യാറുണ്ട്. സന്യാസം സ്വീകരിച്ച അല്ലേൽ ഭാര്യ മരിച്ചതു മൂലം സന്യാസം സ്വീകരിച്ച കശീശ്ശാ മാർ പുരോഹിത സന്യാസികൾ (Heiromonk) എന്നറിയപ്പെടും. ഒരു ദയറായിൽ (സന്യാസ ആശ്രമത്തിൽ) അവിടുത്തെ ശുശ്രൂഷക്കു ആവശ്യമുള്ള അത്രയും പുരോഹിതൻ അല്ലേൽ ഡീക്കൻ സന്യാസികൾ ഉണ്ടാവുകയുള്ളു. ബാക്കി ഉള്ള സന്യാസികൾ പട്ടം ഇല്ലാത്തവർ ആയിരിക്കും.

കൊത്തീന ധരിക്കുകയും, അരയിൽ ഊറാറായും, കഴുത്തിൽ സൂനാറായും കൈകളിൽ സാൻഡും പുറംകുപ്പായമായി പൈനയുമാണ് കശീശ്ശായുടെ വിശുദ്ധ വസ്ത്രം. ഭാരത സഭയിലെ പാരമ്പര്യത്തിൽ കശീശ്ശായുടെ ഭൗതീക വസ്ത്രം കമ്മീസ് ആണ്.



5) കോർ-എപ്പിസ്കോപ്പ (Chor - Episcopa)


കോർ-എപ്പിസ്കോപ്പ എന്ന പദവി ഉണ്ടെങ്കിലും ഇവർ മെത്രാന്മാർ അല്ല. കോർ-എപ്പിസ്കോപ്പ ഒരു കശീശ്ശാ ആണ്. ആദ്യ കാലങ്ങളിൽ ചെറിയ ഗ്രാമങ്ങളിൽ മെത്രാൻ ആത്മീയ കാര്യങ്ങൾ നിർവഹിക്കാൻ പ്രയാസം ഉണ്ടായിരുന്നതിനാൽ, ആ ചെറിയ വിശ്വാസ സമൂഹത്തിനു ഉണ്ടായിരുന്ന മെത്രാൻ ആണ് കോർ-എപ്പിസ്കോപ്പ. എന്നാൽ പിന്നീട് സഭ വളർന്നപ്പോൾ മെത്രാൻ ഈ പ്രദേശങ്ങൾ നോക്കാൻ ശേഷി ഉണ്ടായപ്പോൾ, കോർ-എപ്പിസ്കോപ്പക്ക് മെത്രാൻ കൈവെയ്പ്പിന്റെ ആവശ്യം ഇല്ലാതെ വന്നു. കാരണം ഒരു മെത്രാസനത്തിനു ഒരു മെത്രാൻ മാത്രമേ പാടുള്ളു. നിഖ്യ സുന്നഹദോസിൽ പങ്കെടുത്തവരിൽ 318 പേർ കോർ-എപ്പിസ്കോപ്പമാർ ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ അവരുടെ പ്രാധാന്യം അറിയൂ.

സാധാരണയായി ഒരു പ്രദേശത്തെ ദേശത്തു കത്തനാരുമാരിൽ പ്രധാനിയാണ്  കോർ-എപ്പിസ്കോപ്പ ആകുന്നത്. വിവാഹിതനായ ഒരു കശീശ്ശാക്കു എത്താവുന്ന സഭയിലെ ഏറ്റവും വലിയ പട്ടം ആണ് കോർ-എപ്പിസ്കോപ്പ. ഒരു പക്ഷെ മെത്രാൻ ഏക-ഭാര്യ മാത്രം ഉള്ള ആൾ ആവണം എന്ന് മാർ പൗലോസ് ശ്ലീഹ ഉദ്ദേശിച്ചത് കോർ-എപ്പിസ്കോപ്പമാരെ ആവാം. അവരുടെ പ്രധാന ചുമതല മെത്രാനെ സഹായിക്കുക ആണ്. രൂപതയിലെ മെത്രാന്റെ പ്രതിനിധി ആണ് കോർ-എപ്പിസ്കോപ്പ. ഒരു രൂപതയിൽ ആ രൂപതയുടെ ഭൂമിശാസ്ത്ര, ജന വിഭാഗങ്ങളിലെ വ്യത്യസ്തതക്ക് അനുസരിച്ചു ഉള്ള എണ്ണം കോർ - എപ്പിസ്കോപ്പ ഉണ്ടാകും. അതായത് കോർ-എപ്പിസ്കോപ്പ ഒരു ജനത്തിനും മെത്രാനും ഇടയിൽ ഉള്ള ആത്‌മീയ ഗുരുവാണ്. പൗരോഹിത്യ പട്ടം കൊടുക്കാൻ മെത്രാന് മാത്രമേ അധികാരം ഉള്ളു എന്ന് അറിയാമല്ലോ. എങ്കിലും മെത്രാന് അസുഖമോ മറ്റും കാരണം വരാൻ സാധിക്കാത്ത അവസരത്തിൽ, കോർ-എപ്പിസ്കോപ്പക്കു, മെത്രാന്റെ അനുവാദത്തോടെ പൗരോഹിത്യ പട്ടം കൊടുക്കാൻ അവകാശം ഉണ്ട്. ഇവിടെ കോർ-എപ്പിസ്കോപ്പ, മെത്രാന്റെ കയ്യായി മാറി ആണ് കൈവെയ്പ്പു കൊടുക്കുന്നത്.

6) ആർക്കദിയാക്കോൻ (Archdeacon)


ഒരു പ്രദേശത്തെ അല്ലേൽ ജനത്തിന്റെ സഭയുടെ (Archdeaconry) ഭൗതീക ഭരണകർത്താവ് ആണ് ആർക്കദിയാക്കോൻ അഥവാ Archdeacon. ആ പ്രദേശത്തെ സഭയുടെ ഡീക്കന്മാരിൽ നിന്നോ അവരിൽ യോഗ്യനായ ആളെ കണ്ടില്ലേൽ ആ പ്രദേശത്തുള്ള ദേശത്തു കത്തനാരിൽ നിന്നോ വേണം ആർക്കദിയാക്കോൻ ഉണ്ടാകേണ്ടത്. അർക്കദിയാക്കോൻ ബ്രഹ്മചര്യവ്രതം സ്വീകരിച്ച ആൾ ആയിരിക്കണം. സന്യാസി ആവണം എന്നില്ല. ആ പ്രദേശത്തെ പള്ളിയോഗം കണ്ടെത്തുന്ന വ്യക്തിക്ക്, ആ രൂപതയിലെ മെത്രാന്റെ കൈവെപ്പോടെ ആണ് ആ പ്രദേശത്തിൻ്റെ ആർക്കദിയാക്കോൻ പട്ടം ലഭിക്കുക. ആർക്കദിയാക്കോൻ പട്ടം വഴി പൗരോഹിത്യവും ലഭിക്കും. ഒരു രൂപതയിൽ അവിടുത്തെ ഭൂമിശാസ്ത്ര, ജന വിഭാഗങ്ങളിലെ വ്യത്യസ്തതക്ക് അനുസരിച്ചു ഉള്ള എണ്ണം ആർക്കദിയാക്കോൻ ഉണ്ടാകും. സഭയിൽ മെത്രാന് തൊട്ടു താഴെ ഉള്ള പദവി ആണ് ആർക്കദിയാക്കോൻ.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് ഒരു മെത്രാപ്പോലീത്തയും ഒരു ആർക്കദിയാക്കോനും മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനു കാരണം 1663 കൂനൻ കുരിശിന്റെ കാലത്തു പോലും, നമുക്ക് 120 ഇടവകകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ പറങ്കികൾ വന്ന 1500 കളിൽ 50-70 പള്ളികളെ ഉള്ളു. ആ ചെറിയ സഭക്ക് ഒരു മെത്രാപ്പോലീത്തയുടെയും ആർക്കദിയാക്കോൻറെയും ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ സഭ എണ്ണത്തിലും വിസ്തൃതിയിലും വളർന്നതിനാൽ കൂടുതൽ മെത്രാന്റെയും ആർക്കദിയാക്കോൻറെയും ആവശ്യമുണ്ട്. രൂപതയിലെ ഒരു പ്രദേശത്തിന്റെ ഭൗതീക സാമ്പത്തീക രാഷ്ട്രീയ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് പള്ളിയോഗങ്ങൾ തിരഞ്ഞെടുക്കുന്ന ഈ ആർക്കദിയാക്കോൻ ആണ്. രൂപതയുടെ മൊത്തത്തിൽ ഉള്ള ഭൗതീക കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ആർക്കദിയാക്കോൻ ആണ്. സഭയുടെ മുഴുവൻ ഭൗതീക സാമ്പത്തീക രാഷ്ട്രീയ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കേണ്ടത്, ഈ ആർക്കദിയാക്കോന്മാരിൽ നിന്നും സഭയുടെ എല്ലാ പള്ളിയോഗങ്ങളും കൂടി വ്യക്തമായ കാലാവധി നിശ്ചയിച്ചു തിരഞ്ഞെടുക്കുന്ന ആളാണ്. സഭയുടെ മുഴുവൻ ആർക്കദിയാക്കോൻ ആയ അദ്ദേഹം, നമ്മുടെ സഭയുടെ ചരിത്ര പശ്ചാത്തലത്തിൽ 'ജാതിക്കു കർത്തവ്യൻ', 'മലങ്കര മൂപ്പൻ', 'ഇന്ത്യയുടെ വാതിലും കവാടവുമായ ആർക്കദിയാക്കോൻ' എന്നും അറിയപ്പെടണം.

ഇന്നുള്ള സഭയിലെ വിഭാഗീയത കാണുമ്പോൾ , സഭയിൽ ആർക്കദിയാക്കോൻ ഇല്ലത്തിന്റെ വിടവ് നന്നായി അനുഭവിക്കുന്നുണ്ട്.

7) മെത്രാൻ (ബിഷപ്പ്)


സഭയിൽ സ്ലൈഹീക പിന്തുടർച്ച ഉണ്ടാകുന്നതു മെത്രാന്മാരിലൂടെ ആണ്. മെത്രാൻ ഇല്ലാതെ ഒരു സഭയില്ല, അത് പോലെ സഭയില്ലാതെ (മെത്രാസനം) ഒരാൾക്ക് മെത്രാനും ആകാൻ പറ്റില്ല. മെത്രാനെ പള്ളിയോഗം ആണ് തിരഞ്ഞടുക്കേണ്ടത്. ഒരു രൂപതക്ക് ഒരു മെത്രാന്റെ ആവശ്യം വരുമ്പോൾ, ആ രൂപതയിലെ പള്ളിയോഗ പ്രതിനിധികളും ആർക്കദിയാക്കോന്മാരും ചേർന്ന് ഏറ്റവും നല്ല ദയറായിൽ (സന്യാസ ആശ്രമം) പോകണം. അവിടെ ദയറായുടെ തലവൻ ഏറ്റവും മികച്ച പണ്ഡിതമാരും, ആരാധനാക്രമത്തിൽ അതീവ പാണ്ഡിത്യവും, ഏറ്റവും നല്ല സ്വഭാവ ഗുണവും ഉള്ള 3-4 സന്യാസികളെ പരിചയപ്പെടുത്തും. അവർ സാധാരണ അല്ലേൽ പുരോഹിത സന്യാസിമാർ ആകാം. അവരിൽ എല്ലാവർക്കും ബോധ്യം ആയ ആളെ, സഭയുടെ തലവൻ്റെ അല്ലേൽ ആ പ്രാദേശിക സഭയുടെ മെത്രാപ്പോലീത്തയുടെ അടുത്ത് കൊണ്ട് പോയി, സ്ലൈഹീകമായ കൈവെയ്പ്പും രൂപതയുടെ സ്ലൈഹീക അധികാരവും മേടിക്കണം. ഒരു സന്യാസിക്ക് ഭവനമോ നാടോ ഇല്ലാത്തതു കൊണ്ട് തന്നെ, മെത്രാൻ ആ രൂപതക്കാരൻ ആകണം എന്ന് ഒരു നിര്ബന്ധവും ഇല്ല. എല്ലാ സഭകളുടെയും ചരിത്രത്തിൽ ഇതാണ് കണ്ടിട്ടുള്ളത്. സിറിയക്കാരൻ റോമിന്റെ മെത്രാൻ ആകുന്നതും, ഇന്നത്തെ ഖത്തറിൽ നിന്ന് ഉള്ള ആൾ, നിനവേയുടെ മെത്രാൻ ആയതും, മംഗോളിയക്കാരൻ സുറിയാനി സഭയുടെ തലവൻ ആയതും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

സഭയിലെ ആരാധനക്രമത്തിൻ്റെയും വിശ്വാസത്തിൻ്റെയും സംരക്ഷകൻ ആണ് മെത്രാൻ. സഭയിൽ പൗരോഹിത്യ പട്ടം കൊടുക്കാൻ അധികാരം മെത്രാനാണ്. ഒരു മെത്രാൻ എത്ര ആത്മീയ മനുഷ്യനാണോ, ദൈവശാസ്ത്രത്തിൽ എത്ര വലിയ പണ്ഡിതൻ ആണോ, ആരാധനാക്രമത്തിൽ എത്ര കൂർ ഉണ്ടോ, ആ രൂപത ആത്‌മീയമായും വിശ്വാസത്തിലും അത്ര വളരും. കോർ-എപ്പിസ്കോപ്പയുടെ സഹായത്തോടെ ഒരു സമൂഹത്തിന്റെ ആത്മീയ കാര്യങ്ങളും ആർക്കദിയാക്കോൻ്റെ സഹായത്തോടെ ഭൗതീക കാര്യങ്ങളും മെത്രാൻ മേൽനോട്ടം വഹിക്കും.

