Thursday, December 28, 2017

മക്കബായരുടെ പരാജയത്തിൽ, സിറോ മലബാർ സഭക്കുള്ള പാഠം

   
       മക്കബായരുടെ പരാജയം, നമ്മുടെ സഭയായ സിറോ മലബാർ സഭക്ക് നൽകുന്ന പാഠത്തെ കുറിച്ചാണ് ഈ ലേഖനം. മക്കബായരുടെ പരാജയമോ? അന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ യവന സാമ്രാജ്യത്തെയും അവരുടെ സാംസ്‌കാരിക അധിനിവേശത്തയും തകർത്തെറിഞ്ഞ മക്കബായർ പരാജയപ്പെട്ടെന്നോ? ന്യായമായ ഒരു ചോദ്യമാണ്.

      മഹാനായ അലക്സാണ്ടർ ചക്രവർത്തിയാൽ സ്‌ഥാപിതമായ യവന സാമ്രാജ്യം അദ്ധേഹത്തിന്റെ മരണത്തിനു ശേഷം നാലായി വിഭജിക്കപ്പെട്ടു. അതിൽ ഏറ്റവും ശക്തമായിരുന്നത് സെല്യൂസിഡ് സാമ്രാജ്യമായിരുന്നു. ഗ്രീക്ക് സംസ്കാരത്തിൽ അധിഷ്ഠിതമായ സെല്യൂസിഡ് സാമ്രാജ്യം നാഥനില്ലാത്ത യഹൂദയയെ കീഴടക്കുകയും, ശക്തമായ യവനവൽക്കരണത്തിന് വിധേയമാക്കുകയും ചെയ്‌തു. ചെറുത്തു നിന്നവർ കൂട്ടകുരുതിക്കും, മാനഹാനിക്കും വിധേയരായത് മക്കബായരുടെ പുസ്‌തകം വായിച്ചിട്ടുള്ളവർക്ക് പരിചിതം ആയിരിക്കുമല്ലോ. യഹൂദ ജനം, തങ്ങളുടെ ഹെബ്രായ പാരമ്പര്യം ഉപേക്ഷിച്ചു, ശക്തമായ യവന സംസ്കാരത്തിലേക്ക് ആകർഷിപ്പെടാൻ തുടങ്ങി. ഈ അവസരത്തിൽ ആണ്, ജെറുസലേമിന് പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലെ അഹറോന്റെ പരമ്പരയിൽ പിറന്ന പുരോഹിതനായ  മതിയാസും മക്കളും യഹൂദ പാരമ്പര്യങ്ങളും വിശ്വാസങ്ങളും യവന അധിനിവേശത്തിൽ നിന്നും സംരക്ഷിക്കാൻ ഇറങ്ങുന്നത്. മക്കബായർ എന്ന് വിളിക്കപ്പെട്ട ഇവർ ലോകം വിറപ്പിച്ച യവനപ്പടയെയും, അന്തിയോക്കസ് ചക്രവർത്തിയെയും അദ്ദേഹത്തിന്റെ സേനയെയും പരാജപ്പെടുത്തുകയും, 400 വർഷങ്ങൾക്കു ശേഷം ഒരു സ്വതന്ത്ര യഹൂദ രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടയിൽ അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ യൂദാസും, ജോനാഥനും ഉൾപ്പെടെ പല മക്കബായരും രക്‌തസാക്ഷികളായി. 

    എന്നിരുന്നാലും നാനൂറോളം വർഷത്തെ അടിമത്വവും നേതൃത്വമില്ലായ്മയുടെയും അവസാനം, യഹൂദർ സ്വാതന്ത്രരാവുകയും, സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുകയും, വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കപ്പെടുകയും ചെയ്‌തു. മക്കബായ വിപ്ലവം ഇല്ലായിരുന്നു എങ്കിൽ, യഹൂദ വിശ്വാസവും, പാരമ്പര്യവും യവന സംസ്കാരത്തിൽ മുങ്ങി അപ്രത്യക്ഷമാകുമായിരുന്നു. മിശിഹാക്ക് പിറക്കാനും ജീവിക്കാനും ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുമായിരുന്നില്ല. ഇത്രയും മഹത്തായ മക്കബായ വിപ്ലവത്തെ എങ്കിലും ഞാൻ ഒരു പരാജയമായാണ് കാണുന്നത്. അതിന് കാരണം വഴിയേ പറയാം.

     മക്കബായരുടെ കാലത്തെ യഹൂദ ജനതയെ പോലെ, ഒരു വ്യക്തമായ നേതൃത്വമില്ലാതെ, യവനവൽക്കരണം പോലെ ലത്തീൻ വൽക്കരണത്തിന്റെ പിടിയിൽ നാനൂറ് വർഷത്തോളം (AD 1599 - AD 1992) സീറോ മലബാർ സഭയും കഴിഞ്ഞു കൂടി. യവ്വനരീതികൾ യഹൂദജനം സ്വീകരിച്ചത് പോലെ, നമ്മുടെ ജനം, അധിനിവേശക്കാരുടെ ലത്തീൻ രീതികൾ സ്വീകരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്‌തു. നമ്മുടെ സഭയിൽ ധാരാളം മക്കബായർ പിറവിയെടുത്തു. ചിലർ രക്‌തസാക്ഷികളായി. ചിലർ അവസാനം വരെ പൊരുതി. പറമ്പിൽ ചാണ്ടി മെത്രാനും, മാർ കരിയാറ്റി മെത്രാനും, ഇക്കക്കോ കത്തനാരും, ചാവറ അച്ചനും, വ്യാകുലങ്ങളും, പ്ലാസിഡ് അച്ചനും, പവ്വത്തിൽ പിതാവും ഒക്കെ ആ നിരയിൽ ഉൾപ്പെടുത്താം. ഈ പീഡനങ്ങൾക്കപ്പുറം നാനൂറോളം വർഷങ്ങൾക്കപ്പുറം നമ്മുടെ സഭ 1992 ൽ ഒരു സ്വയം ഭരണ അധികാര സഭയായി, സ്വാതന്ത്ര ആയി. എറണാകുളം-അങ്കമാലി ആസ്ഥാനമാക്കി, അവിടുത്തെ സഭാതലവൻ സീറോ മലബാർ സഭയുടെ മുഴുവൻ തലവനായി. രൂപതകളായി വിഭജിക്കപ്പെട്ടു കിടന്ന നമ്മുടെ സഭ ഒന്നായി. ലത്തീൻ അധിനിവേശത്തിൽ മുങ്ങി, ലത്തീൻവൽക്കരണത്തിന് വിധേയമായി 400 വർഷം കഴിഞ്ഞ നമ്മുടെ സഭയുടെ മരണ പത്രം പലരും വായിച്ചിട്ടുണ്ടാകും. എന്നാലും മാർ തോമ്മായുടെ മക്കൾ, മാർ തോമ്മാ കാണിച്ച മാർഗ്ഗവും, പാരമ്പര്യവും ഒരു കാലവും ഉപേക്ഷിക്കില്ല എന്ന് വിളിച്ചു പറഞ്ഞു ഇന്നും മാർ തോമ്മാ നസ്രാണികൾ എന്ന പേരിൽ എഴുന്നേറ്റ്‌ തന്നെ നിൽക്കുന്നു. 

