Thursday, August 31, 2017

സീറോ മലബാർ നസ്രാണികളുടെ തിരുവോണം

എല്ലാ മലയാളികൾക്കും, എന്റെ തിരുവോണാശംസകൾ.

               മലയാളിക്ക് സ്വന്തമായുള്ള, ജാതി മത വർണ്ണ വ്യത്യാസമില്ലാത്ത ചുരുക്കം ചില പുരാതന ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം. എന്നാൽ ഇന്ന് ചില നസ്രാണികൾക്കിടയിൽ ഓണം വിജാതീയ ആഘോഷം ആണെന്ന് ഉള്ള പ്രചാരം കാണാൻ തുടങ്ങിയിട്ടുണ്ട്. ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടാകാത്ത ഈ ആക്ഷേപം, ഈ അടുത്ത കാലത്തു ഉണ്ടായത് എവിടെ നിന്നാണ്? ആ അഭിപ്രായങ്ങളുടെ ഭാഷ ശ്രദ്ധിച്ചാൽ മാത്രം മതി, ഭൂരിഭാഗവും പെന്തകോസ്ത് കൾട്ട് കളിൽ നിന്നും, അവരുടെ കത്തോലിക്കാ സഭയിലെ ജാര സന്തതികളായ കരിസ്മാറ്റിക് കാരിൽ നിന്നും ആണെന്ന് മനസിലാകാൻ.

അവരുടെ ആക്ഷേപങ്ങൾ ചുരുക്കത്തിൽ

1) ഓണം ഹൈന്ദവ, വിജാതീയ ആഘോഷം ആണ്.
2) ഉദയംപേരൂർ സൂനഹദോസ്, നസ്രാണികൾ ഓണം ആഘോഷിക്കുന്നത് വിലക്കിയിരുന്നു
3) തൃക്കാക്കരയപ്പൻ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ ആയതിനാൽ, നസ്രാണികൾ ഒന്നാം പ്രമാണം ലംഘിക്കുന്നു.
4) ഓണാഘോഷം കേരളത്തിൽ ആഘോഷിച്ചത്, പുരാതന ഏലാമിൽ  നിന്നും ഭാരതത്തിൽ കുടിയേറിയ ജനം ആണ്.
5) മഹാബലി അസീറിയൻ ദൈവമായ ബാൽ ആണ്.
6)  അസീറിയൻ ബാൽ, അസുരബാൽ ആയെന്നും പിന്നീട് അസുരബലി ആയി മാറി
7) മഹാനായ ബാൽ, മഹാബലി ആയി

ഇത്രോം വിഢിത്തം തന്നെ ധാരാളം അല്ലെ. അത് കൊണ്ട് ബാക്കി എഴുതുന്നില്ല. ഓണത്തെകുറിച്ചറിയാൻ ആദ്യം, മലയാളി നസ്രാണി അവൻ ആരാണെന്ന് അറിയണം. അതിന് മലയാളി ആരെന്നു അറിയണം.

ആരാണ് മലയാളി

     മലയാളി പല വംശത്തിലുള്ള ജനങ്ങളുടെ ഒരു സമ്മിശ്രം ആണ്. മലയാളിയുടെ അടിസ്ഥാന വർഗ്ഗം കേരളപുത്ര ദ്രാവിഡ വംശം ആണ്. അതിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന ആസ്ട്രലോയിഡ്, നീഗ്രോയ്ഡ് വംശങ്ങളുമായി കുടിയേറി വന്ന താരതമ്യേന ശക്തമായ ദ്രാവിഡ വംശം ഇടപഴകിയാണ് ഈ അടിസ്ഥാന വംശം ഉണ്ടായത്. ഈ അടിസ്ഥാന വർഗ്ഗത്തിലെ ചിലരുമായി കലാകാലങ്ങളിൽ വ്യത്യസ്ത കാരണത്താൽ കുടിയേറിയ ജനതകൾ ഇടകലർന്നാണ് ഇന്ന് വ്യത്യസ്ത വർണ്ണത്തിലുള്ള, ജാതിയിലുള്ള മലയാളി ഉണ്ടായത്. അശോക ചക്രവർത്തിയുടെ കാലത്തു ബൗദ്ധ ജൈന മതപ്രചാരകരുടെ കുടിയേറ്റവും, ക്രിസ്തുവിന് മുൻപ് പേർഷ്യൻ, യവന, ഹെബ്രായ, ഫോണീഷ്യൻ കച്ചവടക്കാരുടെ കുടിയേറ്റവും കേരളത്തിൽ ഉണ്ടായി. ഇതിൽ യഹൂദർ ഒഴികെ മറ്റുള്ള ജനതകൾ തദ്ദേശീയരിൽ അലിഞ്ഞു ചേർന്നു. ക്രിസ്തുവിന് ശേഷം പേർഷ്യയിലെ മതമർദ്ദനം മൂലം പൗരസ്ത്യ സുറിയാനി കുടിയേറ്റം ആദ്യ പത്തു നൂറ്റാണ്ടുകളിൽ ഉണ്ടായി. ആദ്യ കാല യഹൂദ വിശ്വാസികളും തദ്ദേശീയരായ ദ്രാവിഡരും ഈ പൗരസ്ത്യ സുറിയാനി കുടിയേറ്റക്കാരുമായി കൂടി കലർന്ന് ഉണ്ടായതാണ് ഇന്നത്തെ മാർ തോമ്മാ നസ്രാണികൾ. അതിന് ശേഷം എട്ടാം നൂറ്റാണ്ടോടു കൂടി ബ്രാഹ്മണ കുടിയേറ്റം ഉണ്ടായി. അറബി കടലിന്റെ നിയന്ത്രണം ലഭിച്ചതോട് കൂടി അറബ് കുടിയേറ്റം ഉണ്ടായി. മാലിക് കഫൂറിന്റെ പടയോട്ടത്തോടൊപ്പം തുർക്ക് വംശജരും ഇവിടെ കുടിയേറി. കൊളോണിയൽ യൂറോപ്യൻ ശക്തികളുടെ ഭരണം മൂലം, അവരുടെ വംശവും മലയാളിയുടെ ഇടയിൽ ഉണ്ട്. ഇന്ന് അവസാന കണ്ണിയായി ബംഗാളി കുടിയേറ്റവും നടക്കുന്നു. കുടിയേറ്റങ്ങൾ എന്നും നടന്നുകൊണ്ടേ ഇരിക്കും.

       ദ്രാവിഡർ ഇന്നത്തെ പേർഷ്യയിൽ നിന്ന് കുടിയേറിയവരാണ് എന്നാണ് ഒരു സിദ്ധാന്തം. പക്ഷെ 8000 വർഷങ്ങൾക്കു മുൻപാണെന്നു മാത്രം. അല്ലാതെ ബൈബിളിലെ ഏലാമ്യരും ദ്രാവിഡരും തമ്മിൽ ഒരു ബന്ധവും ഇല്ല. BC 2000 മുതൽ ഇന്ത്യയിലേക്ക് പല കാലത്തായി കുടിയേറിയ ആര്യ ജനതക്ക്, അസീറിയക്കാരുമായുണ്ടായിരുന്ന സംഘർഷം ആണ് അസുരന്മാർ വില്ലമാർ ആകാൻ കാരണം എന്നൊരു അഭിപ്രായം ഉണ്ട്. ആര്യ കുടിയേറ്റം ഇന്ന് ജനിതക ശാസ്ത്രം തെളിയിച്ചു എങ്കിലും, മേൽ പറഞ്ഞ കാര്യം ഇന്നും പഠനത്തിൽ ആണ്. ഇന്ത്യയിൽ ഇന്ന് ഉള്ള പല പുരാണങ്ങളെയും ഇതെല്ലം സ്വാധീനിച്ചിരിക്കാം.