കശീശ്ശായുടെ വിശുദ്ധ വസ്ത്രത്തിനു പുറമെ, കറുത്ത മേലങ്കിയും, തലപ്പാവും (Shash / Kosita), സ്ലീവാ മാലയും (തൂങ്ങപ്പെട്ടതല്ല), അംശവടിയും, കൈസ്ലീവായും  ധരിക്കണം.



8) മെത്രാപോലിത്ത (Archbishop)


മെട്രോപോളിസുകളുടെ മെത്രാൻ എന്നതിൽ നിന്നാണ് മെത്രാപോലിത്ത എന്ന പദം ഉണ്ടായത്. ഒരു സഭയുടെ ഏതാനും രൂപതകൾ ചേരുന്ന ഒരു പ്രദേശത്തിന്റെ (province, Metropolis) മുഴുവൻ അധ്യക്ഷൻ ആണ് മെത്രാപോലിത്ത. ഒരു വ്യക്തി സഭയിലെ, പ്രാദേശിക സഭയുടെ (പ്രൊവിൻസ്) ആത്മീയപരമായ എല്ലാ കാര്യത്തിൻ്റെയും ഉത്തരവാദിത്വം മെത്രാപ്പോലീത്തയുടെ ആണ്. മെത്രാപ്പോലീത്താക്ക് സ്വന്തമായി ഒരു മെത്രാസനവും ഉണ്ടാകണം. ആ പ്രദേശത്തെ രൂപതകളിലെ  മെത്രാന്മാരിൽ ഒരാൾ അല്ലേൽ, മെത്രാനെ തിരഞ്ഞെടുക്കുന്ന പോലെ ദയറായിൽ നിന്നും കണ്ടെത്തുന്ന നല്ലൊരു സന്യാസി ആവണം മെത്രാപോലിത്ത ആകേണ്ടതു. സഭയുടെ തലവൻ ആണ് മെത്രാപോലിത്തയെ അഭിഷേകം ചെയ്യേണ്ടത്.

മെത്രാപ്പോലീത്തയും മെത്രാൻ ആകയാൽ, മെത്രാൻ്റെ വിശുദ്ധ വസ്ത്രം തന്നെ ആണ് ധരിക്കുന്നത്. വേണമെങ്കിൽ ധരിക്കുന്ന തലപ്പാവിൽ 7 നക്ഷത്രമോ, ആ അതിരൂപതയുടെ ഏതേലും പുരാതന സ്ലീവായുടെ മാതൃകയോ തലപ്പാവിൽ മുദ്രണം ചെയ്യാം.

9) മേജർ ആർച്ചുബിഷപ്പ് / Patriarch / Pope (കാതോലിക്കാ)


ഒരു സഭയുടെ തലവൻ ആണ് മേജർ ആർച്ചുബിഷപ്പ് / Patriarch (കാതോലിക്കാ). നമ്മുടെ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് ആണ്. ഭാവിയിൽ Patriarch (കാതോലിക്കാ) ആകുമെന്ന് പ്രത്യാശിക്കാം. ദയറായിലെ പള്ളിയോഗങ്ങളും ആർക്കദിയാക്കോന്മാരും മെത്രാന്മാരും ചേർന്ന് തിരഞ്ഞെടുത്ത ഒരു സന്യാസി മുതൽ ഒരു മെത്രാനോ, മെത്രാപ്പോലിത്താക്കോ സഭയുടെ തലവൻ ആകാം. തിരഞ്ഞെടുക്കപ്പെടുന്ന ആളെ, മെത്രാന്മാരും മെത്രാപ്പോലീത്തമാരും ചേർന്നോ അല്ലേൽ സഭയുടെ സുന്നഹദോസിൻ്റെ അഭ്യർത്ഥന പ്രകാരം സഹോദര സഭയുടെ തലവന്റെ  കൈവെയ്പ്പു വഴി സഭയുടെ തലവൻ ആകാം.

ഒരു സഭയുടെ മുഴുവൻ തലവൻ ആണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉള്ള സഭയുടെ സിനഡ് (മെത്രാന്മാരും, ആർക്കദിയാക്കോന്മാരും, കോർ-എപ്പിസ്കോപ്പാമാരും, അൽമായ പ്രഖരും, മല്പാൻമാരും ചേർന്നത്) ആണ് സഭയുടെ പരമായ വിശ്വാസ സത്യങ്ങൾ സംരക്ഷിക്കുന്നത്. ഒരു സഭയുടെ വിശ്വാസം, ആരാധനക്രമം, പൈതൃകം, ചരിത്രം, അപ്പോസ്തോലിക സിംഹാസനം എന്നിവയുടെ എല്ലാം സംരക്ഷകൻ സഭാ തലവൻ ആണ്. സഭയുടെ സുനഹദോസിൻ്റെ അധ്യക്ഷൻ സഭാ തലവൻ ആണ്. ഭാരത ഉപഭൂഖണ്ടത്തിൽ നടക്കുന്ന കത്തോലിക്കാ സഭയുടെയും എല്ലാ സുന്നഹദോസിന്റെ അധ്യക്ഷൻ സിറോ മലബാർ സഭയുടെ തലവൻ ആണ്. ജറുസലെം സുന്നഹദോസിൽ യാക്കോബ് ശ്ലീഹായുടെ അധ്യക്ഷതയിൽ ആണ് മറ്റു 11 ശ്ലീഹന്മാരും ചേർന്നത് എന്നത് സ്‌മരിക്കാം. ഇന്ത്യയുടെ മെത്രാപോലിത്ത, ഭാരതത്തിന്റെ സ്ലൈഹീക കവാടവും വാതിലും (വെളിപാട് പുസ്തകം) എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിന് ഉണ്ട്.

സഭാ തലവനും ഒരു  മെത്രാൻ ആകയാൽ, മെത്രാൻ്റെ വിശുദ്ധ വസ്ത്രം തന്നെ ആണ് ധരിക്കുന്നത്. വേണമെങ്കിൽ ധരിക്കുന്ന തലപ്പാവിൽ 12 നക്ഷത്രത്താൽ അലംകൃതമായ മൈലാപൂരിലെ മാർ തോമ്മാ സ്ലീവാ ഉപയോഗിക്കാം. ബിസാൻ്റെയിൻ സഭയിൽ നിന്നും അനുരൂപപ്പെട്ട എന്നാൽ അവയിൽ നിന്നും വ്യത്യസ്‍തമായി ഐകോൺസ് ഇല്ലാത്ത സ്ലീവാ മുദ്ര ഉള്ള മൂന്നു തട്ടുള്ള കിരീടവും ഉപയോഗിക്കാം.

Conclusion


നിർഭാഗ്യം എന്ന് പറയട്ടെ, ഇന്ന് പല പട്ടക്രമങ്ങളും ഇല്ല. ഉള്ളത് അതിൻ്റെ യഥാർത്ഥ അന്തസത്തയിൽ അല്ലാ താനും. അതിൻ്റെ ഫലം നാം കണ്ടു കഴിഞ്ഞു. കാറോയമാരെയും, ഹെവുപ്പദ്യാക്ക്നമാരെയും, ഡീക്കന്മാരെയും സെമിനാരികളിൽ വിരിയിച്ചിട്ടു എന്ത് കാര്യം. അവരെ ഇടവകയ്ക്ക് ആണ് ആവശ്യം. എല്ലാ പള്ളികളിലും ദേശത്തു കത്തനാരുമാർ വരണം. സ്ഥലം മാറ്റം മേടിച്ചു അച്ചന്മാർ വരാൻ, ഇതെന്താ വല്ല ഉദ്യോഗം ആണോ? കോർ-എപ്പിസ്കോപ്പമാരും ശരിയായ ആർക്കദിയാക്കോന്മാരും ഇന്ന് സഭയിൽ ഇല്ല. മെത്രാന്മാർ സ്ഥാനക്കയറ്റം വഴി ഉണ്ടാകുമ്പോൾ, യഥാർത്ഥത്തിൽ ആകേണ്ടിയിരുന്നത്, ഒരു ആശകളോ, ദുരാശകളോ ഇല്ലാത്ത ദയറാകളിലെ സന്യാസിമാരാണ്. അവർ മെത്രാൻ ആയാൽ ഈ കാണുന്ന ആഡമ്പരങ്ങളോ, ആരാധനക്രമ അപചയമോ ഉണ്ടാകുമാരുന്നില്ല. സന്യാസിമാർ മെത്രാൻ ആയിരുന്നെങ്കിൽ, ആർക്കദിയാക്കോൻ ഭൗതീക ഭരണം നടത്തിയിരുന്നെകിൽ, സഭയുടെ തലവൻ ഭൂമി വിറ്റതിൻ്റെ പേരിൽ സഭയെ നാണം കെടുത്താൻ വിമതർക്കാവുമായിരുന്നില്ല. ഭൗതീക സഭാ ഭരണം തദ്ദേശീയനായ ആർക്കദിയാക്കോന്മാർ നടത്തിയിരുങ്കിൽ, മറ്റു രൂപതക്കാർ ഞങ്ങളുടെ സ്വത്തു നശിപ്പിക്കുന്നു എന്ന ചിന്തകൾ പോലും ഉണ്ടാകില്ലായിരുന്നു.

യഥാർത്ഥ അപ്പോസ്തോലിക പാരമ്പര്യം സഭയിൽ തിരിച്ചു വരട്ടെ എന്ന് ആശിക്കുന്നു.

****
പള്ളിയോഗം - ഓരോ ഇടവകയിലും ജനാധിപത്യപരമായി (നോമിനേഷൻ അല്ല) അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സാധാരണ അല്മയരും, ഡീക്കന്മാരും, ദേശത്തു കത്തനാരും ചേർന്ന ഭരണ സംവിധാനം.

സുന്നഹദോസ് (Synod) - സഭാ തലവനായ മേജർ ആർച്ബിഷോപ് അല്ലേൽ പാത്രിയർക്കേസ്‌ (കാതോലിക്കാ)യുടെ അധ്യക്ഷതയിൽ, ജാതിക്കു കർത്തവ്യൻ ആയ ആർക്കദിയാക്കോൻറെ നേതൃത്വത്തിൽ, മെത്രാന്മാരുടെയും, ആർക്കദിയാക്കോന്മാരുടെയും, കോർ-എപ്പിസ്കോപ്പാമാരുടെയും, മൽപ്പാന്മാരുടെയും, തിരഞ്ഞെടുക്കപ്പെടുന്ന രൂപതാ തലത്തിൽ ഉള്ള അൽമായ പ്രമുഖരുടെയും സമ്മേളനം ആണ് സുന്നഹദോസ്. ഇന്ന് നമ്മുടെ സഭയിൽ സുന്നഹദോസ് എന്ന പേരിൽ നടക്കുന്നത് മെത്രാൻ സമ്മേളനം അഥവാ എപ്പിസ്കോപ്പൽ സമ്മേളനം മാത്രം ആണ്.