          ഒരു വശത്തു യഹൂദ ജനതയെ മുഴുവൻ ഉന്മൂലനത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ, നേതൃത്വം ഏറ്റെടുത്തു പുരോഹിതരായ മക്കബായർ ഉയർന്നു വന്നു. മറുവശത്തു ഒരു പറങ്കി സങ്കര ജനമായി മാറാതെ മാർ തോമ്മാ നസ്രാണികളെ ഈ നാനൂറു വർഷം സംരക്ഷിച്ചത് നമ്മുടെ ഇടയിൽ പിറന്ന നമ്മുടെ പുരോഹിതരാണ്. നമ്മുടെ രാഷ്ട്രീയ ശക്‌തിയായ പള്ളിയോഗവും, ആർക്കാദിയോനും ഇല്ലാതായപ്പോഴും, നാശത്തിലേക്ക് കടക്കാതെ ജനതയുടെ നേതൃത്വം ഏറ്റടുത്തത് നമ്മുടെ പുരോഹിതരാണ്. പുരോഹിതന്റെ ജോലി പൗരോഹിത്യവും, സന്യാസിയുടെ ജോലി സന്യാസവും ആണ്. എന്നാൽ നേതൃത്വം ഇല്ലാതിരുന്ന നമ്മുക്ക് അവർ നേതാക്കളുടെ അധിക ചുമതല കൂടി ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടിയെടുത്തു.

         മക്കബായരുടെയും മാർ തോമ്മാ നസ്രാണികളുടെയും വിജയത്തിന്റെ കഥ കേട്ടപ്പോൾ പരാജയം എവിടെ എന്ന് ചിന്തിക്കുന്നുണ്ടാകും. മക്കബായരുടെ പരാജയം സംഭവിച്ചത്, രാജ്യം സ്വതന്ത്രം ആയപ്പോൾ, രാജ്യം അതിന്റെ യഥാർത്ഥ ഉടമയെ ഏല്പിച്ചില്ല എന്നുള്ളതാണ്. ആരായിരുന്നു, ആ യഥാർത്ഥ അവകാശി? ഇസ്രായിലിന്റെ ചെങ്കോൽ, യൂദാക്കും അവന്റെ സന്തതിക്കുമായി ദൈവം മാറ്റി വച്ചതാണ്. യൂദാ വഴി, ദാവീദിനും അവന്റെ സന്തതിക്കും അത് അവകാശപ്പെട്ടതായിരുന്നു. രാജഭരണം ആയിരുന്നു അന്നത്തെ കാലത്തെ മികച്ച ഭരണ രീതി. രാജ്യം പുനർസ്ഥാപിച്ച മക്കബായർ, ചെയ്യേണ്ടി ഇരുന്നത്, തിരികെ തങ്ങളുടെ പുരോഹിത വൃത്തിയിലേക്കു കടക്കുകയും, ദാവീദിന്റെ സന്തതിയിൽ ഏറ്റവും യോഗ്യനായവനെ രാജ്യഭരണം ഏൽപ്പിക്കുക എന്നതായിരുന്നു. എന്നാൽ ജോനാഥൻ മക്കബായർ എന്താണ് ചെയ്തത്. അദ്ദേഹം ഒരേസമയം പ്രധാനപുരോഹിതനും, രാജ്യത്തിന്റെ രാജാവും ആയി. ഇസ്രയേലിന്റെ രീതി അത് അല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാരും അത് തന്നെ ചെയ്‌തു. തൽഭലമായി എന്ത് സംഭവിച്ചു? അവസരം വന്നപ്പോൾ, ഏസാവിന്റെ സന്തതിയായ ഹേറോദ് റോമാക്കാരുടെ സഹായത്തോടെ തന്ത്രപൂർവം യൂദയായുടെ ഭരണം പിടിച്ചെടിത്തു. ഈ അവസരത്തിലാണ് ദാവീദിന്റെ സന്തതിയായി, യൂദയായുടെ യഥാർത്ഥ രാജാവായ മിശിഹാ പിറക്കുന്നത് എന്ന് മനസിലാക്കണം. ഹേറോദിന് മനസിലായ കാര്യം (യഥാർത്ഥ അവകാശിയെ ഇല്ലാതാക്കാൻ കുഞ്ഞുങ്ങളെ കൊല്ലുന്നത്), പക്ഷെ അന്നത്തെ യഹൂദ പുരോഹിതർക്കും, മക്കബായരുടെ പിൻതലമുറക്കും മനസിലായില്ല. 

       ഇതിൽ നിന്നും ഉള്ള പാഠം, പുരോഹിതൻ പൗരോഹിത്യത്തിൽ ശ്രദ്ധ കൊടുക്കുക. പുരോഹിതർ ഭരിച്ച ഒരു സ്വതന്ത്ര രാജ്യവും, ജനതയും രക്ഷപെട്ടിട്ടില്ല. ജനത നാശത്തിന്റെ വക്കിൽ എത്തുമ്പോൾ മാത്രമേ, മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രമേ, പുരോഹിതൻ ഭരണം ഏറ്റെടുക്കാൻ പാടുള്ളു. അതും ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെ, ഭരണം തിരിച്ചു അതിന്റെ യഥാർത്ഥ ഉടമയെ തിരിച്ചേല്പിക്കണം. ഇല്ലെങ്കിൽ ഏസാവിന്റെ സന്തതി ഭരണം കൈക്കലാക്കുകയും, യഥാർത്ഥ അവകാശി പീഡിപ്പിക്കപ്പെടുകയും ചെയ്യും.