ആരാണ് മാർ തോമ്മാ നസ്രാണി

          തദ്ദേശീയരായ കേരളപുത്ര ദ്രാവിഡരും, മാർ തോമ്മായാൽ വിശ്വാസം സ്വീകരിച്ചു എന്ന് കരുതപ്പെടുന്ന യഹൂദരും, കാലാകാലങ്ങളിൽ കുടിയേറിയ പൗരസ്ത്യ സുറിയാനിക്കാരും പല അളവിൽ കൂടി കലർന്നതാണ് ഇന്നത്തെ മാർ തോമ്മാ നസ്രാണികൾ. ബ്രാഹ്മണ ഉത്ഭവ അവകാശ വാദങ്ങൾ, 13 ആം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥയിൽ മുന്നിൽ നിൽക്കാൻ, നമ്മുടെ പൂർവികർ മെനഞ്ഞെടുത്ത കെട്ടുകഥ മാത്രം ആണെന്ന്, ചരിത്രവും ജനിതക ശാസ്ത്രവും തെളിയിക്കുന്നു. അതായത് നാം വിശ്വാസത്തിൽ മിശിഹാ മാർഗ്ഗം പിന്തുടരുന്നവർ ആണ്. നമ്മുടെ ആരാധനക്രമം പൗരസ്ത്യ സുറിയാനി ആണ്. നമ്മുടെ സംസ്കാരം, ദ്രാവിഡ സംസ്‌കാരം ആണ്.

ഓണം മലയാളിയുടെ ആഘോഷം

      ലോകത്തുള്ള എല്ലാ ജനങ്ങൾക്കും അവരുടേതായ ആഘോഷങ്ങൾ ഉണ്ട്. അതിൽ ഭൂരിഭാഗവും വിളവെടുപ്പ്, കാലാവസ്ഥ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ഉണ്ടാകാറുള്ളത്. ഇടവപ്പാതി കഴിഞ്ഞു, നെല്ലും മറ്റു വിഭവങ്ങളും വിളവെടുപ്പ് കഴിയുന്ന കാലം ആണ് ഓണം. അതായത്, നൂറ്റാണ്ടുകൾക്ക് മുൻപ് മലയാളികൾക്കിടയിൽ ഉണ്ടായ ഒരു കൊയ്ത്തുത്സവം ആണ് ഓണം. കച്ചവടവും കൃഷിയും ആയി ജീവിച്ചിരുന്ന മാർ തോമ്മാ നസ്രാണികൾക്ക് അതിനാൽ തന്നെ ജനിതകമായും, സാംസ്കാരികമായും, ജീവിതചര്യയായും, ചരിത്രപരവും ആയി പങ്കുള്ള ഉൽസവം ആണ് ഓണം.

ഓണം ഹൈന്ദവ ആഘോഷമോ?

              ലോകത്തുള്ള എല്ലാ ദേശങ്ങളിലും ഉള്ള ആഘോഷങ്ങളിൽ മിത്തുകൾ കൂട്ടി കലർത്തുന്നത് സാധാരണ ആണ്. അത് മനുഷ്യന്റെ സാംസ്‌കാരിക വളർച്ചയുടെ ഭാഗം ആണ്. ഇന്ന് യൂറോപ്പിലുള്ള പല ആഘോഷങ്ങളുടെ പിന്നാമ്പുറം നോക്കിയാൽ ഗ്രീക്ക്, നോർസ്, സെൽറ്റ്, റോമൻ മിത്തുകൾ കാണാൻ സാധിക്കും. ആഘോഷങ്ങളുടെ കൂടെ മിത്തുകൾ കൂടി ചേരുമ്പോൾ മതപരമായ വീക്ഷണം കൂടി അതിന് കിട്ടുകയും, ജനങ്ങൾ കൂടുതൽ ഉല്ലാസവാന്മാർ ആകുകയും ചെയ്യും എന്നുള്ളത് സ്വാഭാവികം ആണ്.

          പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പിടിമുറുക്കിയ ബ്രാഹ്മണ മതം, ബൗദ്ധ തത്വത്തിൽ വളർന്ന മലയാള സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ ഏറ്റവും പ്രധാനം ആണ് ജാതി വ്യവസ്ഥ. ബ്രാഹ്മണ വ്യവസ്ഥയുമായി യോജിച്ചു നിന്ന വിഭാഗങ്ങൾ ജന്മികളും, ബൗദ്ധ പശ്ചാത്തലത്തിൽ നിന്നുള്ളവർ കുടിയാന്മാരും ആയി. ഈ കുടിയാന്മാർക്ക് വർഷം മുഴുവനും ഉള്ള കഠിനമായ ജോലിക്കും, പട്ടിണിക്കും കുറച്ചെങ്കിലും ആശ്വാസം ഉണ്ടായത് ഈ കൊയ്ത്തുത്സവ നാളുകളിൽ ആണ്. ബൗദ്ധ സംസ്കാരത്തിലെ സമത്വത്തിന്റെ സ്മരണ, അവർ ഈ കാലത്തു അനുസ്മരിച്ചു.

             ഈ അവസരത്തിൽ ലോകത്തെവിടേയും സംഭവിക്കുന്നത് പോലെ ബ്രാഹ്മണ മതം, ഈ ആഘോഷത്തിൽ അവരുടെ ഒരു വിശ്വാസ സങ്കൽപം കലർത്തി. വാമന - മഹാബലി സങ്കൽപം ഓണത്തിലേക്കു അങ്ങനെ ആണ് കലർന്നത്. അങ്ങനെ കലർത്താൻ ഏതൊരു ജനത്തെ പോലെയും അവർക്ക് അവകാശം ഉണ്ട് താനും. ഓണക്കാലത്തുള്ള കുർബാനകളിൽ മഹാബലിയുടെ ത്യാഗത്തെ മിശിഹായുടെ ത്യാഗവുമായും, സമത്വത്തെ ക്രൈസ്‌തവ സമത്വവുമായി നമ്മുടെ അച്ചന്മാർ ഉപമിക്കാറുണ്ടല്ലോ. ഏകദേശം ഇത്രയൊക്കെയേ, ഓണത്തെ ഒരു പുരാണവുമായി ബന്ധിപ്പിച്ചു അന്നത്തെ ബ്രാഹ്മണ മതം ചെയ്തുള്ളു. അതായത് ജന്മിക്ക് ഓണം തന്റെ സമ്പത്തു വർദ്ധിച്ചതിന്റെയും, കുടിയാനെ ചവിട്ടി താഴ്ത്തിയതിന്റെയും ആഘോഷം ആയി. കുടിയാനാകട്ടെ ഒരു താൽക്കാലിക ആശ്വാസവും, ജാതി വ്യത്യാസം ഇല്ലാത്ത ഒരു നാളിന്റെ സ്മരണയും ആയിരുന്നു.