*All images taken from internet for representation purpose


Sunday, April 7, 2019

മാർ തോമ്മാ നസ്രാണികളുടെ നാടൻ പേരുകൾ



ഭാരതത്തിലെ മാർ തോമ്മാ നസ്രാണികൾക്കിടയിൽ പ്രചാരത്തിൽ ഇരുന്ന നാടൻ പേരുകളും, അവയുടെ ഉത്ഭവവും വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. അതിനെക്കുറിച്ചു കുറച്ചു പഠിച്ചു, ലഭ്യമായവ വച്ച് ഒരു പട്ടിക ഉണ്ടാക്കാം എന്ന് തീരുമാനിച്ചു.



To download the PDF file Click Here





    മാർ തോമ്മാ നസ്രാണികൾക്കിടയിൽ ഇത്രയും  വ്യസ്തവും, സമാനമില്ലാത്തതും, മനോഹരവും, മലയാളിത്തവും ഉള്ള ധാരാളം പേരുകൾ ഉണ്ടായിരുന്നു എന്നത് പുതിയ അറിവായിരുന്നു. ഈ പട്ടികയിൽ ഉള്ളതിൽ അധികം ആകാം, അതിൽ ഇല്ലാത്തതും എന്നന്നേക്കും ആയി മറന്നു പോയതും. ആർക്കും പറ്റാവുന്ന സാധാരണ ചില തെറ്റുകൾ ഒഴിച്ച്, ഈ പട്ടിക കുഴപ്പം ഇല്ലാത്ത ഒന്നാണ് എന്ന് കരുതുന്നു. കൂടുതൽ പേരുകൾ അറിയാമെങ്കിൽ, താഴെ കമെന്റ് ഇടുന്ന ഭാഗത്തു ഇട്ടാൽ കൂട്ടിച്ചേർക്കപ്പെട്ടുകയോ, വേണ്ട തിരുത്തൽ നടത്തുന്നതോ ആയിരിക്കും.

ഇന്ന് നമ്മുടെ തനതായ പേരുകൾ ഉപയോഗിക്കുക ബുദ്ധിമുട്ടായി തോന്നാമെങ്കിലും, വീട്ടിൽ വിളിപ്പേരോ ചെല്ലപ്പേരോ ആയി ഈ പേരുകൾ ഉപയോഗിച്ചാൽ നമ്മുടെ സംസ്കാരം അപ്രത്യക്ഷമാകുന്നത് തടയുന്നതിന് സഹായിക്കും.

നമ്മുടെ സമുദായത്തെ സ്‌നേഹിക്കാം, നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന പേരുകൾ അറിയാം, അത് വഴി സമുദായ ചരിത്രം സ്മരിക്കാം.


നന്ദി,
ചാക്കോ മാപ്പിള



കടപ്പാട് 
സുഹൃത്തുക്കൾ, പി. തോമസ് പിറവം, മറ്റു internet പേജുകൾ.













Saturday, February 23, 2019

Part 2 - വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ - പരിഹാരങ്ങൾ


"ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ."

വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ (http://chacko-mappila.blogspot.com/2017/07/blog-post_13.html) എന്ന എൻ്റെ ആദ്യ ബ്ലോഗ് വായിച്ചു എന്ന് കരുതുന്നു. ആ ബ്ലോഗ് മൂലം, ഒരു ആത്മാവിന് എങ്കിലും, മനുഷ്യ ശരീരം ലഭിച്ചെങ്കിൽ, ആ നന്മ ഒന്ന് മാത്രം എനിക്ക് ധാരാളം.

വിനാശത്തെ മുൻകൂട്ടി പറയുക മാത്രമല്ലല്ലോ, അതിനു പരിഹാരം നിർദേശിക്കുക എന്നതും നിബ്യൻ്റെ ദൗത്യം ആണല്ലോ. എൻ്റെ സമുദായം വാർദ്ധക്യത്തിൽ നിന്നും ചെറുപ്പത്തിലേക്കു കടക്കുവാൻ, മനസ്സിൽ ഉദിച്ച ചുരുക്കം ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുക ആണ്. വളരെ ലളിതമായ കാര്യങ്ങൾ ആണ്. അമ്മയുടെ വയറ്റിൽ ഉരുവാകുന്ന മുതൽ കബറിൽ അടക്കപ്പെടുന്നത് വരെ ആണല്ലോ മനുഷ്യ ജീവിതം ഈ മണ്ണിൽ. ഈ കാലയളവിലെ വിവിധ സാഹചര്യങ്ങളെ ഞാൻ പഠനവിഷയം ആക്കുകയാണ്. വിട്ടു പോയ എന്തേലും ഉണ്ടേൽ ഓർമ്മിപ്പിക്കുക.



അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം 

എല്ലാ മാതാപിതാക്കന്മാരും ഏറ്റവും സന്തോഷിക്കുന്ന നിമിഷമാണ്. ഒരു അത്മാവിനു മനുഷ്യ ശരീരം ലഭിക്കുകയും, ജീവിച്ചു പറുദീസാ പുൽകാൻ അവസരം കൊടുക്കുകയും ചെയ്ത ആ മാതാപിതാക്കൾ അനുഗ്രഹീതർ. ഗർഭകാല ഭയങ്ങളും, ആകുലതകളും പ്രസവചിന്തകളും ഒഴിവാക്കുക. ഉരുവാക്കിയ ദൈവം, പ്രജനനവും നടത്തും. ആത്മീയമായി ശക്തിപ്പെടുക, ഒപ്പം ഡോക്‌ടര്‍ കൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്‌തു ശരീരത്തെയും.

പ്രസവം

പ്രസവത്തിനു തിരഞ്ഞെടുക്കുന്ന ആശുപത്രിയെയും ഡോക്‌ടറേയും കുറിച്ച് ആദ്യമേ ഒരു പഠനം നടത്തണം. അവിടെ ഉള്ള പ്രസവത്തിൽ 25 ശതമാനത്തിൽ കൂടുതൽ C-section ആണെങ്കിൽ (അത് തന്നെ കൂടുതലാണ്), ഉപേക്ഷിക്കുന്നത് ആണ് നല്ലത്. ആശുപത്രികളിൽ അല്ലേൽ ചില പ്രത്യേക ഡോക്‌ടറുടെ കീഴിൽ C-section കൂടുന്നത് എന്തു കൊണ്ടാണെന്നു അറിയാമല്ലോ. അവസാന നിമിഷത്തെ അവരുടെ നാടക സമയത്തു, തരുന്ന കടലാസുകളിൽ ഒപ്പിടാനേ നമുക്ക് സാധിക്കൂ.

C-section സഭ നിയന്ത്രിക്കുക

സഭയുടെ നിയന്ത്രണത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളം ആശുപത്രികൾ ഉണ്ടല്ലോ. സഭയുടെ ആശുപത്രിയിൽ, C-section പരിധിയിൽ കൂടുന്നുണ്ടോ എന്ന് അറിയാൻ ഒരു നിരീക്ഷിണ സംവിധാനം ഉണ്ടാക്കണം. C-section കൂടുന്നിടത്തു, അതിനു ഉത്തരവാദികൾ ആയവരെ വേണ്ട രീതിയിൽ സഭ കൈകാര്യം ചെയ്യണം.

പ്രസവം നിർത്തൽ ശസ്ത്രക്രിയ നിരുത്സാഹപ്പെടുത്തുക

ഇന്ന് രണ്ടു കുട്ടികൾ ഉണ്ടായ ഉടനെ ഉള്ള കാര്യമാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയ. സിറോ മലബാർ സഭയുടെ ആശുപത്രികളിൽ അത് ചെയ്തു കൊടുക്കുന്നില്ല എന്ന് തോന്നുന്നു. സഭയുടെ എക്യൂമെനിക്കൽ വേദികളിൽ, മറ്റു ക്രൈസ്‌തവ സഭകളുടെ അല്ലേൽ വ്യക്തികളുടെ ആശുപത്രികളിലും പ്രസവം നിർത്തൽ ശസ്ത്രക്രിയ, ജീവൻ രക്ഷിക്കേണ്ട ഘട്ടത്തിൽ അല്ലാതെ ചെയ്യില്ല എന്ന തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കണം. പ്രസവം നിറുത്താൻ വരുന്നവർക്കു, അതിൻ്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഉള്ള പരിശീലനം സഭയുടെ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്കും, പഠിക്കുന്നവർക്കും കൊടുക്കണം. പ്രസവം നിർത്താൻ ഉള്ള ശസ്ത്രക്രിയക്കു ശേഷം, മക്കൾ മരിച്ചു അനാഥരായ മാതാപിതാക്കൾ ഇന്ന് നമ്മുടെ ഇടയിൽ ധാരാളം ആണല്ലോ.

മക്കളെ എങ്ങനെ വളർത്തും എന്ന ചിന്ത

ഭാവിയെക്കുറിച്ചു വേവലാതിപ്പെടുന്ന ഏക ജീവി മനുഷ്യനാണ്. വളരെ അനിശ്ചിതമായ ജീവിത സാഹചര്യം ഉള്ള 21 ആം നൂറ്റാണ്ടിൽ ആ വേവലാതി ന്യായവുമാണ്. ഒന്നും ഇല്ലെങ്കിലും സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന ശക്‌തിയിലേക്കു നമ്മുടെ രാജ്യം എത്തി തുടങ്ങിട്ടുണ്ട്. അപ്പൊ ആ വേവലാതി അപ്രസക്തമാണ്. ഒരു മുന്നോക്ക സമുദായം എന്ന നിലയിൽ, രാജ്യത്തിന് അങ്ങോട്ടു മാത്രം കൊടുക്കുന്ന സമുദായം ആണ് നമ്മൾ. അങ്ങനെ ഉള്ള നാം, നമുക്ക് ഏതേലും കാരണവശാൽ മോശം സാഹചര്യം ഉണ്ടായാൽ, രാജ്യം തരുന്ന ഈ സേവനങ്ങൾ സ്വീകരിക്കാൻ മടി കാണിക്കേണ്ടതില്ല. അത് മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ അടിത്തറ ഉള്ള, സഭ സംവിധാനത്തിൽ ആണ് നമ്മൾ അംഗമായിരിക്കുന്നത്.

മക്കൾക്ക് എന്ത് ജോലി ലഭിക്കും

ജനിച്ചു പത്തു ദിവസം കഴിഞ്ഞ കൊച്ചു, ആരെ കെട്ടും, എന്ത് ജോലി ചെയ്യും എന്നൊക്കെ ചിന്തിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. ഒരു 25 വർഷം കഴിഞ്ഞു എങ്ങനെ ഉള്ള തൊഴിലുകൾ ആയിരിക്കും ഉണ്ടാവുക എന്ന് പ്രവചിക്കുക അസാധ്യമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും രാജ്യങ്ങളുടെ വികസനവും എല്ലാം ആയിരിക്കും അന്നത്തെ തൊഴിലുകൾ നിശ്ചയിക്കുക. ഏതു സാഹചര്യത്തിലും സത്യസന്ധതയും, ആത്മാർത്ഥതയും, ശക്തമായ സമുദായ ശക്തിയും ആയിരിക്കും തൊഴിൽ ലഭിക്കുന്നതിൽ നിർണ്ണായകം. അതിൽ മക്കളെ പരിശീലിപ്പിക്കുക.

കുട്ടികളുടെ സഹോദര സ്നേഹവും ആത്മ വിശ്വാസവും വർധിപ്പിക്കുക

ചെറുപ്പത്തിൽ പരിശീലിപ്പിക്കപ്പെടുന്ന സഹോദര സ്നേഹവും, ആത്മവിശ്വാസവും ആണ്, ഒരു കുട്ടിക്കു ഭാവി കുടുംബ ജീവിതവും സാമൂഹിക ജീവിതവും അഭിമുഖീകരിക്കാൻ ഉള്ള ആദ്യ പാഠം നൽകുന്നത്.