          ഇതിൽ സീറോ മലബാർ സഭക്ക് എന്താണ് പഠിക്കാനുള്ളത്? പള്ളിയോഗം, ആർക്കാദിയോൻ എന്ന സമ്പ്രദായത്തെ ഇല്ലാതാക്കി പറങ്കി നമ്മെ ഭരിച്ചപ്പോൾ, ഒരു നേതൃത്വം ഇല്ലാതെ നാം നാശത്തിന്റെ വക്കിൽ എത്തി. ആ അവസ്ഥയിൽ നിന്നും നേതൃത്വം ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടി തരുന്ന ഘട്ടം വരെയുള്ള നമ്മുടെ പുരോഹിതരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കാര്യങ്ങൾ ലോകാവസാനം വരെ നാം സ്‌മരിക്കും. എന്നാൽ സഭാ സ്വതന്ത്ര ആയ ഈ അവസരത്തിൽ, പുരോഹിതർ തങ്ങളുടെ പൗരോഹിത്യത്തിൽ ശ്രദ്ധ ചെലുത്തുകയും, സഭാ ഭരണം അതിന്റെ യഥാർത്ഥ അവകാശികളെ ഏൽപ്പിക്കുകയും ചെയ്യണം. ഇല്ലേൽ സഭയുടെ സമ്പത്തു ഏസാവിന്റെ സന്തതികൾ കയ്യടക്കുകയും, യഥാർത്ഥ അവകാശികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യും.

         ആരാണ് സഭ ഭരണത്തിന്റെ യഥാർത്ഥ അവകാശികൾ? തീർച്ചയായും, സഭയിലെ അൽമായരും അവരുടെ പ്രതിനിധികളും, അവർ തിരഞ്ഞെടുക്കുന്ന പള്ളിയോഗങ്ങളും, പള്ളിയോഗങ്ങൾ തിരഞ്ഞെടുക്കുന്ന ആർക്കാദിയോനും. പണ്ട് കാലത്തു ആർക്കാദിയോൻ ഒരു കുടുംബത്തിൽ നിന്നും ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്നത്തെ കാലത്തെ കേരളത്തിലെ ഭരണ വ്യവസ്ഥ പ്രഭു കുടുംബങ്ങളിൽ നിന്നായിരുന്നതിനാൽ ആണ് അങ്ങനെ സംഭവിച്ചത്. ഇന്ന് ജനാധിപത്യം ആണ് ഏറ്റവും മികച്ച ഭരണ വ്യവസ്ഥ. നാളെ മറ്റൊന്ന് വന്നു കൂടായ്ക ഇല്ല. ജനാധിപത്യപരമായി ഓരോ ഇടകയിലും പള്ളിയോഗങ്ങൾ ഉണ്ടാകട്ടെ. പള്ളിയോഗങ്ങൾ രൂപത തലത്തിൽ സംഘടിക്കട്ടെ. പള്ളിയോഗങ്ങൾ കൂടി ജനാധിപത്യ രീതിയിൽ നമ്മുടെ സമുദായത്തിന്റെ നായകനെ തിരഞ്ഞെടുക്കട്ടെ. ആർക്കാദിയോനും പള്ളിയോഗങ്ങളും കൂടി സഭയുടെ ഭൗതിക രാഷ്ട്രീയ ഭരണം നടത്തട്ടെ. അധികാരം വ്യക്തികളിൽ കേന്ദ്രികൃതമാകാതിരിക്കാൻ, അതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകട്ടെ. ഉദാഹരത്തിന്, ഒരു വ്യക്തി അല്ലേൽ കുടുംബം രണ്ടിൽ കൂടുതൽ തവണ ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാടില്ല. ഒരു രൂപതയിൽ നിന്നും നിശ്ചിത തവണക്ക് ശേഷമേ ഒരു ആർക്കാദിയോൻ ഉണ്ടാകാൻ പാടുള്ളു. ഭരണം ജനങ്ങളുടെ കയ്യിൽ എത്തുമ്പോൾ, കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. തെറ്റുപറ്റാത്ത മനുഷ്യരില്ല. ഒരു വൈദീകനോ, മെത്രാനോ തെറ്റ് ചെയ്യുമ്പോൾ സഭക്ക് ഉണ്ടാകുന്ന മാനക്കേട്, അതേ തെറ്റ് അല്മയനായ ആർക്കാദിയോനോ പള്ളിയോഗമോ ചെയ്താൽ ഉണ്ടാകില്ല.

        വൈദീകരും മെത്രാന്മാരും പൗരോഹിത്യത്തിലും സന്യാസത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ, സഭ ആത്മീയമായി ധാരാളം വളരും. സഭയിലെ ആരാധക്രമ പ്രശ്‌നങ്ങൾ മുതലായവ പമ്പ കടക്കും. അലമായരുടെ ഒരു നേതൃത്വം ഉണ്ടാകുന്നത്, വൈദീകർക്കിടയിലെ മോശം പ്രക്രിയയെ ജനങ്ങൾക്ക് ചോദ്യം ചെയ്യാൻ ഒരു വേദി ഉണ്ടാക്കി കൊടുക്കും. പൗരോഹിത്യത്തിന് അലമായരുടെ കാര്യങ്ങളിൽ ഉപദേശം നൽകാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും സാധിക്കും. ഇങ്ങനെ പരസ്പര പൂരകങ്ങളായ വൈദീക നേതൃത്വം ഒരു വശത്തും, അൽമായ നേതൃത്വം മറു വശത്തും വളരണം. സഭ നന്നായി വളരും.

          എന്നാൽ അധികാരത്തിന്റെ ലഹരി നുണഞ്ഞ മക്കബായർ, ദാവീദിന്റെ സന്തതിക്ക്‌ ഭരണം കൈമാറാത്തതു പോലെ, അധികാരത്തിന്റെ ലഹരിയിൽ ആറാടി നിൽക്കുന്ന, ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നമ്മുടെ ചില പുരോഹിത വൃന്തം സഭയുടെ ഭരണം, സഭാ മക്കളെ ഏൽപ്പിക്കുമോ എന്നത് എനിക്ക് സംശയമാണ്. സ്ഥിതി ഇത് പോലെ തുടരുകയാണെങ്കിൽ, ഏസാവിന്റെ സന്തതിയുടെ വരവിനായി കാത്തിരുന്ന്, പീഡനങ്ങൾക്കായി നമ്മുക്ക് ഒരുങ്ങാം.

         ഈ ലേഖനം ഇപ്പോൾ സഭയിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് എഴുതിയതല്ല. അതുമായി ബന്ധം തോന്നുകയാണെങ്കിൽ, അതൊരു തുടക്കം മാത്രം. ഈ എഴുതിയിരിക്കുന്നത്, എനിക്ക് നേരത്തെ ഉള്ള ആശയം ആണെന്ന്, ഇത് പങ്കു വച്ചിട്ടുള്ള സുഹൃത്തുക്കൾ മാത്രം സാക്ഷി.

          സഭയുടെ ഭരണം, അതിന്റെ യഥാർത്ഥ അവകാശിയായ സഭാ മക്കൾക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ പുരോഹിതർ ഭരണത്തിൽ നിന്നും അകന്നു പൗരോഹിത്യത്തിൽ ശ്രദ്ധിച്ചു ജനങ്ങളെ ശുശ്രൂഷിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നമ്മുടെ സന്യാസികൾ കച്ചവടത്തിൽ നിന്നും അകന്ന്, സന്യസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മഹത്തായ ദൈവശാസ്ത്രങ്ങൾ കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.