            അതായത് ഓണം എന്നത് ഒരു വശത്തു വിളവെടുപ്പ് ഉത്സവവും, മറു വശത്തു ഒരു വിഭാഗത്തിന് അവരുടെ പുരാണ കഥയുടെ അനുസ്മരവും ആയി. ദ്രാവിഡ  സംസ്കാരത്തിന്റെ ഭാഗമായ മാർ തോമ്മാ നസ്രാണിക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം ആണ്. പഞ്ഞകർക്കിടക മാസം പട്ടിണി കിടന്ന്, ചിങ്ങത്തിൽ നെല്ല് കൊയ്ത്, വയറു നിറച്ചുണ്ട തലമുറ ഇന്നും പല നസ്രാണികളുടെയും വീടുകളിൽ ഉണ്ടാകും. ഓണം വിജാതീയം ആണെന്ന് തോന്നുന്നവർ, അവരോട് ചോദിച്ചാൽ മതി ഓണം അവർക്കെന്തായിരുന്നു എന്ന്.

ഉദയംപേരൂർ സുനഹദോസും, ഓണത്തിനുള്ള വിലക്കും

           ഓണം ആഘോഷിക്കാൻ പാടില്ല എന്ന് ഉദയംപേരൂർ സൂനഹദോസ് വിലക്കുന്നുണ്ടെങ്കിൽ (ഉണ്ടോന്ന് അറിയില്ല), 1599 ൽ നസ്രാണികൾ ഓണം ആഘോഷിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ. പെന്തകോസ്ത് സഭകൾ ഉദയംപേരൂർ സുനഹദോസിൽ ഒരു പങ്കും ഇല്ലാത്തതിനാൽ, ഈ വാദവുമായി ഇറങ്ങിയിരിക്കുന്നത് നസ്രാണികൾക്കിടയിലെ കരിസ്മാറ്റിക്കുകാർ ആണെന്ന് വ്യക്തമാണല്ലോ. 1555 മുതൽ റോമയിലെ മാർപാപ്പയുമായി കൂട്ടായ്മയിൽ ആയിരുന്ന മാർ തോമ്മാ നസ്രാണികളെ, പിന്നെയും കത്തോലിക്കരാക്കാൻ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ചരിത്രബോധം ഉള്ള ഒരു നസ്രാണിയും വകവെക്കാൻ പോകുന്നില്ല. അതിനാൽ, കാനോനികം അല്ലാത്ത ഉദയംപേരൂർ സൂനഹദോസിലെ നിയമങ്ങൾ നസ്രാണികൾക്കു ബാധകം അല്ല.

ഓണം അക്രൈസ്തവമോ?

        മറ്റു പല മത വിശ്വാസങ്ങളും, ആ മതം ഉത്ഭവിച്ച ജനവിഭാഗത്തിന്റെ സംസ്കാരം മാത്രമേ നല്ലതൊള്ളൂ എന്നൊരു കാഴ്ചപ്പാട് പുലർത്താറുണ്ട്. എന്നാൽ ക്രൈസ്‌തവ വിശ്വാസപ്രകാരം, മാറ്റപ്പെടേണ്ടത് ഒരാളുടെ സംസ്കാരം അല്ല, പാപത്തിൽ വീണ മനസ്സാണ്. അത് സ്വന്തം സംസ്കാരത്തെ തള്ളി പറഞ്ഞല്ല, മറിച്ചു് കർത്താവായ ഈശോ, മിശിഹായും ദൈവത്തിന്റെ പുത്രനും ആണെന്ന വിശ്വാസം ഏറ്റു പറയുകയും, അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌താണ്‌. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണം അക്രൈസ്തവം അല്ല.

ഓണവും ആരാധനാക്രമവും തമ്മിലുള്ള കൂടിക്കലർത്താൽ

        സാംസ്കാരികമായി നാം ദ്രാവിഡർ ആണെങ്കിലും, നമ്മുടെ ആരാധനക്രമം പൗരസ്ത്യ സുറിയാനി ആണ്. മഹാന്മാരായ സഭാ പിതാക്കന്മാർ മനോഹരമായി ചിട്ടപ്പെടുത്തിയ ആരാധനാക്രമത്തിൽ, സംസ്കാരം കൂട്ടികലർത്താൻ പാടില്ല. ആവശ്യത്തിന് ഇപ്പോൾ തന്നെ കലർത്തിയിട്ടുണ്ട്. ഓണക്കുർബാന നടത്തി, ആരാധനാക്രമത്തെ അവഹേളിക്കുന്നവർ, ഓണത്തെ അക്രമിക്കുന്നവരുടെ മറുവശം ആണ്. ഓണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി, പൂർവികരെ പോലെ ആഘോഷിക്കാം. എന്നാൽ ഈ ആഘോഷത്തിൽ മിത്തുകളെ ഒഴിവാക്കാം. നമുക്ക് പൂക്കൾ പറിക്കാം, പൂക്കളം വരക്കാം, വള്ളംകളി കളിക്കാം, ഊഞ്ഞാൽ കെട്ടി ആടാം, നല്ല ഭക്ഷണം കഴിക്കാം, മനുഷ്യരെല്ലാം ഒന്നാണെന്ന് പാടാം, കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം വരും എന്ന് പ്രതീക്ഷിക്കാം, ഓണക്കളികൾ കളിക്കാം, നല്ല വസ്ത്രങ്ങൾ വാങ്ങാം, ദാനധർമങ്ങൾ നടത്താം, നമ്മുടെ കാർഷിക സംസ്കാരത്തെ സംരക്ഷിക്കാം.

           അപ്പോൾ എന്തൊക്കെയാ ചെയ്യരുതാത്തത് എന്നല്ലേ. ആരാധക്രമത്തെ (ഓണകുർബാന പോലെ) അപമാനിക്കാതെ ഇരിക്കാം. മാവേലിയും വാമനനും ഒക്കെ നമ്മെ സംബന്ധിച്ചടത്തോളം കെട്ടുകഥയാണെന്ന് മനസിലാക്കി, അവരെ ആരാധിക്കുന്നത് ഒഴിവാക്കാം. ക്രിസ്മസ് പാപ്പാ ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് അറിഞ്ഞു കൊണ്ട് നാം ക്രിസ്തുമസിന് സാന്താക്ലോസുമായി ആഘോഷിക്കുന്ന പോലെ, കുടവയറൻ മാവേലിത്തമ്പുരാനുമായി ഓണം ആഘോഷിക്കാം. ക്രിസ്ത്മസ് ട്രീ ഇല്ലാത്ത ഒരു വസ്തുവാണെന്ന് അറിഞ്ഞോണ്ട് തന്നെ മരത്തെ അലങ്കരിക്കുന്നത് പോലെ, അത്തപ്പൂവ് ഇടാം. അത് പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കുകയും വേണം.