ദൈവവിശ്വാസം

ദൈവവിശ്വാസം ഉള്ള വ്യക്തി തകരില്ല. കാരണം ഏതു നല്ല കാലം ഉണ്ടായാലും കഷ്ടകാലം ഉണ്ടായാലും, ഇതും കടന്നു പോകും എന്ന് ചിന്തിക്കാനും അവയെ നേരിടാനും അവരെ പ്രാപ്തരാക്കും. മനുഷ്യ ജീവിതം എളുപ്പം അല്ലല്ലോ. അതാണല്ലോ അതിൻ്റെ ഭംഗിയും.

കുടുംബ സ്നേഹവും, സഭാ സ്നേഹവും, സമുദായ സ്നേഹവും, ദേശസ്നേഹവും 

ഒരു മനുഷ്യൻ്റെ മേൽവിലാസം എന്നാൽ അവൻ സ്‌കൂളിലും കോളേജിലും പഠിച്ച ആയിരം പുസ്തകങ്ങൾ അല്ല. അവൻ്റെ അപ്പൻ, അമ്മ, കുടുംബം, വിശ്വാസം,  പാരമ്പര്യം, സമുദായം, ദേശം എന്നിവയാണ്. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ, ആയിരക്കണക്കിന് പുസ്തകങ്ങളുടെ ഇടയിൽ ഇവ മുങ്ങി പോകുന്നു. മാതാപിതാക്കൾ അവർ ആരെന്നു ഉള്ളു തുറന്നു മക്കൾക്ക് കാണിച്ചു കൊടുക്കണം. അവരുടെ കുടുംബത്തെ കുറിച്ചും ബന്ധുക്കളെ കുറിച്ചും പറഞ്ഞു കൊടുക്കണം. അങ്കിൾ - ആന്റി വിളി കുറച്ചു, ബന്ധങ്ങളുടെ പേരായ അപ്പാപ്പൻ, പേരപ്പൻ, അമ്മായി എന്നൊക്കെ വിളിക്കാൻ പഠിപ്പിക്കണം. സ്വന്തം സഭ, അതായത് സത്വം എന്താണ് എന്ന് പഠിപ്പിക്കണം. സുറിയാനി പാരമ്പര്യത്തിലെ ഇന്ന സഭയാണെന്നും, ഈ സഭയുടെ ചരിത്രം ഇന്നതാണെന്നും, ഇതിലെ സഭാ പിതാക്കന്മാർ ഇന്നവർ ആന്നെന്നും, ഈ സഭയുടെ ദൈവശാസ്ത്രം ഇന്നതാണെന്നും, ഈ സഭയുടെ നൂറ്റാണ്ടുകളയുള്ള പാരമ്പര്യങ്ങൾ ഇന്നതാണെന്നും വ്യക്തമായി കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം. അതിനു മാതാപിതാക്കൾ, സ്വയം ഇവയെകുറിച്ചു ഒരു പഠനം നടത്തണം. സഭ അതിനു സഹായിക്കണം. വർഷം തോറും നടക്കുന്ന ഇടവക ധ്യാനങ്ങളിൽ ഒരു ദിവസം എങ്കിലും സഭാ പഠനങ്ങൾക്കായി സഭ മാറ്റി വയ്ക്കണം. ചെറുപ്പത്തിലേ ഒരു കുട്ടിയിൽ, അതിൻ്റെ സഭാ ബോധവും, ബോധ്യവും അത് വഴി സ്വന്തം അസ്തിത്വം എന്താണെന്ന ബോധവും ലഭിച്ചാൽ, പിന്നെ എവിടെ കൊണ്ട് ഇട്ടാലും അത് സങ്കര ഇനമാകുകയോ, കാണുന്നവരുടെ കൂടെ പോകുകയോ ഇല്ല. സഭാ ബോധം ഉണ്ടായാൽ, സമുദായ ബോധം താനേ ഉണ്ടാകും. സുറിയാനി സമുദായം എന്നാൽ എന്താണെന്നും, എൻ്റെ നിലനിൽപ്പിന് എൻ്റെ സമുദായം ആവശ്യമാണെന്നും, സമുദായത്തിന്റെ നിലനിൽപ്പിനു എൻ്റെ സേവനം ആവശ്യമാണെന്നും ഉള്ള ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം. സഭയുടെ നേരിട്ടുള്ള സംഘടനകളിൽ മാത്രം കുട്ടികളെ അംഗം (മിഷൻ ലീഗ്, SMYM) ആക്കുക. സഭയുടെ നിയന്ത്രണത്തിൽ അല്ലാത്ത ഭക്ത - കരിസ്മാറ്റിക് സംഘടനകളിൽ, സഭ സ്നേഹവും - സമുദായ സ്നേഹവും ഇല്ലാതാക്കുന്ന പ്രവൃത്തികൾ ഉള്ളത് അറിയാമല്ലോ. നാം ആയിരിക്കുന്ന മണ്ണിന്റെ ശാന്തിയും സമാധാനവും ആണ്, നമ്മുടെ നിലനിൽപ്പിന്റെ മറ്റൊരു പ്രധാന ഘടകം. അതിനാൽ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ദേശസ്നേഹം പരിശീലിപ്പിക്കുക. ചുരുക്കത്തിൽ ഉറവിടത്തോട് അടുപ്പിച്ചു നിർത്തുക. അല്ലേൽ നൂല് പൊട്ടിയ പട്ടം പോലെ, എങ്ങോട്ടു പോകുമെന്ന് പറയാൻ പറ്റില്ല.

Quality vs Quantity 

കുടുംബാസൂത്രണത്തിൻ്റെ സൂത്രശാലികൾ സഭയിൽ വിതച്ച കളയാണ് :- Quality ആണ് നോക്കേണ്ടത്, Quantity അല്ല എന്നത്. ഒരു മനുഷ്യന് ഉണ്ടാകുന്ന ആദ്യത്തെ രണ്ടു കുട്ടികൾ ആണ് ജനിതകപരമായും, ബുദ്ധിശക്തിയിലും, സാമർഥ്യത്തിലും, ആരോഗ്യത്തിലും മികച്ചവർ എന്ന് എങ്ങനെ പറയാൻ സാധിക്കും. Sample size കൂടുന്നതിന് അനുസരിച്ചാണ് മികച്ചതു ഉണ്ടാകാൻ ഉള്ള സാധ്യത കൂടുന്നത്. അതായത് Quantity കൂടുമ്പോൾ ആണ് Quality കൂടുന്നത്. അതായത് രണ്ടും എതിർ ദ്രുവങ്ങളിൽ അല്ല, പരസ്പര പൂരകങ്ങൾ ആണ്. ലോകത്തിലെ പല മഹാന്മാരും, ശാസ്ത്രജ്ഞരും രണ്ടിന് മുകളിൽ ഉള്ള കുട്ടികളിൽ നിന്നും ആണ് ഉണ്ടായത്. Quality സിദ്ധാന്തത്തിൽ ആണ് വിശ്വസിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് രണ്ടിന് മുകളിൽ ഉണ്ടാകുന്ന കുട്ടികൾക്ക് മിച്ചം വരുന്ന വിഭവങ്ങള്‍ നൽകി വളർത്തുക. സഭക്കും സമൂഹത്തിനും നിങ്ങൾക്കും അവർ എന്തായാലും തീർച്ചയായും മുതൽകൂട്ടാവും.

എതിർ ലിംഗങ്ങളുമായി ഉള്ള ഇടപെടലും ലൈംഗിക വിദ്യാഭ്യാസം

കൗമാര പ്രായത്തിൽ കുട്ടികളെ, എതിർ ലിംഗത്തിൽ ഉള്ളവരുമായി സംസാരിക്കാൻ പരിശീലിപ്പിക്കണം. അവരിലെ ആവശ്യമില്ലാത്ത ജിജ്ഞാസയും ഉൽക്കണ്ഠയും ഇല്ലാതാക്കുക. എതിർ ലിംഗം എന്നാൽ എന്താണെന്നും, അവരിൽ നിന്നും ഉണ്ടാകാവുന്ന കാര്യങ്ങളും, ചോദ്യങ്ങളും, ചേഷ്ടകളും, പ്രലോഭങ്ങളും എല്ലാം പറഞ്ഞു കൊടുക്കണം. സ്വന്തം ശരീരത്തെ കുറിച്ചും, ലൈംഗീകതയെ കുറിച്ചും, അതിനു പ്രത്യുല്പ്പാദനത്തിൽ ഉള്ള കടമ എന്തെന്നും മനസ്സിലാക്കി കൊടുക്കുക. നിങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിലും അവർ അത് എവിടുന്നെങ്കിലും അറിയും. നിങ്ങളിൽ നിന്നാകുമ്പോൾ, ശരിയായ രീതിയിൽ സത്യം മാത്രം അവർ അറിയും.


ഭാവിപങ്കാളിയെ കുറിച്ച് അവരോടു സംസാരിക്കുക 

കൗമാരത്തിന്റെ അവസാനത്തോടെ കുട്ടികൾ പൂർണ്ണ വളർച്ചയിൽ എത്തും. ഈ അവസരത്തിൽ അവർ മാതാപിതാക്കളിൽ നിന്നും അകലാനും, ജീവിതപങ്കാളിയെ കണ്ടുപിടിക്കാനും ഉള്ള സ്വാഭാവികമായ പ്രായത്തിലേക്കു കടക്കുക ആണ്. ഈ സമയത്താണ് പ്രണയ ബന്ധങ്ങൾ കൂടുതലായി ഉണ്ടാകുക. പ്രണയം എന്നത് മോശം എന്ന രീതിയിൽ, ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ പോലും മാതാപിതാക്കൾ തയ്യാറാവാറില്ല. പ്രണയം മാനുഷ്യൻ്റെ ജനിതക ഘടനയിൽ എഴുതി വച്ചിട്ടുള്ള കാര്യമാണ്. വിലക്കപ്പെട്ട കനി പോലെ അതിനെ കരുതിയാൽ, മക്കൾ അബദ്ധങ്ങളിൽ ചാടാൻ ആയിരിക്കും സാധ്യത. മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യം എന്താണ് എന്ന് വച്ചാൽ,  ഏതു തരത്തിൽ ഉള്ള മരുമക്കളെ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന്, ഓരോ മക്കളോടും അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു കൊടുക്കുക. ഉദാഹരണത്തിന് - എനിക്ക് സുറിയാനി കുടുംബത്തിൽ ഉള്ള ഇന്ന ജില്ലകളിൽ നിന്നുള്ള , ഇന്ന സ്വഭാവം ഉള്ള, ഇന്ന രീതിയിൽ ഉള്ള മരുമക്കളെ ആണ് ഇഷ്ടം എന്നും, നിൻ്റെ സ്വഭാവം അനുസരിച്ചു, ഇങ്ങനത്തെ പങ്കാളി ആയിരിക്കും നിനക്ക് ചേരുക എന്നും, അങ്ങനെ വ്യക്തമായി ഒരു ചിത്രം മക്കൾക്ക് കൊടുക്കുക. ഈ വ്യക്തമായ ചിത്രവുമായി, +2 - കോളേജിൽ പോകുന്ന കുട്ടികൾ, അല്ലാത്ത ബന്ധങ്ങൾ ആദ്യമേ തന്നെ എളുപ്പത്തിൽ വേണ്ട എന്ന് വയ്ക്കും. ഏതേലും ആളെ ഇഷ്ടപെട്ടാൽ, അത് തങ്ങളോട് ആദ്യം പങ്കു വയ്ക്കാൻ അവരെ ശക്തരാക്കുക. അത് വഴി, ശരിയായ നിർദ്ദേശം കൊടുക്കാൻ സാധിക്കും. സന്യാസത്തോട് താല്പര്യമുള്ള മക്കൾ ഉണ്ടെങ്കിൽ, സ്വന്തം സഭയുടെ, സന്യാസ സ്ഥാപനത്തിലെ വിടാവൂ. അതും അവിടെ യഥാർത്ഥമായ സന്യാസത്തിനുള്ള സാഹചര്യം ഉണ്ടോ എന്ന് നല്ല രീതിയിൽ അന്വേഷിച്ചതിനു ശേഷം മാത്രം.