നന്ദി.


Friday, December 15, 2017

സഭ ഏൽക്കുന്ന പലതരം പീഡനങ്ങളും, അതിന്റെ ഫലവും - ഒരു വിചിന്തനം

സിറോ മലബാർ രൂപതയായ സത്നയിൽ സഭാ വിശ്വാസികൾ ആക്രമിക്കപ്പെട്ടു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ആണ് ഇത് എഴുതുന്നത്. ഏതൊരു വിശ്വാസിയെയും പോലെ, ഇത് പോലുള്ള വാർത്തകൾ കേൾക്കുമ്പോൾ, വികാരഭരിതൻ ആവുകയും, അക്രമിച്ചവരോട് വെറുപ്പും വിധ്വേഷവും പണ്ടൊക്കെ തോന്നാറുണ്ടായിരുന്നു. ഇങ്ങനുള്ള ആക്രമണങ്ങൾ കൊണ്ട് എന്റെ സഭ നശിച്ചു പോകും എന്ന ബാലിശമായ ചിന്ത ആയിരുന്നു ഇതിന് പിന്നിൽ. എന്നാൽ അതാണോ ചരിത്രം നമ്മോട് പറയുന്നത്?

ഒരു ഭരണാധികാരിയോ, സാമ്രാജ്യമോ, ജനതയോ സഭയെ പീഡിപ്പിച്ചാൽ സഭ തകരുമോ, അതോ വളരുമോ? അവർ നമ്മെ 400 വർഷം ഈജിപ്തിൽ അടിമകൾ ആക്കി. ഇല്ലാതായോ? അവർ നമ്മുടെ ജെറുസലേം ദൈവാലയം തകർത്തു 70 വർഷം ബാബിലോണിൽ പ്രവാസികൾ ആക്കി. ഇല്ലാതായോ? അവർ നമ്മുടെ രീതികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാക്കാൻ മക്കബായരുടെ കാലത്തു യവനവൽക്കരിക്കാൻ ശ്രമിച്ചു. ഇല്ലാതായോ? അവർ നമ്മുടെ മിശിഹായെ വധിച്ചു. ഇല്ലാതായോ? റോമാ നഗരം കത്തിച്ചു. ഇല്ലാതായോ? ഫറവോ മുതൽ, നെബുക്കനേസർ മുതൽ അന്തിയോക്കസ് മുതൽ നീറോ മുതൽ സ്റ്റാലിൻ വരെ വന്നു. ഇല്ലാതായോ?

ഈ പീഡനങ്ങളുടെ എല്ലാം പരിണിത ഫലം സഭയുടെ വളർച്ചയാണ്. പീഡനം ഏൽക്കാത്ത സഭ നിർജീവം ആണ്. ഈ തിരിച്ചറിവ് ഉണ്ടാകാത്തത് മൂലം ആണ് ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴേക്കും നാം അസ്വസ്ഥമാകുന്നത്. പീഡനങ്ങൾ ഉണ്ടാകുമ്പോൾ നാം സന്തോഷിക്കണം. അത് മനുഷ്യരിൽ നിന്നായാലും പ്രകൃതിയിൽ നിന്നായാലും.

പ്രകൃതിയിൽ നിന്നും ഈ അടുത്ത് സഭക്ക് ലഭിച്ച പീഢനം ആണ് ഓഖി ചുഴലിക്കാറ്റ്. അതോടെ തീരദേശത്തെ സഭ തകർന്നോ? ഇല്ല. സഭകൾ ഒന്നായി, ഊർജസ്വലതയോട് ഉണർന്നു എന്നീട്ടു. തീരദേശത്തു ജനം അനുഭവിച്ച പീഡനവും ജീവത്യാഗവും സഭക്ക് ഉണർവ് നൽകി. ക്രിസ്തിയ സഭയുടെ ചലനത്തിന് ശക്തി നൽകുന്ന കൂട്ടയ്മ വർദ്ധിച്ചു. ഈ കൂട്ടായ്മയാണ് എന്നും സഭയുടെ വളർച്ചയുടെ ഇന്ധനം. അല്ലാതെ നാം കെട്ടി പൊക്കുന്ന സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അല്ല. 

സത്നയിൽ സഭ, ആക്രമിക്കപ്പെടുമ്പോൾ നമുക്കു സന്തോഷിക്കാം. ഒരിക്കലും മിശീഹായെ അറിയാൻ സാധ്യത ഇല്ലാത്ത ജനം, അവിടുത്തെ അറിയാൻ പോകുന്നു. അവരിലെ ചിലർ എങ്കിലും മനസ്സിൽ ചോദിക്കും, ഇവർ നമ്മോട് എന്ത് അനീതി ചെയ്തിട്ടാണ് അവർ ആക്രമിക്കപ്പെട്ടത്. സത്നായിലെ സഭയെ നാം എല്ലാത്തരത്തിലും സഹായിക്കുമ്പോൾ, നമ്മുടെ കൂട്ടായ്‍മയെ അവർ അത്ഭുതത്തോടെ വീക്ഷിക്കും. അവരിൽ ചിലർ മിശിഹായെ അറിയാൻ ശ്രമിക്കും. ഒരിക്കൽ മിശിഹായെ അറിഞ്ഞവർ, പിന്നീട് തിരിഞ്ഞു നടക്കില്ല. സഭ വളരുന്നത് ഇങ്ങനെ ആണ്. അല്ലാതെ ആദിവാസികളെ കൺകെട്ട് വിദ്യ കാണിച്ചും, അവരുടെ ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ചും അല്ല.

ഈ അവസരത്തിൽ നാം ഒരു കൂട്ടരെ മാത്രം സൂക്ഷിക്കണം. രാഷ്ട്രീയക്കാരെ. തമ്മിൽ തല്ലിച്ചു ചോര കുടിക്കുക അവരുടെ തൊഴിൽ ആയതു മൂലം, അവർ അത് ചെയ്യുന്നു. അക്രമിച്ചവർക്കു പിന്തുണയുമായി ഒരു കൂട്ടരും, അക്രമിക്കപെട്ടവർക്കു പിന്തുണയുമായി മറ്റൊരു കൂട്ടരും വരും. രാഷ്ട്രിയക്കാർക്കു വോട്ട് മതിയെന്നും, ജനങ്ങളെ വിഭജിച്ചു നിർത്തുന്നത്, അവരുടെ ജോലി എളുപ്പം ആക്കാൻ സഹായിക്കും എന്ന് നാം മനസിലാക്കണം. അതിനാൽ നമുക്ക് സത്നയിൽ നമ്മെ അക്രമിച്ചവരെ സ്നേഹിക്കാം.