               ഇനി ഓണം ക്രൈസ്തവം ആക്കണം എന്ന് വാശി ഉള്ളവർക്ക്, അത്തപ്പൂവിൽ മാർ തോമ്മാ സ്ലീവാ വരക്കുക. അതും പോരെങ്കിൽ മാർ തോമ്മാ സ്ലീവാ ഉള്ള നിലവിളക്കുകൾ ഉപയോഗിക്കുക. മാർ തോമ്മാ സ്ലീവാ കാണുമ്പോൾ വിമ്മിഷ്ട്ടം ഉണ്ടാകുന്ന കരിസ്മാറ്റിക്കുകാർക്ക് അതും പറ്റില്ലാരിക്കും അല്ലെ. ക്ഷമിക്കൂ, നിങ്ങളെ തൃപ്തിപെടുത്താൻ ആർക്കും സാധ്യമല്ല.

        നമുക്ക് എല്ലാം മറന്ന് തിരുവോണം ആഘോഷിക്കാം. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്. എല്ലാവർക്കും സമത്വത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ.

നന്ദി....



/// ഉദയംപേരൂർ സുന്നഹദോസിൽ ഓണം വിലക്കിയതിനെ കുറിച്ചുള്ള രേഖ, ചുവടെ ചേർക്കുന്നു. Pic courtesy Proud To Be A Syro Malabar Nasrani fb page.



///

Thursday, August 24, 2017

കരിസ്മാറ്റിസം എന്ന കടുംവെട്ട്‌


ഒന്നും എഴുതാനും പറയാനും ഇല്ല. കണ്ണും കാതും ഉള്ളവർ ചുറ്റും നോക്കി കാതോർത്താൽ മനസിലാക്കാവുന്നതേ ഉള്ളു.

Thursday, August 17, 2017

സീറോ മലബാർ സഭയും കുരിശടയാളവും

    രക്ഷയുടെ അടയാളം ആണ് കുരിശ്. ഇന്ന് ലോകത്തിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും കുരിശിനെ തങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി കരുതുന്നു. സീറോ മലബാർ സഭയിലെ കുരിശടയാളം വരക്കുന്ന രീതിയും ദൈവശാസ്ത്രവും ആണ് ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുത്.

 കുരിശടയാളം ലഖു ചരിത്രം

     അപ്പോസ്തോലിക സഭകളിൽ, വിശുദ്ധീകരണത്തിന്റെ ഭാഗമായി കുരിശടയാളം വരക്കുന്ന രീതി 2-3 നൂറ്റാണ്ടുകളിൽ ഉണ്ടായി. സഭകൾ വളരുന്നതിന് അനുസരിച്ചു, കുരിശടയാളം വരക്കുന്ന രീതിയും, അതിലെ ദൈവശാസ്ത്രവും വളരാൻ തുടങ്ങി. സീറോ മലബാർ  സഭയിൽ, മറ്റു സ്ലൈഹീക സഭയുമായി സാമ്യമുള്ള എന്നാൽ, സഭയുടെ മാത്രം സ്വന്തമായ ശൈലിയിൽ ഉള്ള കുരിശടയാളം ആണ് വളർന്നു വന്നത്. നാല് നൂറ്റാണ്ടോളം ഉള്ള അടിമത്വത്തിനാൽ ഇന്ന് സഭയുടെ ഭൂരിഭാഗം പുരോഹിതന്മാർക്ക് പോലും ഈ ശൈലി അറിയില്ല എന്നത് തികച്ചും അപഹാസ്യമാണ്. പുരോഹിതന്മാരുടെ അവസ്ഥ അങ്ങനെ എങ്കിൽ, വിശ്വാസികളുടെ കാര്യം പിന്നെ ചിന്തിക്കേണ്ടല്ലോ.

കുരിശടയാളത്തിലെ ഘടകങ്ങൾ

കുരിശടയാളത്തിൽ മൂന്ന് ഘടകങ്ങൾ ഉണ്ട്. 1) കൈ വിരലുകൾ പിടിക്കേണ്ട രീതി, 2) അടയാളം വരക്കുമ്പോൾ പറയേണ്ടത് 3) കൈകൾ ചലിപ്പിക്കുന്ന ദിശ.

1) കൈ വിരലുകൾ പിടിക്കേണ്ട രീതി

    കുരിശടയാളം വരക്കുന്നത് വലതു കൈ ഉപയോഗിച്ചാണ് (Right Hand). ഇടതു കൈ വശമുള്ളവരും വലത് കൈയാണ് ഉപയോഗിക്കേണ്ടത്. വലത് കൈക്ക് സ്വാധീനം ഇല്ലാത്തവരോ, അംഗവൈകല്യമുള്ളവരോ അവർക്കു സാധിക്കുന്ന രീതിയിൽ ചെയ്യുക. വലത് കൈ ഉപയോഗിക്കാൻ കാരണം വലത് വിശുദ്ധിയുടെയും ഇടത് അശുദ്ധിയുടേയും പ്രതീകം ആണ്. പ്രതീകം മാത്രം ആണ്, അല്ലാതെ വലതോ ഇടതോ ഒന്നും യാഥാർത്യത്തിൽ മോശം അല്ല.
        വലതു കയ്യിൽ അഞ്ചു വിരലുകൾ ആണല്ലോ ഉള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കുക. അതിൽ കാണുന്ന പോലെ തള്ള വിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നിവ അറ്റം കൂട്ടി മുട്ടൂന്ന രീതിയിൽ പിടിക്കുക. ഈ ഒന്നിച്ചരിക്കുന്ന മൂന്ന് വിരലുകൾ, സ്നേഹത്തിൽ ഒന്നായിരിക്കുന്ന പരിശുദ്ധ ത്രീത്വത്തിലെ പിതാവായ ദൈവത്തെയും, പുത്രനായ ദൈവത്തെയും, പരിശുദ്ധ റൂഹായെയും സൂചിപ്പിക്കുന്നു. താരതമ്യേന വളയാതെ നിവർന്നു നിൽക്കുന്ന ചൂണ്ടു വിരൽ, ഈ പരിശുദ്ധ ത്രീത്വം ഏക ദൈവം ആണെന്ന് സൂചിപ്പിക്കുന്നു. ഈ അവസരത്തിൽ മോതിര വിരലും ചെറു വിരലും മടക്കി പിടിക്കണം. മടങ്ങി ഇരിക്കുന്ന ഈ രണ്ടു വിരലുകൾ, മനുഷ്യനായി പിറന്ന പുത്രനായ ദൈവത്തിന്റെ (ഈശോ മിശിഹായുടെ), രണ്ടു സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മോതിര വിരൽ ദൈവീക സ്വഭാവവും, ചെറു വിരൽ മനുഷ്യ സ്വഭാവവും. മടങ്ങി ഇരിക്കുന്ന അവസരത്തിൽ ചെറു വിരലിനെ വച്ച് നോക്കുമ്പോൾ, മോതിരവിരൽ കുറച്ചു ഉയർന്നിരിക്കുന്നത് ദൈവീകത മാനുഷികതയെക്കാളും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. ഈ രീതിയിൽ വിരലുകൾ പിടിക്കുമ്പോൾ, തള്ള വിരലും, മോതിരവിരലും കുരിശാകൃതിയിൽ വരുന്നത്, മിശിഹായുടെ കുരിശു മരണത്തെ സൂചിപ്പിക്കുന്നു.
**വിരലുകൾ കൂടുതലോ കുറവോ ഉള്ളവർ, ഈ ദൈവ ശാസ്ത്രത്തോട് എത്രയും ചേർന്ന് നിൽക്കാമോ, അത് പോലെ ചെയ്യുക**

 2) കുരിശ് അടയാളം വരക്കുമ്പോൾ പറയേണ്ടത് 

   പിതാവിന്റെയും (ബാവായുടേയും), പുത്രന്റെയും, പരിശുദ്ധ ആത്മാവിന്റെയും (പരിശുദ്ധ റൂഹായുടെയും) നാമത്തിൽ ആമ്മേൻ ...