നല്ല പ്രായത്തിൽ മക്കളെ വിവാഹം കഴിപ്പിക്കുക

എന്താണ് നല്ല പ്രായം? എൻ്റെ അഭിപ്രായത്തിൽ ഡിഗ്രി കഴിയുന്ന പ്രായം ആണ് നല്ല പ്രായം. ആൺ കുട്ടികൾ 22-24 വയസ്സിനുളിലോ, പെൺകുട്ടികൾ 20-22 വയസിനുള്ളിലോ വിവാഹം ചെയ്യുന്നത് നല്ലതായിരിക്കും. ഏറ്റവും നല്ല പ്രായത്തിൽ പങ്കാളിയെ ലഭിക്കുന്നത് ചില്ലറ കാര്യമല്ല. മാതാപിതാക്കൾക്ക് സ്വീകാര്യരായ പങ്കാളികളെ സ്വയം കണ്ടെത്താൻ പറ്റിയാൽ നല്ലത്. ഇല്ലെങ്കിൽ മാതാപിതാക്കൾ കണ്ടെത്തി കൊടുക്കണം. നല്ല പ്രായത്തിൽ വിവാഹം കഴിച്ചാൽ, ഇവർക്കുള്ള ആദ്യ കുട്ടികൾ ഇവരുടെ ആരോഗ്യമുള്ള പ്രായത്തിൽ തന്നെ (അൻപതു വയസ്സാകുന്നതിന് മുൻപ്) തൊഴിൽ എടുക്കുന്ന പ്രായം കൈവരിക്കും. മുപ്പതും - മുപ്പത്തഞ്ചും വയസ്സിൽ വിവാഹം കഴിപ്പിച്ചു ഒന്നല്ല പല ജീവിതങ്ങൾ എന്തിനാണ് നശിപ്പിക്കുന്നത്. ജോലി ആയി വീട് ഉണ്ടാക്കിയതിനു ശേഷമേ വിവാഹം ഉള്ളു എന്ന ചിന്ത മാറണം.

23 വയസ്സിൽ വിവാഹം ചെയ്യുന്ന പുരുഷനും - 21 വയസ്സുള്ള പെൺകുട്ടിയും എങ്ങനെ ജീവിക്കും?

സുഹൃത്തുക്കൾ ചോദിക്കുന്ന ചോദ്യം ആണ്. ന്യായമായ ചോദ്യം ആണ്. എനിക്ക് മനസിലാകാത്തത്, വിവാഹം കഴിഞ്ഞാൽ ഉടനെ ദമ്പതികളെ ഭ്രഷ്ട് കൽപ്പിച്ചു, ഇനി സ്വന്തം കാര്യം സ്വയം നോക്കണം എന്ന ചിന്താഗതി എങ്ങനെ ആണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായതു? അങ്ങനെ ആയിരുന്നില്ലല്ലോ, 1980 കളിൽ വരെ ഉള്ള നമ്മുടെ സമൂഹം. വിവാഹം കഴിഞ്ഞു എന്നും പറഞ്ഞു അവർ കുടുംബത്തിന്റെ ഭാഗം അല്ലാതാവുന്നില്ല. വിവാഹത്തോടെ ഒന്നാകുന്ന ആ ദമ്പതികൾക്ക്, ഒരു ജോഡി മാതാ പിതാക്കളും സഹോദരങ്ങളും അധികം ലഭിക്കുവാണ് ചെയ്യുന്നത്. മാസ്റ്റർ ഡിഗ്രി എടുത്താൽ പോലും, 25 - 26 വയസ്സിൽ ഒരു സ്ഥിര വരുമാനത്തിൽ എത്തേണ്ടതാണ്. അതായത് 2 - 3 വർഷം കൂടി മാതാപിതാക്കൾ കുടുംബത്തിൽ അവർക്കു സംരക്ഷണം കൊടുക്കണം. ദാമ്പത്യ ജീവിതത്തിൻ്റെ, തുടക്കത്തിൽ പക്വതയിലേക്കു നിങ്ങൾക്കു അവരെ നയിക്കാൻ സാധിക്കും.

സ്ത്രീധനം

നമ്മുടെ സമൂഹത്തിൽ കടന്നു വന്ന ഒരു അനാചാരം ആണ് സ്ത്രീധനം. ഒരു പക്ഷെ പെൺകുട്ടികളുടെ മാതാപിതാക്കളെ, അവരുടെ വിവാഹ പ്രായം നീട്ടാൻ പ്രേരിപ്പിക്കുന്നതും ഇതാവാം. പെണ്ണിന് കുടുംബത്തിൽ ഓഹരി കൊടുക്കുന്നത് ആണ് നല്ലത്. അത് പണം ആയി നൽകുകയാണെങ്കിൽ, വിവാഹ ശേഷം ഉള്ള, സ്ഥിര വരുമാനം കിട്ടുന്ന കാലത്തോളം ഉള്ള ചിലവുകൾക്കു അത് ഉപയോഗിക്കാവുന്നതാണ്.

കുട്ടികൾ ഉണ്ടാക്കേണ്ട പ്രായം

21 - 24 വരെ ഉള്ള പ്രായത്തിൽ വിവാഹം കഴിക്കുന്നവർ, 33 വയസ്സിനുള്ളിൽ ആകാവുന്ന അത്ര കുട്ടികൾക്ക് ജന്മം നൽകണം. അതാണ് ഏറ്റവും നല്ല ആരോഗ്യമുള്ള പ്രായം. ആ കാലയളവിൽ 4-5 കുട്ടികൾ ആകാം. കുടുംബത്തിൽ നിൽക്കുന്ന സമയം ആയതിനാൽ, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായം കുട്ടികളുടെ പരിപാലനത്തിൽ ഉണ്ടാകും. കഴിയുന്നതും, കുടുംബത്തിൽ നിന്നും മാറി, പുതിയ ഭവനം ഉണ്ടാക്കി താമസിക്കേണ്ടത്, അവസാന കുട്ടിയും ഉണ്ടായി കഴിഞ്ഞതിനു ശേഷം ആയിരിക്കണം. അതായത് 30-33 കഴിഞ്ഞുള്ള പ്രായത്തിൽ. അതിനു ശേഷം തൊഴിലിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കും, ഒപ്പം കുറച്ചൂടെ സ്വയം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ പഠിക്കും. ഇന്ന് ഈ പ്രായത്തിൽ പലരും പതിയെ വിവാഹം കഴിക്കുന്നതേ ഉള്ളു.

പ്രവാസ ജീവിതം കുടുംബമായി നയിക്കുന്ന ആൾക്കാർക്ക്, മക്കളെ വളർത്താൻ സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അവർ മറ്റു വഴികൾ ആലോചിക്കാവുന്നത് (servants) ആണ്. കാരണം ഈ cycle മറികടന്നില്ലെങ്കിൽ നിങ്ങളുടെ മക്കൾക്കും ഇത് തന്നെ ഗതി.

Pre-Marriage Course & Pre-Baptism Course 

നമ്മുടെ സഭയിൽ ഉള്ള ഒന്നാണ് Pre-Marriage Course. വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്, ചെറിയ ഒരു ക്ലാസ് തരുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. വലിയ കുടുംബങ്ങൾ എങ്ങനെ ആണ് നയിക്കേണ്ടത് എന്ന്, ആശയങ്ങൾ കൊടുക്കാൻ അവിടെ മറന്നു പോകുന്നു. ഒരു ദിവസം എങ്കിലും ദൈർഖ്യം ഉള്ള Pre-Baptism Course സഭയിൽ ഉണ്ടാകണം. ഈ ഘട്ടത്തിൽ ദമ്പതികൾ കുറച്ചു കൂടെ പക്വത ഉള്ളവർ ആയിരിക്കും. കൂടുതൽ കുട്ടികൾ ഉള്ളതിന്റെ പ്രയോജനവും, എങ്ങനെയാണ് വളർത്തേണ്ടത് എന്നും, വളർത്തുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തികം മുതൽ ഉള്ള പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്നും വിദഗ്ദ്ധരെ വച്ച് സഭക്ക് പഠിപ്പിക്കാൻ സാധിക്കും.

Palliative Care and Day care Centers

ഇടവക തോറുമോ, സമീപ ഇടവകകൾ ചേർന്നോ Palliative Care and Day care Centers തുടങ്ങണം. പ്രായമുള്ള, അസുഖം ഉള്ള മാതാപിതാക്കളെയും ചെറിയ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന സ്ഥപനങ്ങൾ ഉണ്ടായാൽ തൊഴിലിനു പോകാൻ എളുപ്പം ആകും. പലപ്പോഴും ഇതാണ് തൊഴിലെടുക്കാനും, കുട്ടികൾക്ക് ജന്മം കൊടുക്കാനും പലരേയും പുറകോട്ടു വലിക്കുന്നത്. സഭയുടെ നേതൃത്വത്തിൽ അല്ലേൽ അല്മയർ ശ്രമിച്ചാൽ സാധിക്കുന്ന ഒരു കാര്യമാണ്. മിതമായ നിരക്കിൽ ഇതുപോലുള്ള സ്ഥാപനങ്ങൾ തുടങ്ങുന്നത്, കുറച്ചു തൊഴിൽ അവസരം  കൂടി ആണ് ഉണ്ടാക്കുന്നത്.

45-50 വയസ്സുള്ള കാലം

നല്ല പ്രായത്തിൽ വിവാഹം കഴിച്ചതും - കുട്ടികൾ ഉണ്ടായതും മൂലം, 45-50 ആകുമ്പോഴേക്കും മൂത്ത കുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്ന പരുവം ആകും. അതായതു, നിങ്ങളുടെ ആരോഗ്യം നശിക്കുന്ന പ്രായത്തോടു അടുക്കുമ്പോൾ, നിങ്ങളുടെ മക്കൾ, സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി ഉള്ളവർ ആകും. ഇന്ന്, 50 വയസ്സുള്ള പലരുടെയും മക്കൾ, കൂടിയാൽ 10 - +2 ആയി കാണുക ഉള്ളു.

50 -55 വയസ്സുള്ള കാലം

ആരോഗ്യം മിച്ചം ഉള്ള ഈ കാലം തൊഴിലിൽ നിന്നും വിരമിച്ചു, മക്കളുടെ മക്കളുമായി ജീവിക്കാം. മക്കളെ തുണക്കുന്നതിനൊപ്പം, 5-8 കൊച്ചു മക്കളുമായി സന്തോഷത്തോടെ കഴിയാം. നിങ്ങളുടെ കൊച്ചു വീട്, പഴയ കാലത്തെ രീതിയിൽ ഒരു തറവാടു ആയി മാറുന്നത് കാണാം.

65 - 75 വയസ്സുള്ള കാലം

നിങ്ങളുടെ മക്കൾ എല്ലാം ഇന്ന് കുടുംബങ്ങൾ തുടങ്ങി കഴിഞ്ഞു. അവർക്കു, നിങ്ങൾ കടന്നു വന്ന പഴയ വഴികൾ പറഞ്ഞു കൊടുക്കുക. കൊച്ചു മക്കളായി കുറഞ്ഞത് 25 പേരെങ്കിലും കാണും. തറവാട്ടിൽ നിൽക്കുക. എല്ലാ മക്കളുടെ വീട്ടിലും സന്ദർശനം നടത്തുക. പ്രാർത്ഥനയിൽ ജീവിതം കൊണ്ട് പോകുക. കൊച്ചു മക്കൾക്ക് വേണ്ട, ഉപദേശങ്ങളും ജീവിത പാഠങ്ങളും, സഭ - സമുദായ സ്നേഹവും പകർന്നു കൊടുക്കുക.

75-90 വയസ്സുള്ള കാലം

കബറിനായി ഒരുങ്ങുക. ഭാഗ്യമുണ്ടെങ്കിൽ കൊച്ചുമക്കളുടെ, മക്കളെയും കാണാം. നിങ്ങളിൽ നിന്നും 4-5 മക്കളും, 20-25 കൊച്ചു മക്കളും, 50-100 കൊച്ചു കൊച്ചു മക്കളും ഉണ്ടായത് കണ്ടു കണ്ണടക്കാം. അവസാനം ഭൂമിയിൽ അവശേഷിപ്പിച്ചു പോകുന്ന യഥാർത്ഥ സമ്പാദ്യം ഇതും സൽപ്പേരും അല്ലേ?