സഭ ഏത് പീഡനത്തെ ആണ് യഥാർത്ഥത്തിൽ ഭയപ്പെടേണ്ടത്?

സഭയെ തകർക്കാൻ പറ്റുന്ന പീഡനങ്ങളും ഉണ്ട്. അത് പക്ഷെ സഭക്ക് വെളിയിൽ നിന്നല്ല, അകമേ നിന്നാണ് ഉണ്ടാകുന്നത്. ആ പീഡനങ്ങളിൽ സഭ തകർന്ന് തരിപ്പണം ആയ ചരിത്രം ഉണ്ട്. ഇല്ലാത്ത നെസ്തോറിയൻ പാഷണ്ഡത ആരോപിച്ചു അലക്സാണ്ടറിയൻ സഭ, പൗരസ്ത്യ സുറിയാനി സഭയെ കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും വെളിയിൽ തള്ളിയപ്പോൾ, റോമൻ സഭ നിശബ്ദമായി നിന്നു. അതിന്റെ ഫലമായി ചൈനയുടെയും ഭാരതത്തിന്റെയും സുവിശേഷവൽക്കരണം ഫലപ്രദമായി നടന്നില്ല. ഇല്ലാത്ത പാഷണ്ഡതയുടെ പേരിൽ അലക്സാണ്ഡ്രിയൻ സഭ കത്തോലിക്കാ കൂട്ടായ്മ ഉപേക്ഷിച്ചപ്പോൾ, ആഫ്രിക്ക 1500 വർഷത്തോളം ഇരുണ്ടു തന്നെ കിടന്നു. വംശീയതയുടെ പേരിൽ അന്തിയോക്യൻ സഭ വിഭജിക്കപ്പെട്ടപ്പോൾ ഇന്നത്തെ തുർക്കി മുതൽ അറേബ്യ വരെ ഉള്ള പ്രദേശങ്ങളുടെ സുവിശേഷവൽക്കണം മുടങ്ങി. റോമൻ മാർപ്പാപ്പയുടെ ആഡംബരജീവിതം, മാർട്ടിൻ ലുതെറിന് ലത്തീൻ സഭയെ നെടുകെ മുറിക്കാൻ പോന്ന ആയുധം ആയി പരിണമിച്ചു.

അപ്പോൾ സഭ, എന്ത് തരം പീഡനത്തെ ആണ് ഭയപ്പെടേണ്ടത് എന്ന് മനസിലായല്ലോ. സഭയെ നശിപ്പിച്ച ഈ പീഡനങ്ങൾക്കു കരണക്കാരായവർക്ക് കാലാൾ പട പോലും ഇല്ലായിരുന്നു. ലോകം മുഴുവൻ വിറപ്പിച്ച സൈന്യങ്ങൾക്കും, ചക്രവർത്തിമാർക്കും ഏകാധിപതികൾക്കും കഴിയാത്തത് , സഭക്കുള്ളിലെ അനുസരണ ഇല്ലാത്ത പുരോഹിത വൃന്ദത്തിന് വളരെ നിസാരമായി കഴിയും.

അപ്പോൾ സിറോ മലബാർ സഭ ആരെയാണ് യഥാർത്ഥത്തിൽ പേടിക്കേണ്ടത്? വെറും നിസാരമായ, കാരണങ്ങൾ പറഞ്ഞു സഭയെ ഐക്യത്തിൽ കൊണ്ട് പോകാൻ മടിക്കുന്ന വൈദീകരെയും, മെത്രാന്മാരെയും നാം ഭയപ്പെടണം. മാർപ്പാപ്പമാരും വത്തിക്കാൻ കൗൺസിലും സിറോ മലബാർ സഭയോട് ഉറവിടത്തിലോട്ട് മടങ്ങി പോകാൻ ആവശ്യപ്പെടുമ്പോൾ, ലത്തീൻ സഭ പോലും ആഗ്രഹിക്കാത്ത ലത്തീനികരണം നടത്താൻ മുറവിളി കൂട്ടുന്ന പുരോഹിതരെ നാം ഭയപ്പെടണം. സ്വന്തം സഭയുടെ പേര് പോലും വിളിക്കാൻ ഇഷ്ടപ്പെടാതെ റോമൻ കത്തോലിക്കാ എന്ന് മാത്രം വിളി കേൾക്കാൻ ആഗ്രഹിക്കുന്ന രൂപതകളെ നാം ഭയപ്പെടണം. സ്വന്തം സഭയുടെ ആരാധനക്രമത്തെയും യാമനംസ്കാരങ്ങളെയും ഉൾക്കൊള്ളാതെ ഭാരതവൽക്കരണം നടത്താൻ ഇറങ്ങുന്നവരെയും നാം ഭയക്കണം. സിറോ മലബാർ സഭയുടെ പൈതൃത്വം പൗരസ്ത്യ സുറിയാനി ആണ്. അത് പഠിച്ചു, യഥാർത്ഥ പാരമ്പര്യങ്ങൾ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് തിരികെ കൊണ്ടുവരാൻ പര്യാപ്‌തമായ പണ്ഡിതന്മാർ നമ്മുടെ പുരോഹിത ഗണത്തിൽ ഉണ്ട്. പക്ഷെ സഭ ഇങ്ങനെ ഐക്യം ഇല്ലാതെ കഴിയുന്നതാണ് ചിലരുടെ താല്പര്യം എന്ന് തോന്നി പോകുകയാണ്. 

അതുകൊണ്ട് പകൽ പറക്കുന്ന അസ്ത്രത്തെയോ, മഹാമാരിയെയോ, ഭൂമിയിലെ സേനകളെയോ, ജനങ്ങളെയോ,  ചക്രവർത്തിമാരെയോ, ഏകാധിപതികളെയോ നാം ഭയപ്പെടേണ്ട. നാം നമ്മെ തന്നെ, നമ്മുടെ ഇടയിലെ വിഭാഗീയതയെയും, അത് ഉണ്ടാക്കുന്നവരെയും മാത്രം ഭയപ്പെട്ടാൽ മതിയാകും. സഭ യോജിച്ചു പോകാൻ ഉള്ള കൃപക്കായി മിശിഹായോടു പ്രാർത്ഥിക്കാം.
നന്ദി.