3) കൈകൾ ചലിപ്പിക്കുന്ന ദിശ

   വലതു കയ്യിലെ വിരലുകൾ പിടിക്കേണ്ട രീതി മുകളിൽ വ്യകത്മാക്കിയതാണല്ലോ. ഇവിടെ ആണ് സീറോ മലബാർ സഭയിൽ, മറ്റുള്ള എല്ലാ സഭകളിൽ നിന്നും വ്യത്യസ്ത കാണുന്നത്. 

         'പിതാവിന്റെയും' എന്ന് ചൊല്ലുമ്പോൾ നെറ്റിൽ നിന്നും നെഞ്ചിനു താഴെ (വയറിന് മുകളിൽ) വരെ മേൽ പറഞ്ഞ രീതിയിൽ ഉള്ള വലതു കൈ വരക്കുന്നു. നെറ്റി സ്വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നു. വയർ ഭൂമിയെയും. സർഗ്ഗത്തിന്റെയും ഭൂമിയുടെയും എല്ലാം അധിപൻ പിതാവാണെന്ന് ഇത് അർത്ഥം ആക്കുന്നു. ലോകം മുഴുവന്റെയും അടിസ്ഥാനവും കേന്ദ്രവും (central point) പിതാവായ ദൈവം ആണെന്ന് വ്യക്തമാക്കുന്നു. പിതാവിന് ഭൂമിയിൽ വസിക്കുന്ന മനുഷ്യരോടുള്ള സ്നേഹത്തേയും ഇത് സൂചിപ്പിക്കുന്നു.

        'പുത്രന്റെയും' എന്ന് പറയുമ്പോൾ, കൈ വലത്തേ തോളത്തു വയ്ക്കണം. കാരണം സർവ്വത്തിന്റെയും അടിസ്ഥാനമായ പിതാവിന്റെ വലതു വശത്താണ് ഇന്ന് പുത്രൻ തമ്പുരാനായ ഈശോ മിശിഹാ ഇരിക്കുന്നത്. വലത് വശം വിശുദ്ധിയുടെ പ്രതീകം ആണ്. ഈശോ മിശിഹാ പരിശുദ്ധനാണ്. അവിടുന്ന് ലോകത്തിന്റെ പ്രകാശമാണ്. അവിടുന്ന് മനുഷ്യന് നിത്യജീവൻ നല്കുന്നവനാണ്. അതിനാൽ പുത്രൻ എന്ന് പറയുമ്പോൾ, ജീവന്റയും പ്രകാശത്തിന്റെയും പ്രതീകമായ മിശിഹാ, പിതാവിന്റെ ഏതു വശത്താണോ ഉപവിഷ്ടനായിരിക്കുന്നത്, ആ വലതു വശത്തു കൈ വയ്ക്കണം.

          'പരിശുദ്ധ ആത്മാവിന്റെയും' എന്ന് പറയുമ്പോൾ ഇടതു വശത്തു കൈ വയ്ക്കണം. കാരണം ഇടതു വശം അന്ധകാരത്തെയും മരണത്തെയും അശുദ്ധിയേയും സൂചിപ്പിക്കുന്നു. 'പരിശുദ്ധ ആത്മാവിന്റെയും' എന്ന് പറഞ്ഞു വലത്തു നിന്നും ഇടത്തേക്ക് കൈ വയ്ക്കുമ്പോൾ, പിതാവിന്റെ വലതു വശത്തിരിക്കുന്ന ലോകത്തിന്റെ വെളിച്ചമായ, ജീവന്റെ നാഥനായ ഈശോ മിശിഹാ, പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താൽ അന്ധകാരത്തെ നശിപ്പിക്കുകയും, മരണത്തെ പരാജയപ്പെടുത്തുകയും ലോകത്തിന്റെ അശുദ്ധിയെ ഇല്ലാതാക്കി, വിശുദ്ധീകരിക്കുകയും ചെയ്യുന്നു എന്ന നമ്മുടെ വിശ്വാസം ഏറ്റു പറയപ്പെടുക ആണ് ചെയ്യുന്നത്. അതായത് പ്രകാശം അന്ധകാരത്തെ കീഴടക്കി. ജീവൻ മരണത്തെ കീഴടക്കി. വിശുദ്ധി, അശുദ്ധിയെ ഇല്ലാതാക്കി. ഈശോ മിശിഹാ, പാപത്തെ ജയിച്ചു. ഇതെല്ലം പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താൽ.

         സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം മിശിഹാ കേന്ദ്രികൃതം ആണ്. മിശിഹാ ആണ് അന്ധകാരത്തെയും, മരണത്തെയും, അശുദ്ധിയേയും കീഴടക്കുന്നത്. മനുഷ്യൻ മിശിഹായുടെ പ്രവർത്തനത്തിൽ പങ്കാളി ആകുക മാത്രം ആണ് ചെയ്യുന്നത്. മിശിഹായെ കൂടാതെ മനുഷ്യന്, ഈ കടമ്പ കടക്കുന്നത് ദുഷ്കരം ആണെന്ന് നമ്മുടെ ദൈവശാസ്ത്രം വ്യക്തമാക്കുന്നു.

           കുരിശടയാളത്തിലൂടെ അർത്ഥമാക്കിയ ഈ കാര്യങ്ങളെ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ നാം വിശ്വസിക്കുന്നു എന്നാണ്, 'നാമത്തിൽ ആമ്മേൻ' എന്ന് പറയുന്നതിലൂടെ നാം ഏറ്റു പറയുന്നത്. നാം വിശ്വസിക്കുന്നു എന്നതിന്റെയും, നമ്മുടെ ദൈവത്തോടുള്ള വിധേയത്വത്തേയും സൂചിപ്പിച്ചു കൊണ്ട്, കൈകൾ കൂപ്പി ശിരസ് നമിച്ചു വേണം, 'നാമത്തിൽ ആമ്മേൻ' എന്ന് പറയേണ്ടത്.

കുരിശടയാളം ചെയ്യുന്ന രീതി 

     പിതാവിന്റെയും (നെറ്റിയിൽ നിന്നും, നെഞ്ചിനു താഴെ വരെ), പുത്രന്റെയും (വലത്തേ - right തോളിൽ), പരിശുദ്ധ ആത്മാവിന്റയും (ഇടത്തെ - left തോളിൽ), നാമത്തിൽ ആമ്മേൻ (കൈകൾ കൂപ്പി, ശിരസു വണങ്ങി).