ഒരു ഉട്ടോപ്യൻ സ്വപ്നം എന്ന് തോന്നാമെങ്കിലും, ഒരു 50 കൊല്ലം മുൻപ് വരെ നമ്മുടെ ഇടയിൽ ഇങ്ങനെ ആയിരുന്നു, അല്ലേൽ ഇതിലും ഗംഭീരം ആയിരുന്നു. ഇത് സാധിക്കാവുന്ന കാര്യമാണ്. പക്ഷെ ഒരു വ്യക്തി തീരുമാനിച്ചാൽ നടക്കില്ല. സമുദായം തീരുമാനിക്കണം. അല്ലേൽ സമുദായത്തിലെ ചങ്കുറപ്പുള്ള കുറച്ചു പേര് തീരുമാനിക്കണം. നസ്രാണി ഭവനങ്ങളിൽ വാർദ്ധക്യം ബാധിക്കാൻ നാം അനുവദിക്കരുത്. അത് സഭക്കും, സമുദായത്തിനും, ദേശത്തിനും രാജ്യത്തിനും, അവസാനം നാം എന്ന വ്യക്തിക്കും നല്ലതായിരിക്കില്ല. ഈ രാജ്യത്തെ ഏറ്റവും നല്ല പൗരന്മാരായ നസ്രാണികൾ ഇല്ലാതാവുന്നത്, ഈ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും. 

സുറിയാനി നസ്രാണി ഭവനങ്ങൾ - അതു വഴി സമൂഹം യുവത്വം വീണ്ടെടുക്കട്ടെ. കർത്താവും ദൈവവുമായ, ഈശോ മിശിഹാ അതിനു അനുവദിക്കട്ടെ. നന്ദി.



Tuesday, January 15, 2019

മിശിഹായെ കണ്ടു മുട്ടുന്നതിനു മുൻപുള്ള ശ്ലീഹന്മാർ



        കർത്താവായ ഈശോ മിശിഹായും മാതാവും കഴിഞ്ഞാൽ, സഭാ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ആൾക്കാർ ശ്ലീഹന്മാർ ആണ്. എന്താണെന്ന് അറിയില്ല, ക്രിസ്ത്യാനികൾക്ക് വിനയം അങ്ങ് പ്രകടിപ്പിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു, സ്നേഹം കൂടി ഈ ശ്ലീഹന്മാരെ വെറും സാധാ മീൻപിടിത്തക്കാർ എന്നും ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ എന്നും ഒക്കെ നമ്മൾ തന്നെ അങ്ങ് പുകഴ്ത്താറുണ്ട്. കരിസ്മാറ്റികാർ കൂടി പെന്തകോസ്ത് മതത്തിൽ നിന്നും കത്തോലിക്കാ സഭയിൽ എത്തിയതോടെ, ശ്ലീഹന്മാർക്ക് പെന്തക്കൂസ്താക്ക് ശേഷം ആണ് ബുദ്ധിയും വിവരവും വച്ചത് എന്ന പ്രചാരണം ശക്തമായി. ഈശോ മിശിഹായുടെ കൂടെ കൂടുന്നതിന് മുൻപ് ഒന്നിനും കൊള്ളാത്ത, ഒരു പണിയും ഇല്ലാത്ത ദരിദ്രവാസികളായ ഗലീലയാക്കാർ ആയിരുന്നോ ശ്ലീഹന്മാർ? എന്നാ പിന്നെ അതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു. 

        ശ്ലീഹന്മാരുടെ പശ്ചാത്തലം പഠിക്കാൻ ആണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്. പശ്ചാത്തലം എന്നാൽ ഈശോ മിശിഹാ ശ്ലീഹന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള അവരുടെ പ്രദേശം, രാജ്യം, പ്രായം, തൊഴിൽ എന്നതൊക്കെയാണ് ഉദ്ദേശിക്കുന്നത്. അതിനായി ആദ്യം ഈശോ മിശിഹായുടെ പരസ്യ ജീവിത സമയത്തു ഇസ്രായേലിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ, യഹൂദന്മാർക്കിടയിലെ മത (ആശയ) വിഭാഗങ്ങൾ ഏതൊക്കെ എന്ന് ആദ്യം പരിചയപ്പെടാം.

ഇസ്രായേലിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ


ഇസ്രായേലിലെ പ്രധാന രാജ്യങ്ങൾ അല്ലേൽ പ്രദേശങ്ങൾ യൂദയാ, സമരിയ,  എദോം, ഗലീലിയ, ജോർദാൻ നടിക്ക് അക്കരെ (കിഴക്കുള്ള) ഉള്ള പ്രദേശങ്ങൾ എന്നിവയാണ്. ഈശോയുടെ ജനനസമയത്തു ഇസ്രായേൽ ഭരിച്ചിരുന്ന ഹെരോദ്‌ രാജാവിന്റെ മക്കൾക്കായി, അദ്ദേഹത്തിന്റെ മരണശേഷം ഈ പ്രദേശങ്ങൾ വിഭജിച്ചു കൊടുത്തിരുന്നു. അതിൽ 



1) ഗലീലിയ പ്രദേശം ഹെരോദ് അന്തിപ്പായാണ് ഭരിച്ചിരുന്നത്. ഈ ഹെരോദ് അന്തിപ്പായാണ് സ്നാപക യോഹന്നാനെ വധിച്ചതും, ഈശോയെ പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചതും. സിനിമകളിൽ ചെറുപ്പക്കാരൻ ആയി കാണപ്പെടാറുള്ള അന്തിപ്പാക്ക് അന്ന് പ്രായം 55 അടുത്ത് ഉണ്ട്.

2) യൂദയാ - സമരിയ - എദോം എന്നിവ ഹെരോദിന്റെ മകനായ ഹെരോദ് ആർച്ചലൗസിനാണ് ലഭിച്ചത്. എന്നാൽ കഴിവില്ലാത്തവൻ എന്ന കാരണം പറഞ്ഞു, റോമാ സാമ്രാജ്യം അവിടെ അവരുടെ ഗവർണ്ണർ ഭരണം (Prefect) ഏർപ്പെടുത്തി. പന്തിയോസ് പീലാത്തോസ് ആണ് ഈശോയുടെ കാലത്തുള്ള റോമൻ ഗവർണ്ണർ.

3) ജോർദാൻ നദിക്ക് അക്കരെ ഉള്ള പ്രദേശങ്ങൾ ഹെരോദിന്റെ മറ്റൊരു മകനായ ഫിലിപ്പിനാണ്. ലഭിച്ചത്. ഈ പ്രദേശം ഇന്ന് ഗോലാൻ കുന്നുകൾ എന്ന് അറിയപ്പെടുന്ന പ്രദേശം ആണ്. ഗലീലിയയോട് ചേർന്നാണ് കിടക്കുന്നത് എങ്കിലും, ജോർദാൻ നദിക്ക് അക്കരെ ഉള്ള പ്രദേശം ആണ്. ഈശോ മിശിഹാ ഏറ്റവും കൂടുതൽ വിശ്രമിക്കാനും, ഹെരോദ് അന്തിപ്പായിൽ നിന്നും അകലം പാലിക്കാനും (മത്തായി 14:13) ഒക്കെ തിരഞ്ഞെടുത്തത് ഈ പ്രദേശം ആണ്. ശ്ലീഹന്മാരിലെ ഏറ്റവും വലിയ പങ്കും ഈ പ്രദേശത്തു നിന്നും ആണ്. ശിമയോൻ കേപ്പായും യോഹന്നാനും എല്ലാം ഈ രാജ്യത്തെ തീരപട്ടണമായ, ബെത്‌സൈദാക്കാർ ആണെന്ന് സുവിശേഷം പറയുന്നു. അതായത് ഗലീലിയക്കാർ അല്ല, ബെത്‌സൈദാക്കാർ ആണ്.

ഗലീലിയ, ജോർദാൻ നദി പ്രദേശങ്ങളിലെ ഈശോ മിശിഹായുടെ കാലത്തുള്ള പട്ടണങ്ങൾ താഴെയുള്ള ചിത്രത്തിൽ പരിചയപ്പെടാം. ശിമയോൻ കേപ്പയുടെ (St. Peter) പട്ടണമായ ബെത്‌സൈദാ ജോർദ്ദാന്റെ അക്കരെ, ഫിലിപ്പിന്റെ രാജ്യത്താണ്.


4) അനുജത്തിയായ സലോമിക്ക് ബാക്കിയുള്ള ചെറു പട്ടണങ്ങൾ ഹെരോദ് നൽകി.

പ്രധാന യഹൂദ വിഭാഗങ്ങൾ


ഈശോ മിശിഹായുടെ കാലത്തു പ്രധാനമായും നാല് പ്രത്യാശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിഭാഗങ്ങൾ ആണ് യഹൂദരിൽ ഉണ്ടായിരുന്നത്. അതിൽ ശക്തർ
1) സദുക്കായർ - പുരോഹിത വർഗ്ഗം; പ്രധാന പുരോഹിതനായ സാദോക്കിന്റെ വംശത്തിൽ ഉള്ളവർ; യഹൂദ ജീവിതത്തിൽ യവനരീതികൾ പകർത്താൻ ആഗ്രഹിച്ചവർ. എഴുതപ്പെട്ട നിയമങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കുന്നവർ.
2) ഫരിസേയർ  - മോശയുടെ പാരമ്പര്യങ്ങളിൽ കഠിനമായി വിശ്വസിച്ചവർ; സാധാരണ സിനഗോഗുകളിൽ പഠിപ്പിച്ചിരുന്നവർ; നിയമങ്ങൾ അനുഷ്ഠിക്കുന്ന സാധാരണക്കാരൻ ആണ് വിവരം ഇല്ലാത്ത പുരോഹിതനെക്കാൾ മെച്ചം എന്ന് വിശ്വസിക്കുന്നവർ; എഴുതപ്പെട്ട നിയമങ്ങൾക്ക് ഒപ്പം എഴുതപ്പെടാത്ത നിയമങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവർ.
3) എസ്സെനികൾ - പരസ്പര സാഹോദര്യം പ്രധാനം ആയി കാണുന്നു; ദാരിദ്രം, സന്യാസം സ്വയം തിരഞ്ഞെടുക്കുന്നു; സംഖ്യയിൽ കുറവെങ്കിലും എല്ലായിടത്തും പടർന്നു കിടക്കുന്നു; അവരിൽ ബ്രഹ്മചാരികൾ ഉണ്ടായിരുന്നു; മക്കബായ-ഹെരോദ് ഭരണം അംഗീകരിക്കാതെ - ദാവീദിന്റെ കുടുംബം ആണ് ഭരിക്കേണ്ടത് എന്ന് കരുതിയിരുന്നവർ; രണ്ടാം നൂറ്റാണ്ടിൽ എഴുതപെട്ട മണിമേഖലൈ എന്ന തമിഴ് പുസ്തകത്തിൽ കേരളത്തിൽ എസ്സെനികൾ ഉണ്ടായിരുന്നതായി കാണാം; എസ്സെനികളുടെ പല രീതികളും മിശിഹായും സ്നാപക യോഹന്നാനും പിന്തുടർന്നതിനാൽ കുടംബത്തിൽ എസ്സെനികൾ ഉണ്ടാകാം.
4) ക്നാനായി (Zealots) അല്ലേൽ തീക്ഷണമതികൾ - യൂദയായിൽ റോമൻ ഗവർണ്ണർ ഭരണം ആരംഭച്ചതിന് എതിരെ ഉണ്ടായത്; അക്രമത്തിലൂടെ റോമൻ ഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിച്ചവർ; മതപരമായി ഫരിസേയരുടെ രീതിയിൽ താല്പര്യം; ഇവരിൽ കഠിനമായ തീവ്രവാദികളും ഉണ്ടായിരുന്നു. ജറുസലേം ദൈവാലയം തകർക്കപെടാൻ കാരണം ഇവരാണ്.