Tuesday, December 12, 2017

അത്ഭുത ധ്യാന കേന്ദ്രങ്ങൾ പെരുകുമ്പോൾ

90 റുകൾക്കു ശേഷം കേരളം വല്യ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. പൊടുന്നനെ സമ്പത്തു പല ഭവനങ്ങളിലും കുമിഞ്ഞു കൂടുന്നു. ഈ ഒരു സമയത്താണ്, മാജിക് ധ്യാന കേന്ദ്രങ്ങളും പൊങ്ങി വരുന്നത് എന്നത് വെറും യാദൃശ്ചികം അല്ല.
പണ്ട് കാലങ്ങളിൽ ധ്യാനങ്ങളിൽ ജനം പങ്കു കൊണ്ടത് ആത്മീയ നവീകരണത്തിന് വേണ്ടിയും, വിശ്വാസം ശക്തിപെടുത്താനുമാണ്. ഇന്ന് ധ്യാനം കൂടുന്ന മൂന്ന് തരം ആൾക്കർ
1) മാജിക് ഷോ കഴിഞ്ഞു കിട്ടാൻ സാധ്യത ഉള്ള സമ്പത്തു. അപ്പുറത്തെ വീട്ടിൽ വായി നോക്കി നടന്ന ചെക്കൻ അങ്ങനാ ലണ്ടനിൽ പോയത് പോലും.
2) പല്ലു വേദന മുതൽ, ഇല്ലാത്ത വേദനകൾ എല്ലാം മാജിക് വഴി മാറാൻ. സ്വന്തം ഇടവകയിലെ ഈശോയും, പുണ്യവാനും, അച്ചനും ഒക്കെ വേസ്റ്റ് അന്നേ.
3) വേദനിക്കുന്ന കോടീശ്വരന്മാർ - ക്യാഷ് കൊറേ ആയി. ഇനി ആ സ്വർഗം കൂടി അങ്ങ് വിലക്കെടുത്തേക്കാം.
പെട്ടന്ന് കേരളത്തിൽ ഉണ്ടായ ഈ സാമ്പത്തീക മാറ്റം ജനങ്ങളിൽ ഉണ്ടാക്കിയ ഒരു സ്വാഭാവിക പ്രതിഭാസം ആണ് ഇത്. സമ്പത്തിന്റെ സുവിശേഷം എന്ന് ഓമനിച്ചു വിളിക്കാം. ഡിമാൻഡ് കൂടുമ്പോൾ സപ്ലൈ കൂടുമല്ലോ. അങ്ങനെ മാജിക് ഷോ കേന്ദ്രങ്ങൾ കൂടി. അതിന്റെ നടത്തിപ്പുകാർ അതിലും കൂടി. മാജിക് കാണാൻ ആണേലും ഇതുങ്ങൾ ധ്യാനത്തിന് വന്നല്ലോ എന്ന് വിചാരിക്കുന്ന അച്ചന്മാരും കാണും. മാജിക് ഷോയുടെ ഇടയിലൂടെ കൊറച്ചു ആത്‌മീയ നവീകരണം നടത്താമല്ലോ എന്ന് ചിന്തിക്കുന്ന സദുദ്ദേശക്കാരായ അച്ചന്മാരും ഉണ്ടാകാം. അവിടുന്നു ശാപത്തിന്റയും, ഭീഷണിയുടെയും വെറുപ്പിന്റെയും ഒക്കെ സുവിശേഷം ചിലപ്പോൾ കേട്ടെന്നു വരാം. കാര്യമാക്കണ്ട. ആത്മീയ നവീകരണ ധ്യാനം ഒഴിക്കാക്കി, എന്റെ തല എന്റെ ഫുൾ ഫിഗർ, വൺ മാൻ ഷോ ധ്യാനങ്ങൾക്കു പോകുന്നവർക്ക് അങ്ങനെ തന്നെ വേണം. ദരിദ്രത്തെയും , രോഗങ്ങളെയും സന്തോഷ പൂർവം സ്വീകരിച്ച മഹാന്മാരായ നമ്മുടെ പിതാക്കന്മാർക്ക് ഈ മാജിക് ആരും പറഞ്ഞു കൊടുത്തില്ലലോ എന്ന വിഷമം മാത്രമേ ഒള്ളു.
പക്ഷേ ഇത് എത്ര നാൾ. ഒന്നുകിൽ കേരളം സാമ്പത്തികമായി വികസിച്ചു യൂറോപ് പോലെ ആകും. ഇടവകൾ ആദ്യവും, ധ്യാനകേന്ദ്രങ്ങൾ രണ്ടാമതും പൂട്ടും. ഇഷ്ടമ്പോലെ ക്യാഷ് ആയില്ലേ. ഇനി എന്തിനു ദൈവം. കേരളം സാമ്പത്തികമായി തകർന്നാലോ, എന്ത് - മാജിക് വർക്ക് ഔട്ട് ആകുന്നില്ലേ എന്നും പറഞ്ഞു ധ്യാനകേന്ദ്രങ്ങൾ ആദ്യവും . ഇടവകൾ രണ്ടാമതും പൂട്ടും.
2000 കൊല്ലം നമ്മുടെ പൂർവികർ പട്ടിണി കിടന്നും, പൂള കഴിച്ചു നടന്നിട്ടും ഒരു മാജിക് ഷോ കേന്ദ്രങ്ങളിലും പോയില്ല. പക്ഷെ സഭ വളർന്നു. ഇടവക വളർന്നു. കണ്ണുള്ളവർ കാണട്ടെ. ചെവി ഉള്ളവൻ കേൾക്കട്ടെ.
നന്ദി.

Monday, December 11, 2017

മാർ തോമ്മാ ശ്ലീഹായുടെ ഘാതകർ


          ഒരിക്കലും എഴുതണം എന്ന് വിചാരിക്കാത്ത ഒരു വിഷയം ആണ് ഇത്. എന്നാൽ ഇന്ന് ഭാരതത്തിൽ ചരിത്രത്തിൽ ആദ്യമായി,  വിദ്വേഷത്തിൽ ഊന്നിയ മത വിശ്വാസം വളർന്നു കൊണ്ടിരിക്കുന്ന കാലം ആണലോ. അതിന്റെ പേരിൽ മറ്റു സമുദായങ്ങളെ കുറ്റം വിധിക്കുമ്പോൾ, നാം നമ്മിലേക്ക്‌ തിരിഞ്ഞു നോക്കാൻ മറക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതിന്റെ ഒരു ഉദാഹരണം, മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗത്തെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന ഒരു പ്രസ്താവന കാണാൻ ഇടവന്നതാണ്.

             മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗമോ? അങ്ങനെ ഒന്നുണ്ടോ? അങ്ങനെ ആരേലും പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊരു വിഢിത്തം ആണത്. മാർ തോമ്മാ ശ്ലീഹായുടെ പേരിൽ, കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിൽ ഉണ്ടായ, ചരിത്ര വ്യാഖ്യാനത്തിലെ ചില പിശകുകളിൽ നിന്നാണ് ഇങ്ങനത്തെ അബദ്ധ സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രിയത്തിൽ മതം കൂട്ടിക്കലർത്തി വോട്ടു പിടിക്കുന്ന ഇന്നത്തെ കാലത്തു, ഇത് പോലുള്ള ആശയങ്ങൾക്ക് സ്വീകാര്യത കൂടും. 