സീറോ മലബാർ സഭയിൽ കുരിശടയാളത്തിന്റെ ഇന്നത്തെ അവസ്ഥ 

        നാല് നൂറ്റാണ്ടോളം ഉള്ള ലത്തീൻ ഭരണം മൂലം, ഇന്ന് ഭൂരിഭാഗം പേരും ലത്തീൻ സഭയുടെ രീതിയിൽ ആണ് കുരിശടയാളം വരക്കുന്നത്. വൈദീകർ ഉൾപ്പെടെ ഉള്ളവർ, സ്വന്തം സഭയുടെ കുരിശടയാളം എങ്ങനെ ആണെന്ന് അറിയാത്ത ഒരു അവസ്ഥയിൽ, സാധാരണ വിശ്വാസികളുടെ കാര്യം പറയാനില്ല. എങ്കിലും ചില രൂപതകളിൽ, അവിടുത്തെ പിതാക്കമാരുടെയും വൈദികരുടെയും ശ്രമഫലമായി ബോധവൽക്കരണം നടന്നു വരുന്നു. പക്ഷെ തെറ്റ് ശീലിച്ച ജനത്തിന് ശരി ബുദ്ദിമുട്ടാണെന്നു പറയുന്നത് പോലത്തെ അവസ്ഥയാണ് കാണുന്നത്. എങ്കിലും യുവാക്കൾക്കിടയിൽ രൂപത വിത്യാസം ഇല്ലാതെ ശരിയെ പുൽകാൻ ഉള്ള ആഗ്രഹം കാണുന്നുണ്ട്. ചില കരിസ്മാറ്റിക് സംഘങ്ങൾ ആണ് അവരുടെ പതിവ് സീറോ മലബാർ വിരുദ്ധ നിലാപാട് മൂലം ഒരു വിലങ്ങു തടിയായി നിൽക്കുന്നത്. എങ്കിലും സഭ ഈ വിലങ്ങുകൾ തകർത്തെറിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. ഇനി സഭാ സ്നേഹം ഉള്ള യുവജനത്തിന്റെ കാലം ആണ്.

     നന്ദി....

**** സീറോ മലബാർ രീതിയിൽ വരച്ചാലേ സ്വർഗ്ഗത്തിൽ പോകത്തൊള്ളോ എന്നും ചോദിച്ചു കരിസ്മാറ്റിക്കുകാർ വരുമെന്ന് അറിയാം. മാമോദീസ സ്വീകരിച്ചാൽ പോലും സ്വർഗ്ഗത്തിൽ പോകുമെന്ന് ഒരു ഉറപ്പും ഇല്ല. അത് ദൈവത്തിന്റെ കാരുണ്യമാണ്. പക്ഷെ താൻ ആയിരിക്കുന്ന, തന്നെ മിശിഹാ ഏൽപ്പിച്ച സഭയെ സ്നേഹിക്കാത്തവരുടെ കാര്യവും എനിക്കറിയില്ല ****



Wednesday, August 16, 2017

സീറോ മലബാർ സഭയും കർദിനാൾ പദവിയും


      കർദിനാൾ പദവി എന്നാൽ റോമയിലെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന ഒരു കൂട്ടം, മെത്രാൻമാർ എന്നതാണ് നമുക്ക് പൊതുവെ ഉള്ള ഒരു ധാരണ. മാർ ജോസഫ് പാറേക്കാട്ടിൽമാർ ആന്റണി പടിയറമാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് കർദിനാൾ പദവി ലഭിച്ച സീറോ മലബാർ മെത്രാന്മാർ.

കർദിനാൾ പദവി ചരിത്രം 


    ഏഴാം നൂറ്റാണ്ടിൽ റോമാ നഗരത്തിന് ചുറ്റും ഉള്ള ഏഴ് പ്രധാനപ്പെട്ട രൂപതകളുടെ മെത്രാന്മാരെ ആണ് ആദ്യമായി കർദിനാൾ എന്ന് വിളിക്കാൻ തുടങ്ങിയത്. ഒപ്പം റോമാ രൂപതയിലെ പ്രധാന ദൈവാലയങ്ങളിലെ മുതിർന്ന വൈദീകരെയും കർദിനാൾ എന്ന് വിളിച്ചു തുടങ്ങി. AD 769 ലെ ലാറ്ററൻ സുനഹദോസിൽ വച്ച്, കർദിനാൾ പദവി ഉള്ള ആൾ മാത്രമേ റോമായുടെ മെത്രാൻ അകാൻ പാടുള്ളു എന്ന് തീരുമാനിച്ചു. AD 1179 ലെ മൂന്നാം ലാറ്ററൻ സുനഹദോസിൽ വച്ച്, കർദിനാൾ പദവി ഉള്ളവർക്ക് മാത്രമേ മാർപാപ്പയെ തിരഞ്ഞെടുക്കുവാൻ അധികാരം ഉള്ളു എന്ന് തീരുമാനിച്ചു. യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിലേക്ക് കടന്നതോടു കൂടി, ഒരു അധികാര ചിഹ്നം ആയി കർദിനാൾ പദവി മാറി. അതോടു കൂടി, പ്രധാനപ്പെട്ട രാജ്യങ്ങളിലെ രാജകുടുംബവുമായി ചേർന്ന് നിന്നിരുന്ന പല പുരോഹിതർക്കും കർദിനാൾ എന്ന് സ്ഥാനം ലഭിക്കാൻ തുടങ്ങി. ചില രാജ്യങ്ങളിൽ പ്രധാന മന്ത്രിമാരുടെ പദവി വരെ കർദിനാളുമാർ വഹിച്ചിരുന്നു. പറങ്കി രാജ്യത്ത്, ഒരിക്കൽ ഒരു കർദിനാൾ രാജാവ് വരെ ആയ ചരിത്രം ഉണ്ട്. ഇങ്ങനെ ആരും കർദിനാൾ ആകുന്ന ഒരു അവസ്ഥക്ക് കുറച്ചു വിരാമം ഇട്ടത്, പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ  മാർപാപ്പ ആണ്. അദ്ദേഹം റോമാ രൂപതയിൽ ഉള്ളവർക്ക് മാത്രമായി കർദിനാൾ പദവി ചുരുക്കി. 

     അർബൻ എട്ടാമൻ മാർപാപ്പ എമിനെൻസ് (Eminence) എന്ന സ്ഥാനം അവർക്കു നൽകുകയും, മാർപാപ്പക്കും ചക്രവർത്തിക്കും മാത്രം കീഴിൽ ഉള്ള അധികാരം നൽകി. AD 1588 ൽ, സിസ്റ്റസ് അഞ്ചാമൻ മാർപാപ്പ കർദിനാളുമാരുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തി. 1971 ൽ, പൗലോസ് ആറാമൻ മാർപാപ്പ കോൺക്ലേവിൽ വോട്ടവകാശം ഉള്ള കർദിനാളുമാരുടെ എണ്ണം 120 ആക്കി. 80 വയസിനു മുകളിൽ ഉള്ളവരുടെ വോട്ട് അവകാശം അദ്ദേഹം റദ്ദു ചെയ്‌തു. അദ്ദേഹത്തിന്റെ കാലത്താണ് പൗരസ്ത്യ കത്തോലിക്കാ സഭകളിൽ നിന്നും കൂടുതലായി കർദിനാളുമാരെ നിയമിച്ചു തുടങ്ങുന്നത്.