ശ്ലീഹന്മാർ 


ഈശോ മിശിഹായും കുടുംബവും ഗലീലിയ രാജ്യത്തെ സെഫോറീസ് പട്ടണത്തിന് അടുത്തുള്ള നസ്രത്തിൽ  ആണ് ജീവിച്ചത്. നസ്രത്തിൽ നിന്നും 50 കിലോമീറ്റർ അധികം ദൂരം ഉള്ള കഫെർണാമിലും ബെത്‌സൈദായിലും ചെന്നാണ് മിശിഹാ തൻ്റെ ആദ്യ ശിഷ്യഗണത്തെ തിരഞ്ഞെടുക്കുന്നത്. ഓരോ ശ്ലീഹന്മാരെ പരിചയപ്പെടാം.

1) മാർ ശിമയോൻ കേപ്പാ (പത്രോസ്)

ഫിലിപ്പിന്റെ രാജ്യത്തെ ബെത്‌സൈദാക്കാരൻ ആണ്, മാർ ശിമയോൻ കേപ്പാ. യോനായുടെ പുത്രനായ ശിമയോൻ, വിവാഹം കഴിച്ചത് ഗലീലിയ രാജ്യത്തെ കഫെർണാമിൽ നിന്നാണ്. കഫെർണാമിൽ വച്ചാണ് ശിമയോൻ മിശിഹായെ പരിചയപ്പെടുന്നത്. ഫിലിപ്പോസും, അന്ത്രയോസും, ശിമയോനും ബെത്‌സൈദാക്കാർ ആണെന്ന് യോഹന്നാൻ 1:44 പറയുന്നു. സ്വന്തമായി വഞ്ചികൾ ഉള്ള ആൾ ആയാണ് ശിമയോനെ സുവിശേഷം പരിചയപ്പെടുത്തുന്നത്‌.  ശിമയോന്റെ വഞ്ചിയിൽ കയറി നിന്നാണ് മിശിഹാ, ആദ്യമായി പൊതുജനത്തോട് പ്രസംഗിച്ചത്. ഈശോയേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള, ശ്ലീഹന്മാരിൽ മൂത്ത ആൾ ആണ് ശിമയോൻ. അന്നത്തെ കാലത്തു (ഇന്നത്തെ കാലത്തും) സ്വന്തമായി മൽസ്യ ബന്ധന വഞ്ചി ഉള്ളവർ അത്യാവശ്യം ധനികർ ആണ്. സുവിശേഷം വ്യക്‌തമായി പറയുന്നില്ലെങ്കിലും ഫരിസേയ വിഭാഗക്കാരൻ ആകാൻ ആണ് സാധ്യത കൂടുതൽ. അനുജനായ അന്ത്രയോസ്, സ്നാപക യോഹന്നാന്റെ ശിഷ്യനായതിനാൽ എസ്സെനി വിഭാഗവും ആകാൻ സാധ്യത ഉണ്ട്.

2) മാർ അന്ത്രയോസ് ശ്ലീഹാ

മാർ ശിമയോൻ കേപ്പായുടെ ഇളയ സഹോദരൻ ആണ്. കുടുംബത്തിന്റെ വഞ്ചികളിൽ ജേഷ്ഠനെ സഹായിച്ചിരുന്നെങ്കിലും, സ്നാപകയോഹന്നാന്റെ ശിഷ്യനായി, ആത്മീയതയിൽ ആയിരുന്നു താല്പര്യം (യോഹന്നാൻ 1:35-42). യോഹന്നാൻ ശ്ലീഹായുടെ സുഹൃത്തും സാമ്യപ്രായക്കാരനും (ഏകദേശം 18-20) ആയിരുന്നു. മാർ അന്ത്രയോസ് ആണ് മിശിഹാ ആദ്യമായി വിളിച്ച ശ്ലീഹാ. ഒരു ദിവസം ഈശോയോടു കൂടെ താമസിച്ചു മനസ്സിലാക്കിയതിന് ശേഷം ശിമയോൻ കേപ്പയ്ക്ക് മിശിഹായെ പരിചയപ്പെടുത്തുന്നത് മാർ അന്ത്രയോസ് ആണ്. Andrew എന്നത് ധൈര്യശാലി എന്ന് അർത്ഥം ഉള്ള ഗ്രീക്ക് വിളിപ്പേര് ആണ്. യാഥാർഥാ പേര് അറിയില്ല.

3) മാർ യാക്കോബ് ശ്ലീഹ (വലിയ യാക്കോബ്)

സെബദിയുടെയും സലോമിയുടെയും പുത്രനായ മാർ യാക്കോബും ബെത്‌സൈദാക്കാരൻ ആണ്. ശിമയോൻ കേപ്പയുടെ സുഹൃത്തും ആവശ്യഘട്ടങ്ങളിൽ സഹായിയും ആയിരുന്നു വലിയ യാക്കോബ്. ചെറിയ യാക്കോബിനെക്കാളും പ്രായം ഉണ്ടായിരുന്നത് കൊണ്ട് (28 അടുത്ത്), തിരിച്ചറിയാൻ ആണ് വലിയ യാക്കോബ് എന്ന് വിളിപ്പേര് വന്നത്. അത്യാവശ്യം മൽസ്യ ബന്ധന വഞ്ചികളും ജോലിക്കാരും സ്വന്തമായി ഉള്ളവർ ആണ് സെബദി കുടുംബം എന്നത് ലൂക്കാ 1:20 യിൽ വ്യക്തമാണ്. ഇടിമുഴക്കത്തിന്റെ സന്തതികൾ എന്നാണ് സെബദി പുത്രന്മാരെ മിശിഹാ വിളിച്ചിരുന്നത്. ഇവരിലെ തീവ്രസ്വഭാവം കാണുമ്പോൾ, ക്നാനായി (Zealots) ആണോ എന്ന് സംശയിക്കാം. അല്ലെങ്കിൽ കേപ്പയെയും അന്ത്രയോസിനേയും പോലെ ഫരിസേയ വിഭാഗം ആകാം. അനുജനായ യോഹന്നാൻ, സ്നാപക യോഹന്നാന്റെ ശിഷ്യനായതിനാൽ എസ്സെനി വിഭാഗവും ആകാൻ സാധ്യത ഉണ്ട്.

4) മാർ യോഹന്നാൻ ശ്ലീഹാ

സെബദിയുടെയും സലോമിയുടെയും ഇളയ പുത്രനാണ് മാർ യോഹന്നാൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്നാപക യോഹന്നാന്റെ ശിഷ്യനായ മാർ യോഹന്നാൻ, മിശിഹായെ പരിചയപ്പെട്ട അന്ന്, മാർ അന്ത്രയോസിനൊപ്പം മിശിഹായുടെ ശിഷ്യനായി. ജേഷ്ഠനായ വലിയ യാക്കോബിന് മിശിഹായെ കുറിച്ചുള്ള അറിവ് കൊടുത്തത് മാർ യോഹന്നാൻ ആണ്. ജേഷ്ഠനായ വലിയ യാക്കോബിനെ വഞ്ചിയിൽ മീൻ പിടിക്കാൻ സഹായിച്ചിരുന്നതായി കാണാം (മത്തായി 4:21). ശ്ലീഹന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞതും (16-18) മിശിഹായ്ക്ക് ഏറ്റവും വാത്സല്യവും ഉള്ള ശിഷ്യൻ ആയിരുന്നു അദ്ദേഹം. 

5) മാർ ഫിലിപ്പോസ് ശ്ലീഹാ.

മാർ ഫിലിപ്പോസ് ബെത്‌സൈദാക്കാരൻ ആണെന്ന് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു. Philip എന്ന ഗ്രീക്ക് പേരിൽ അറിയപ്പെട്ടിരുന്ന അദ്ധേഹത്തിന്റെ, യഹൂദ നാമം ഇന്ന് അറിയില്ല. ഗ്രീക്കുകാരുമായി ഉള്ള അദ്ദേഹത്തിന്റെ ബന്ധം യോഹന്നാൻ 12:21 യിൽ കാണാം. ഫിലിപ്പോസിനെ മിശിഹാ വിളിക്കുന്ന ഭാഗം യോഹന്നാൻ 1:43-51 യിൽ കാണാം. അദ്ദേഹവും നഥാനിയേലും സുഹൃത്തുക്കളും, മോശയുടെ നിയമങ്ങളും പ്രവചനങ്ങളും സിനഗോഗിൽ പഠിക്കുന്നവർ ആണെന്ന് മനസ്സിലാക്കാം. അതിൽ നിന്നും അവർ ഫരിസേയ വിഭാഗത്തിൽ നിന്നും ഉള്ളവർ ആണെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പഴയനിയമ ജ്ഞാനവും, ഗ്രീക്കുകാരുമായുള്ള ഇടപെടലിൽ നിന്നും, ഏകദേശം 25-28 വരെ പ്രായം ഉണ്ടാകണം..

6) മാർ നഥാനിയേൽ ശ്ലീഹ (ബർത്തലോമിയോ)

മാർ നഥാനിയേൽ ഗലീലിയ രാജ്യത്തെ കാനാൻകാരൻ ആണ് (യോഹന്നാൻ 21:2). ബർത്തലോമിയോ എന്ന വിളിപ്പേരും അദ്ദേഹത്തിന് ഉണ്ട്. തലോമ്യോ എന്ന ആളുടെ മകൻ എന്നോ അല്ലേൽ അങ്ങനെ പേരുള്ള ഒരു ഗ്രാമത്തിൽ നിന്നും ഉള്ളവൻ എന്നാണ് അർത്ഥം. മാർ ഫിലിപ്പോസിന്റെ സുഹൃത്തും നിയമപുസ്തകങ്ങളുടെ സഹപാഠിയും സമപ്രായനും ഫരിസേയ വിഭാഗത്തിൽ പെട്ടവനും ആണ് അദ്ദേഹം. കാനാൻ നസ്രത്തിന്റെ അടുത്തുള്ള പട്ടണം ആണ്. മിശിഹായ്ക്കു ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഉള്ള സ്ഥലം. നഥാനിയേലിനെ മിശിഹാ നേരത്തെ നോക്കി വച്ചിരുന്നു എന്ന് - "നീ അത്തിമരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു" (യോഹന്നാൻ 1:48) എന്നത് അതിൻ്റെ സൂചനയാണ്. അത്തിമരത്തിനു ചുവട്ടിൽ ആയിരിക്കുമ്പോഴേ എന്നത് - തോറ പഠനത്തിലും ധ്യാനത്തിൽ ആയിരിക്കുമ്പോഴേ നിന്നെ എനിക്ക് അറിയാം - എന്നാണ് മിശിഹാ ഉദ്ദേശിച്ചത്. തോറയിൽ നസ്രത്തിൽ നിന്നും മിശിഹാ വരുമെന്ന് കാണാത്ത നഥാനിയേൽ, അത് ഫിലിപ്പിനോട് ചോദിക്കുന്നുമുണ്ട്. എങ്കിലും മിശിഹായുടെ വിളിയിൽ അദ്ദേഹം മിശിഹായെ തിരിച്ചറിഞ്ഞു. 

7) മാർ മത്തായി ശ്ലീഹ (ലേവി)

ഹൽപ്പൈയുടെ പുത്രനാണ് മാർ മത്തായി. ഗലീലിയ രാജ്യത്തെ ഒരു തീരദേശ പട്ടണത്തിൽ ഹെരോദ് അന്തിപ്പായ്ക്കായി ചുങ്കം പിരിക്കുന്നത് ആയിരുന്നു അദ്ദേഹത്തിൻ്റെ ജോലി. ഇന്നത്തെ കാലത്തെ ഭാഷയിൽ പറഞ്ഞാൽ Income Tax Collector, സർക്കാർ ഉദ്യോഗം. അത്യാവശ്യം സെക്കുലർ വിദ്യാഭ്യാസം ഉണ്ടെങ്കിലേ, ഈ ജോലി ലഭിക്കൂ. ലേവി എന്ന പേരും ഉണ്ട്. 28-30 വരെ പ്രായം ഉണ്ട്. ഹീബ്രു ഭാഷയിൽ അദ്ദേഹം എഴുതിയ സുവിശേഷത്തിൽ മിശിഹാ യഹൂദരുടെ രാജാവ് അല്ലേൽ മോശയുടെ പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന രീതിയാണ് കാണുന്നത്. അതിനാൽ അദ്ദേഹം ഫരിസേയ വിഭാഗത്തിൽ നിന്നും ഉള്ള വ്യക്തി ആകാൻ ആണ് സാധ്യത. വയസ്സ് ഏകദേശം 28-30.