              ഇനി വാദത്തിന്, ഏതേലും മത വിഭാഗത്തിൽ പെട്ട വ്യക്തികൾ ആണ്, മാർ തോമ്മാ ശ്ലീഹായെ വധിച്ചതെങ്കിൽ, ആ മത വിഭാഗമോ ജനത മുഴുവനോ അതിനു ഉത്തരവാദി ആകുമോ? ഇതേ വിഡ്ഢി ആശയം ഉപയോഗിച്ചാണ്, യൂറോപ്പിൽ യഹൂദ മത വിശ്വാസികളെ, നൂറ്റാണ്ടുകളോളം പീഡിപ്പിച്ചത്. മിശിഹായുടെ ഘാതകർ എന്ന മുദ്ര അവരിൽ പതിപ്പിച്ചു, എത്ര നൂറ്റാണ്ടുകളാണ് അവർ പീഡിപ്പിക്കപ്പെട്ടത്.

ആരാണ് മിശിഹായെ കൊന്നത്

              ഈ ചോദ്യം പലപ്പോഴും നാം അഭിമുഖീകരിച്ചിട്ടുണ്ട്. ചിലർ പറയും യഹൂദർ എന്ന്. മറ്റു ചിലർ അല്ല റോമാക്കാർ ആണെന്ന്. അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ, ഉത്തരം ഉണ്ടാകില്ല. കാരണം രണ്ടു പേരും അല്ല. 

യഹൂദരാണോ മിശിഹായെ വധിച്ചത് അല്ലേൽ വധിക്കാൻ ആവശ്യപ്പെട്ടത്?
        
           യഹൂദൻ എന്നാൽ, യൂദാ, ബെഞ്ചമിൻ ഗോത്രത്തിൽ പിറന്ന, യഹൂദ മത വിശ്വാസമുള്ള വ്യക്തി. യഹൂദ മതം സ്വീകരിച്ചവരും യഹൂദരായി ഇന്ന് അറിയപ്പെടുന്നു. മുകളിലത്തെ ചോദ്യത്തിന് ഉത്തരം അതെ എന്ന് ആകണമെങ്കിൽ, ഈശോ മിശിഹായുടെ കാലം മുതൽ, ഇന്ന് വരെ ഉള്ള എല്ലാ യഹൂദരും, മിശിഹായുടെ വധത്തെ അനുകൂലിക്കണം. അങ്ങനെ ആണോ ചരിത്രം നമ്മോട് പറയുന്നത്. മിശിഹാ, കൊലക്കളത്തിലേക്ക് നയിക്കപ്പെടുമ്പോൾ, മാറത്തലച്ചു നിലവിളിച്ച സീയോൻ പുത്രിമാർ യഹൂദരായിരുന്നു. മിശിഹായുടെ അമ്മ യഹൂദ ആയിരുന്നു. അവിടുത്തെ എല്ലാ ശ്ലീഹന്മാരും യഹൂദരായിരുന്നു. പെന്തക്കോസ്തക്ക് സ്‌നാനം സ്വീകരിച്ച നാലായിരം പേർ യഹൂദരായിരുന്നു. അപ്പോൾ യഹൂദർ ആണ്, മിശിഹായുടെ മരണത്തിന് ഉത്തരവാദി എന്ന് വാദിച്ചാൽ, പരിശുദ്ധ മറിയവും, ശിഷ്യരും, ശ്ലീഹന്മാരാൽ സ്‌നാനം സ്വീകരിച്ചവരും എല്ലാം അതിൽ ഉൾപ്പെടും. അതിനാൽ തന്നെ ആ വാദം ഇല്ലാതാകും. മിശിഹായുടെയും ശിഷ്യമാരുടെയും ശുശ്രൂഷയുടെ ഫലമായി, അന്നത്തെ കാലത്തെ പകുതിയിൽ അധികം യഹൂദർ സ്‌നാനം സ്വീകരിച്ചു എന്നറിയുമ്പോൾ, ഈ വാദത്തിനെ പൊള്ളത്തരം കൂടുതൽ വ്യക്തമാണ്. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിൽ, ബാക്കി ഉള്ള യഹൂദരുടെ എത്ര തലമുറ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചു ക്രിസ്ത്യാനികൾ ആയി. ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം, യഹൂദ വ്യക്‌തിത്വം കുറച്ചു തലമുറകൾക്കുള്ളിൽ നഷ്ടമാകുന്നത് മൂലം, അതിന് ഉത്തരം ഇല്ല. ഇന്ന് യഹൂദ വിശ്വാസത്തിൽ ഉള്ളത്, മിശിഹായുടെ കാലത്തെ കൂടിയാൽ 10% യഹൂദരുടെ പിൻതലമുറക്കാർ കാണും.

         മിശിഹായുടെ കാലത്തെ യഹൂദ നിയമ വ്യവസ്ഥയായ സൻഹെദ്രിൻ ആണ് മിശിഹായുടെ മരണത്തിനു ഉത്തരവാദി എന്ന് വാദിച്ചാൽ, പിന്നെയും ശരിയാണ്. എന്നാൽ അരിമത്യക്കാരൻ ജോസെഫ്ഉം, മഹാനായ റബ്ബി ഗമാലിയേലും, നിക്കോദേമോസും എല്ലാം ഇതിലെ അംഗങ്ങൾ ആണ് എന്ന് മാസിലാകുമ്പോൾ, അതിനെയും കുറ്റം വിധിക്കാൻ എനിക്കാവുന്നില്ല. എങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ, സൻഹെദ്രിൻ ആണ്, റോമൻ ഗവർണ്ണർ പിലാത്തോസിനെ പ്രേരിപ്പിച്ചത് എന്ന് ആരോപിക്കാം. AD 120 ലെ ബാർ കോബ്ബാ വിപ്ലവത്തോടെ സൻഹെദ്രിൻ എന്ന പ്രസ്ഥാനം ഇല്ലതാവുകയും, പേരിന് കുറച്ചു നൂറ്റാണ്ടുകൾ നിലനിൽക്കുകയും ചെയ്‍തു. അതായത് യഹൂദരെ മിശിഹായുടെ മരണത്തിന്റെ പേരിൽ പ്രതികൂട്ടിൽ നിർത്തുന്നത് തെറ്റാണ്, ഇനി കുറച്ചെങ്കിലും പ്രതി കൂട്ടിൽ നില്ക്കാൻ യോഗ്യത ഉള്ള സംഘടന ഇന്നില്ല താനും.