കർദിനാളുമാരുടെ ഇടയിലെ അധികാരക്രമം 

    കർദിനാളുമാർക്കിടയിൽ വ്യകത്മായ അധികാരക്രമം ഉണ്ട്. കത്തോലിക്കാ സഭയിൽ മധ്യകാലഘട്ടത്തിന്റെ അവശിഷ്ടമായ ഇങ്ങനെത്തെ ഒരു അധികാരക്രമം ആവശ്യമാണോ എന്ന് കാലം ഉത്തരം തരും എന്ന് പ്രതീക്ഷിക്കാം. 

എ) കർദിനാൾ ബിഷപ്പ് 

     മാർപാപ്പ കഴിഞ്ഞാൽ ഒരു പക്ഷെ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നവർ ഇവരാണ്. റോമാ രൂപതയ്ക്ക് ചുറ്റും ഉള്ള പ്രധാനപ്പെട്ട ഏഴ് രൂപതകളുടെ (suburbicarian dioceses) ആറു മെത്രാന്മാരാണ് കർദിനാൾ ബിഷപ്പ് എന്ന പദവി അലങ്കരിക്കുന്നത്. ഇതിൽ ഓസ്റ്റിയയിലെ മെത്രാൻ ആണ്, കർദിനാളുമാരുടെ തിരുസംഘത്തിന്റെ അധ്യക്ഷൻ. മെത്രാൻ അല്ലാത്ത ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ, ഇദ്ദേഹം ആണ് ആ വ്യക്തിയെ റോമയിലെ മെത്രാനായി അഭിഷേകം ചെയ്യുക. 

ബി) പാത്രിയർക്കീസ് കർദിനാൾ

        കർദിനാൾ ബിഷപ്പിന് തൊട്ടു താഴെ ഉള്ള സ്ഥാനം ആണ് പാത്രിയർക്കീസ് കർദിനാൾ. കത്തോലിക്കാ സഭയിൽ ആറു പാത്രിയർക്കീസ് പദവി ഉള്ള സഭകൾ ഉണ്ട്. അന്തിയോക്യ, അലക്സാൻഡ്രിയ എന്നിവടങ്ങളിൽ ഉള്ള പാത്രിയർക്കീസുമാർ മാത്രമേ ഇന്ന് വരെ കർദിനാൾ പദവി സ്വീകരിച്ചിട്ടുള്ളു. മറ്റു പാത്രിയർക്കീസ് സഭകളിൽ നിന്നുള്ളവർ കർദിനാൾ പദവി എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല എന്നത് നാം ചിന്തിക്കേണ്ട വിഷയം ആണ്. 

സി) വൈദീകരായ കർദിനാൾ (Cardinal priest)

             ഭൂരിഭാഗം കർദിനാളുമാരും ഈ വിഭാഗത്തിൽ ആണ്. സീറോ മലബാർ സഭയുടെ എല്ലാ കർദിനാളുമാരും ഈ ഒരു വിഭാഗത്തിൽ ആണ് സ്ഥാനം. ലത്തീൻ സഭയിലെ പ്രധാനപ്പെട്ട രൂപതകളുടെ മെത്രാന്മാരും, കർദിനാൾ പദവി സ്വീകരിക്കുന്ന പാത്രിയർക്കീസ് പദവി ഇല്ലാത്ത സഭകളുടെ മെത്രാന്മാരും ആണ് ഈ വിഭാഗത്തിൽ ഉള്ളത്. ആദിമ കാലഘട്ടത്തിൽ റോമാ രൂപതയിൽ ഉള്ള പ്രധാനപ്പെട്ട ദൈവാലയങ്ങളിലെ മുതിർന്ന പുരോഹിതർ ആയിരുന്നു റോമയുടെ ബിഷപ്പ് (മാർപാപ്പയെ) തിരഞ്ഞെടുത്തിരുന്നത്. അതിനാൽ കർദിനാളുമാരായി തിരഞ്ഞെടുക്കപ്പെട്ട വോട്ടവകാശം ഉള്ളവരെ റോമായിൽ ഉള്ള പ്രധാനപ്പെട്ട ഒരു ദൈവാലയത്തിന്റെ വികാരി ആയി സ്ഥാനം നൽകുന്ന ആചാരം ഉണ്ടായി. ഈ ദൈവാലയങ്ങളെ 'titular churches' എന്ന് വിളിക്കുന്നു.  ഇന്ന് ഏകദേശം 150 ഓളം 'titular churches' ഉണ്ട് റോമായിൽ. 

      കർദിനാൾ പദവി സ്വീകരിക്കുക വഴി, സീറോ മലബാർ സഭയുടെ തലവനും, മാർ തോമ്മായുടെ ഭാരതത്തിലെ പിൻഗാമിയും, ഭാരത്തിന്റെ മുഴുവൻ അപ്പോസ്തോലിക കവാടവുമായ മാർ ആലഞ്ചേരി പിതാവ്, റോമായിലെ, ഒരു പള്ളിയുടെ വികാരി ആയി മാറി. മാർ ആലഞ്ചേരി പിതാവ് വികാരി ആയി സേവനം ചെയ്യുന്ന titular church, San Bernardo alle Terme ആണ്. Location click here. ഇങ്ങനെ വികാരി ആകുന്ന വ്യക്തിക്ക്, പ്രസ്തുത ഇടവകയിൽ പക്ഷെ ഭരണം നടത്താൻ അനുവാദം ഇല്ല. ഇനി കൊടുത്താൽ തന്നെ ഇറ്റലിക്കാര് സമ്മതിച്ചത് തന്നെ. പക്ഷെ ഒരു കർദിനാൾ priest  റോമായിൽ സന്ദർശനം നടത്തുന്ന വേളയിൽ, ആ ഇടവകയിൽ തീർത്ഥാടനം നടത്തുകയും സാധിക്കുമെങ്കിൽ ആ പള്ളിയുടെ നടത്തിപ്പുകാരുടെ അനുവാദം മേടിച്ചു വി. കുർബാന അർപ്പിക്കുകയും വേണം. 

        ഇതെന്താ ഇങ്ങനെ എന്നൊക്കെ ചിന്തിക്കുമ്പോഴാണ്, യൂറോപ്പിലെ ഇരുണ്ട കാലഘട്ടത്തിലെയും കൊളോണിയൽ കാലഘട്ടത്തിലെയും അഴുക്കുകൾ ഇന്നും കത്തോലിക്കാ സഭയെ പൂർണ്ണമായി വിട്ടു പോയിട്ടില്ല എന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഒരു സ്വതന്ത്രയായ അപ്പോസ്തോലിക സഭയുടെ ഇടയന്, റോമാ നഗരത്തിലെ ഒരു മെത്രാന് (suburbicarian dioceses) കിട്ടുന്ന പ്രാധാന്യം പോലും നല്കപ്പെടുന്നില്ല എന്നത് തീർത്തും വേദനാജനകം ആണ്. ശ്ലീഹന്മാരുടെ പിൻഗാമികളായ വ്യക്തി സഭകളുടെ പിതാക്കന്മാരെ ഈ വിധം ചെറുതാക്കുന്നതു കാണുമ്പോൾ, ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ശ്ലീഹന്മാരെ ആണ് ഓർമ്മ വരുന്നത്. കത്തോലിക്കാ സഭ ഈ ചരിത്രപരമായ തെറ്റായ കീഴ്വഴക്കം തിരുത്തും എന്ന് പ്രതീക്ഷിക്കാം. 