8) മാർ തോമ്മാ ശ്ലീഹ (യൂദാ തോമ്മാ, ദിദിമോസ്)

മുകളിൽ ഉള്ള ഏഴ് ശ്ലീഹന്മാരെയും മിശിഹാ വിളിച്ചതായാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. എന്നാൽ ബാക്കി ഉള്ളവർ മിശിഹാക്ക് ഒപ്പം ചേരുകയാണ് ചെയ്തത്. കാരണം അവർ മിശിഹാക്ക് ഒപ്പം ഉണ്ടായിരുന്ന കുടുംബക്കാരോ, മിശിഹായെ തേടി വന്നവരോ ആണ്. മാർ തോമ്മായുടെ യഥാർത്ഥ പേര് യൂദാ എന്നാണ്. മാർ തോമ്മാ രൂപത്തിൽ ഈശോയെ പോലെ ആയിരുന്നതിനാൽ, ഇരട്ട എന്ന് അരമായ/സുറിയാനിയിൽ അർത്ഥം ഉള്ള തോമ്മാ എന്ന് വിളിക്കപ്പെട്ടു. ഇരട്ടയുടെ ഗ്രീക്ക് പദം ആണ് ദിദിമോസ്. തോമ്മാ പരിശുദ്ധ മറിയം വഴി മിശിഹായുടെ രക്ത ബന്ധു ആണ്. പരിശുദ്ധ മറിയവും തോമ്മായും, തമ്മിൽ ഉള്ള 'അമ്മ-മകൻ' സ്നേഹത്തെകുറിച്ചു ധാരാളം പാരമ്പര്യങ്ങൾ നമുക്കറിയാമല്ലോ. തോമ്മായുടെ നടപടി പുസ്തക പ്രകാരം, മിശിഹായുടെ കുടുംബക്കാരുടെ തൊഴിലായ തച്ചൻ (Engineer) പണി തന്നെയാണ് തോമ്മായും ചെയ്തത്. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം, തോമ്മായുടെ നാട്. മിശിഹായേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും അദ്ദേഹത്തിന്. എസ്സെനി വിഭാഗക്കാരൻ ആകാൻ ആണ് സാധ്യത. അതിനാൽ ആവണം അദ്ദേഹം മലബാറിലും എത്തിയത്.

9) മാർ യാക്കോബ് ശ്ലീഹ (ചെറിയ യാക്കോബ്)

ഹൽപ്പൈയുടെയും മറിയത്തിന്റെയും മകൻ ആണ് ചെറിയ യാക്കോബ്. ഹൽപ്പൈ, മാർ ഔസെഫ് പിതാവിൻ്റെ സഹോദരൻ ആണെന്നും, അതല്ല ചെറിയ യാക്കോബ് പരിശുദ്ധ മറിയത്തിന്റെ ഇളയമ്മയുടെ മകളുടെ മകൻ ആണെന്നും രണ്ടു പാരമ്പര്യം കാണുന്നുണ്ട്. ഒന്നാമത്തേത് ആകാൻ ആണ് സാധ്യത. മിശിഹായുടെ കുടുംബം ആയതിനാൽ തച്ചൻ (Engineer) പണി തന്നെയാവാം അദ്ദേഹവും ചെയ്തത്. എസ്സെനി അല്ലേൽ ഫരിസേയ വിഭാഗം ആവാം അദ്ദേഹം. വലിയ യാക്കോബിനെക്കാളും ചെറുപ്പം ആയ അദ്ദേഹം 20-25 വരെ വയസ്സുള്ള ആൾ ആവണം. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം നാട്.

10) മാർ യൂദാ തദേവൂസ്

ചെറിയ യാക്കോബിന്റെ ഇളയ സഹോദരൻ ആണ് മാർ യൂദാ ശ്ലീഹാ. അദ്ദേഹം 20-25 വരെ വയസ്സുള്ള ആൾ ആവണം. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം നാട്. മിശിഹായുടെ കുടുംബം ആയതിനാൽ തച്ചൻ (Engineer) പണി തന്നെയാവാം അദ്ദേഹവും ചെയ്തത്.

11) ക്നാനായി ആയ ശിമയോൻ (വിപ്ലവകാരിയായ ശിമയോൻ)

യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ Zealot വിഭാഗക്കാരൻ ആണ് വിപ്ലവകാരിയായ ശിമയോൻ. യൂദാ രാജ്യക്കാരൻ ആവാൻ ആണ് സാധ്യത. ഈശോ മിശിഹാ ആണെന്ന് അറിഞ്ഞു, റോമക്കാർക്ക് എതിരെ വിപ്ലവം ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ ശിഷ്യത്വം സ്വീകരിച്ചതാവാം. എന്നാൽ പിന്നീട് മിശിഹായുടെ യഥാർത്ഥ ലക്‌ഷ്യം മനസ്സിലാക്കിയ അദ്ദേഹം, സുവിശേഷത്തിനു വേണ്ടി സഹദാ ആയി. തൊഴിൽ - വിപ്ലവകാരി എന്ന് കരുതാം. മിശിഹാ ഒരു ചെഗുവേര ആയിരുന്നെങ്കിൽ, ഭാവിയിൽ ഒരു ഫിഡൽ കാസ്ട്രോ ആകേണ്ട ടീം ആയിരുന്നു. എന്നാൽ മിശിഹാ സമാധാനത്തിന്റെ രാജാവ് ആണല്ലോ. അവിടുത്തെ രാജ്യം ഐഹികം അല്ലല്ലോ. 20-25 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം.

12) യൂദാസ് സ്കറിയോത്ത 

ശിമയോൻ സ്കറിയോത്തയുടെ മകൻ ആണ് യൂദാസ് സ്കറിയോത്ത. യൂദയാ രാജ്യത്തെ കറിയോത്ത എന്ന സ്ഥലക്കാരൻ ആണ് അദ്ദേഹം. യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ Zealot വിഭാഗക്കാരൻ ആണ് യൂദാസ് എന്നൊരു പാരമ്പര്യം ഉണ്ട്. ശ്ലീഹന്മാരിലെ കാര്യസ്ഥനും പണസഞ്ചി സൂക്ഷിക്കുന്നവനും ആയിരുന്നു യൂദാസ് എന്ന് സുവിശേഷം പറയുന്നു. മിശിഹായിലൂടെ വിപ്ലവം ഉണ്ടാക്കാം എന്ന ആഗ്രഹത്താൽ എത്തിയ, പണപരമായ ഇടപാടുകൾ (accountant) നടത്തുന്നതിൽ വിദഗ്ധൻ ആയിരുന്നു യൂദാസ് സ്കറിയോത്ത. 22 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം.

13) മാർ മത്തിയാസ് ശ്ലീഹ

ഒറ്റുകാരനായ യൂദാസ് സ്കറിയോത്തക്കു പകരം പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടവർ ആണ് മാർ മത്തിയാസ്. മിശിഹായുടെ ജീവിതത്തിലെ ആദ്യം മുതൽ ഉള്ള ആൾ ആയതിനാൽ (acts 1:22) ഗലീലിയക്കാരൻ അല്ലേൽ ബെത്‌സൈദാക്കാരൻ ആകണം. 22 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം. തൊഴിൽ വ്യക്തമല്ല.

മറ്റു പ്രധാന വ്യക്തികൾ 


1) മാർ പൗലോസ് ശ്ലീഹാ (സാവൂൾ)

റോമാ സാമ്രാജ്യത്തിലെ അന്ത്യോക്യക്ക് അടുത്തുള്ള ടാർസസ് എന്ന ഗ്രീക്ക് പട്ടണത്തിൽ നിന്നുള്ള യഹൂദൻ ആണ് മാർ പൗലോസ്. അദ്ദേഹം,ചെറുപ്പം മുതൽ മഹാനായ ഫരിസേയ ഗുരുവായ ഗമാലിയേലിന്റെ ശിക്ഷണത്തിൽ വളർന്ന ഫരിസേയനാണ്. അദ്ദേഹത്തിന്റെ കുടുംബപരമായ തൊഴിൽ കൂടാര നിർമ്മാണം ആയിരുന്നു. മിശിഹായുടെ കാലത്തു 25 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം. 

2) മാർ മാർക്കോസ് സുവിശേഷകൻ (യോഹന്നാൻ)

മറിയത്തിന്റെ മകനായ യോഹന്നാൻ എന്നാണ് മാർക്കോസ് ശ്ലീഹായുടെ യഥാർത്ഥ പേര് (Acts 12:12). യൂദാ രാജ്യത്തെ ജറുസലേം ആണ് നാട്. കാരാഗൃഹത്തിൽ നിന്നും രക്ഷപെട്ട മാർ ശിമയോൻ കേപ്പ രക്ഷപെട്ടു ചെല്ലുന്നത് അദ്ദേഹത്തിന്റെ വലിയ ഭവനത്തിലേക്കാണ്. അദ്ദേഹം മിശിഹായുടെ എഴുപത് ശിഷ്യന്മാരിൽ ഒരാൾ ആണ്. ജറുസലേമിലെ സമ്പന്ന യഹൂദ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം, ആദ്യം ശിമയോൻ കേപ്പയ്ക്ക് ഒപ്പവും, പിന്നീട് പൗലോസ് ശ്ലീഹാക്കു ഒപ്പവും , പിന്നീട് മാർ ബർണ്ണബാസിനൊപ്പവും യാത്രകൾ ചെയ്‌തു. മിശിഹായുടെ കാലത്തു അദ്ദേഹത്തിന് 15 - 20 വയസ്സ് ഉണ്ടാകാം.

3) മാർ ലൂക്കാ സുവിശേഷകൻ 

ലത്തീൻ പേരായ ലൂസിയാസിൽ നിന്നാണ് ലൂക്കാ എന്ന പേര് ഉണ്ടായത്. അദ്ദേഹം അന്ത്യോക്യയിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് യഹൂദനാണ്. മിശിഹായുടെ കാലത്തു 5-10 വയസ്സുള്ള ബാലൻ ആയിരിക്കണം അദ്ദേഹം. ഭിഷഗ്വരൻ (Doctor) ആയിരുന്നു അദ്ദേഹം. മാർ പൗലോസിന്റെ ശിഷ്യനായിരുന്നു അദ്ദേഹം.



ഉപസംഹാരം 


കഴിഞ്ഞ 16 വ്യക്തികളുടെ വിവരണത്തിൽ നിന്നും മിശിഹായുടെ ശ്ലീഹന്മാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ആണെന്നുള്ള തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. സ്വന്തമായി വഞ്ചികൾ ഉണ്ടായിരുന്നവർ മുതൽ, സിനഗോഗുകളിൽ പഠിച്ചിരുന്നവരും, സ്നാപകയോഹന്നാനെ പോലെയും മഹാനായ ഗമാലിയേലിനെ പോലുള്ളവരുടെയും കീഴിൽ പഠിച്ചവരും, നികുതി പിരിവുകാരും, വൈദ്യന്മാരും, വിപ്ലവകാരികളും, കണക്കെഴുത്തുകാരും, തച്ചന്മാരും, എഞ്ചിനീയർമാരും അടങ്ങുന്ന ഒരു വലിയ സമൂഹം ആയിരുന്നു മിശിഹായുടെ ശിഷ്യഗണം. അതും നല്ല ചെറുപ്പക്കാർ. ഗലീലിയ മാത്രം അല്ല, യൂദയാ, അന്ത്യോക്യ, ജോർദാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ മിശിഹായുടെ ശിഷ്യഗണത്തിൽ ഉണ്ടായിരുന്നു. എളിമ കാണിക്കാൻ ശ്ലീഹന്മാരെ വിലകുറച്ചു കാണിക്കുന്ന പരിപാടി ഇനി ഉണ്ടാകരുതെന്ന് അപേക്ഷിക്കുന്നു.

നന്ദി 
ചാക്കോ മാപ്പിള