          കത്തോലിക്കാ സഭ, സീറോ മലബാർ സഭയുടെ അദ്യക്ഷന് കർദിനാൾ പദവി സമ്മാനിക്കുമ്പോൾ, സ്നേഹപൂർവ്വം അത് നിരസിക്കാൻ നമുക്കാകണം. സ്വീകരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, സീറോ മലബാർ സഭയിലെ ഏതേലും ഒരു സഹായ മെത്രാന്റെ പേര് നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം.

ഡി) കർദിനാൾ ഡീക്കൺ (Cardinal Deacon)

         കർദിനാളുമാടെ ഇടയിൽ ഏറ്റവും താഴെ ഉള്ള അധികാരക്രമത്തിൽ ഉള്ളവരാണ് കർദിനാൾ ഡീക്കൺ. റോമൻ ക്യൂരിയയിൽ ജോലി ചെയ്യുന്ന വൈദികർ അല്ലേൽ വ്യക്തികൾക്കാണ് കർദിനാൾ ഡീക്കൺ പദവി നൽകുന്നത്. ഒരുമിച്ചു പ്രവർത്തിക്കുന്നത് മൂലം പലപ്പോഴും ഇവർ ഒരു ലോബി യായി കാണപ്പെടാറുണ്ട്. എണ്ണത്തിൽ കുറവെങ്കിലും, ഇവരിലെ ഐക്യം പലപ്പോഴും മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പിനെ അവർക്കനുകൂലമാക്കി തീർക്കാൻ അവരെ പ്രാപ്തരാക്കുന്നു. റോമൻ ക്യൂരിയയിൽ ഉള്ള അവരുടെ സ്വാധീനം മൂലം സഭയുടെ എല്ലാ തരത്തിലും ഉള്ള നിയന്ത്രണം ഇവരുടെ കൈകളിലായിരിക്കും. ഇവരിലെ മുതിർന്ന കർദിനാളിനാണ് (proto-deacon), പുതുതായി തിരഞ്ഞെടുത്ത മാർപാപ്പയെ ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കാൻ ഉള്ള അവകാശം ഉള്ളത്. അദ്ദേഹത്തിന് തന്നെയാണ്, പുതുതായി പ്രഖ്യാപിക്കപ്പെട്ട മാർപാപ്പയ്ക്ക് പാലിയം അണിയിക്കാൻ അവകാശം ഉള്ളത്. 

കർദിനാൾ പദവി സീറോ മലബാർ സഭക്ക് ആവശ്യമോ?

     കർദിനാളുമാടെ ഏറ്റവും പ്രധാന കർത്തവ്യം മാർപാപ്പാമാരെ തിരഞ്ഞെടുക്കുക ആണ്. കത്തോലിക്കാ സഭയുടെ മാർപാപ്പ, പത്രോസ് ശ്ലീഹായുടെ പിന്തുടർച്ചക്കാരനായ റോമയുടെ മെത്രാനാണ്. അദ്ദേഹം റോമൻ സഭ അഥവാ ലത്തീൻ സഭയുടെ തലവൻ ആണ്. അതായത്, റോമായുടെ മെത്രാൻ ഒരേ സമയം, ലത്തീൻ സഭയുടെ തലവനും, കത്തോലിക്കാ സഭയുടെ തലവനും ആണ്. അതായത് ലത്തീൻ സഭ അവരുടെ നിയമങ്ങൾക്കനുസരിച്ചു ആരെ റോമായുടെ മെത്രാനായി തിരഞ്ഞെടുക്കുന്നുവോ, അദ്ദേഹം ആയിരിക്കും കത്തോലിക്കാ സഭയുടെ മാർപാപ്പ. ലത്തീൻ സഭ അവരുടെ സഭയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ മറ്റുള്ള കത്തോലിക്കാ സഭകൾക്ക് യഥാർത്ഥത്തിൽ, പ്രത്യേകിച്ച് ഒരു വേഷവും ഉണ്ടാകേണ്ട കാര്യമില്ല. ലത്തീൻ സഭ, അവരുടെ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ, മറ്റു കത്തോലിക്കാ സഭകൾ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ അധ്യക്ഷനായി അംഗീകരിക്കും. അത് പോലെ തന്നെ തിരിച്ചും, ഒരോ കത്തോലിക്കാ സഭകളും തങ്ങളുടെ അധ്യക്ഷനെ, ആ സഭയുടെ സിനഡ് കൂടി തീരുമാനിക്കുമ്പോൾ, ലത്തീൻ  സഭയും മറ്റു കാത്തോലിക്ക സഭകളും അത് അംഗീകരിക്കണം.

      ഇനി ഒരത്ഭുതം സംഭവിച്ചു, മറ്റൊരു വ്യക്തി സഭയുടെ മെത്രാൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയാണെന്ന് വിചാരിക്കുക. അതോടെ അദ്ദേഹം റോമായിലെ മെത്രാനും ലത്തീൻ സഭയുടെ തലവനും ആകും. അതായത് ആ വ്യക്തി, അദ്ദേഹത്തിന്റെ വ്യക്തി സഭ ഉപേക്ഷിക്കുകയും, ലത്തീൻ സഭയുടെ അംഗം ആകുകയും വേണം. ചുരുക്കത്തിൽ, ഒരു ലത്തീൻ സഭാ അംഗത്തിന് മാത്രമേ, റോമായുടെ മെത്രാൻ, അഥവാ മാർപാപ്പ ആകുവാൻ സാധിക്കുക ഉള്ളു. അത് അങ്ങനെ തന്നെ വേണം താനും.

         ലത്തീൻ സഭ അതിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമായ കർദിനാൾ പദവി, മറ്റൊരു അപ്പോസ്തോലിക സഭ സ്വീകരിക്കേണ്ട കാര്യമില്ല. അതിനാൽ തന്നെ സീറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സഭകൾക്ക്, കർദിനാൾ പദവി ഒരു അധികപ്പറ്റാണ്. സഭയുടെ യഥാർത്ഥമായ അവകാശമായ പാത്രിയാർക്കൽ പദവിക്കായി ശ്രമിക്കേണ്ട സമയത്തു, ഒരു അർത്ഥവും ഇല്ലാത്ത കർദിനാൾ പദവി സഭ വേണ്ടാന്ന് വെക്കണം. നിർബന്ധമാണേൽ, ചെറുപ്പക്കാരനായ ഒരു സഹായമെത്രാന് അത് നൽകണം. അതും അല്ലേൽ ആർക്കദിയോൻ സ്ഥാനം പുനർസ്ഥാപിച്ചു, അദ്ദേഹത്തിന്റെ നാമം നിർദ്ദേശിക്കണം. ഒരു വ്യക്തി സഭയുടെ തലവൻ, റോമായിലെ വെറുമൊരു ഇടവകയുടെ പേരിനൊരു വികാരി ആയി അറിയപ്പെടുന്നത്, അത്ര നല്ല കീഴ്വഴക്കമല്ല. ഈ കൊളോണിയൽ പ്രതിഭാസം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നന്ദി ....