റോമക്കാരാണോ മിശിഹായെ വധിച്ചത്?
         റോമക്കാരിലേക്കു വിരൽ ചൂണ്ടാവുന്ന മൂന്നു ഭാഗങ്ങൾ ഉണ്ട്.
1) റോമൻ പടയാളികൾ  
2) റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ് 
3) റോമൻ ഭരണ വ്യവസ്ഥ 

റോമൻ പടയാളികൾ - ഹോളിവുഡ് സിനിമകളിലെ മസിൽ പെരുത്ത യൂറോപ്യന്മാരായ പടയാളികൾ, മിശിഹായോട് കാണിക്കുന്ന ക്രൂരത കാണുമ്പോൾ നമ്മുടെ ചങ്കു പിടഞ്ഞിട്ടുണ്ട്. ഹോളിവുഡിന് മുന്നിൽ ഒരു റോളിന് വേണ്ടി നിൽക്കുന്ന വെള്ളക്കാർ ആണ് ന്യായമായും അവരുടെ സിനിമകളിൽ കാണാൻ കഴിയുക. എന്നാൽ മിശിഹായുടെ കാലത്തു, യൂറോപ്യന്മാരുടെ ഒരു സൈനിക വ്യൂഹം യഹൂദയയിൽ ഉണ്ടായിരുന്നില്ല. റോമാക്കാരുടെ രീതിയിൽ ചുറ്റുമുള്ള ജനതകളിൽ (അനറ്റോളിയ, സിറിയ ജോർദാൻ മുതലായ പ്രദേശങ്ങളിൽ) നിന്നുള്ളവരാണ് യഹൂദയയിലെ റോമൻ പടയാളികളിൽ ഭൂരിഭാഗവും. കൂലി പടയാളികൾ ആയതിനാൽ, അവർ പറയുന്ന ജോലി നല്ല വെടിപ്പായി ചെയ്യും. "പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ല" എന്ന മിശിഹായുടെ വാക്കുകളെ 1000 തരത്തിൽ വ്യാഖ്യാനിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്യാം. അതെല്ലാം ശരിയാണെങ്കിലും, ആ കൂലി പടയാളികൾ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവർ അറിയുന്നില്ല, എന്ന ലളിതമായ അർത്ഥവും ഞാൻ അതിൽ കാണുന്നു. അതായത്, ആ പടയാളികൾ റോമൻ വംശജരോ, പോട്ട് പൗരന്മാർ പോലും ആയിരുന്നില്ല.
റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ് - അദ്ദേഹം കൈ കഴുകി മാറുന്നത് സുവിശേഷത്തിൽ വ്യക്തമാണ്. അത് തന്റെ ഭരണം സുഗമം ആക്കാനോ, ചക്രവർത്തിയെ മുഷിപ്പിക്കാതിരിക്കാനോ, സൻഹെദ്രിനെ തൃപ്തിപ്പെടുത്താനോ എന്തിന് വേണ്ടിയും ആയിക്കോട്ടെ. മിശിഹായെ വധിക്കാൻ അദ്ദേഹത്തിന്  താല്‌പര്യം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്.
റോമൻ ഭരണ വ്യവസ്ഥ - റോമൻ ഭരണവ്യവസ്ഥക്ക് അനുസരിച്ചു, മരണ ശിക്ഷക്ക് അർഹമായ ഒന്നും മിശിഹായിൽ കാണുന്നില്ല എന്ന പന്തിയോസ് പീലാത്തോസിന്റെ വിധി, റോമൻ വ്യവസ്‌ഥയെയും ആരോപണത്തിൽ നിന്നും ഒഴിവാകാൻ സഹായിക്കുന്നു.

എങ്കിലും സാങ്കേതികമായി, യഹൂദ സൻഹെദ്രിന്റെ സമ്മർദ്ദത്തിന് വഴങ്ങി, റോമൻ ഭരണ വ്യവസ്ഥയിലൂടെ മിശിഹാ പീഡകൾ സഹിച്ചു മരിച്ചു എന്ന് നമുക്ക് വ്യാഖാനിക്കാം. അല്ലാതെ യഹൂദന്മാരോ, റോമക്കാരോ അല്ല മിശിഹായെ വധിച്ചത്. അങ്ങനെ എങ്കിൽ നൂറ്റാണ്ടുകളോളം ക്രൈസ്‌തവ സാമ്രാജ്യങ്ങളിൽ യഹൂദ ജനത പീഡിപ്പിക്കപ്പെട്ടതിന് ആര് സമാധാനം പറയും.

അപ്പോൾ ആരാ മാർ തോമ്മാ ശ്ലീഹായെ വധിച്ചത്?

          മിശിഹായുടെ കാര്യത്തിൽ യഹൂദരും, റോമാക്കാരും ഉണ്ടെങ്കിൽ, മാർ തോമ്മാ ശ്ലീഹായുടെ കാര്യത്തിൽ പ്രതി ചേർക്കാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം. AD 72 ൽ, ചെന്നൈയിലെ മൈലാപ്പൂരിൽ സുവിശേഷ ദൗത്യ നിർവഹണ നാളുകളിൽ അദ്ദേഹം രക്‌തസാക്ഷ്യം വരിച്ചു എന്നുള്ളത്, നാം വിശ്വസിക്കുന്ന സത്യമാണ്. എന്നാൽ ആരാൽ അത് സംഭവിച്ചു എന്നുള്ളതാണ് ചോദ്യം? നൂറ്റാണ്ടുകൾക്കു മുൻപ്, തർജിമകളിൽ ഉണ്ടായ ഭാഷാപരമായ പിഴവുകൾ മൂലം, മാർ തോമ്മാ സ്‌നാനം നൽകിയത് നമ്പൂതിരിമാർക്കാണെന്ന് തെറ്റായി നാം വ്യാഖ്യാനിച്ചത് പോലെ, മാർ തോമ്മായുടെ രക്‌തസാക്ഷ്യത്തവും നാം ഹൈന്ദവ വർഗ്ഗീയവാദികളുടെ തലയിൽ ചാർത്തി. ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണ ഭാരതത്തെയും അന്നത്തെ വിശ്വാസങ്ങളെയും കുറിച്ച് കാര്യമായ അറിവില്ലാത്ത കൊണ്ടാണ് നാം ഇങ്ങനെ ഒരു ആരോപണത്തിന് മുതിരുന്നത്. ജൈന വിശ്വാസം ശക്തമായിരുന്നു ദ്രാവിഡ നാടുകളിൽ, ബൗദ്ധ ദർശനങ്ങളും നന്നായി വേരോടിയിരുന്നു. ഹിന്ദു മതം നാം ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല. ഇന്ന് അന്യം നിന്ന് പോയതുൾപ്പെടെ ധാരാളം ചിന്താധാരകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഒരു ചിന്താധാരയെയും കായികമായി ഇല്ലാതാക്കുന്ന രീതി ഭാരതത്തിൽ ഇല്ലായിരുന്നു. കാരണം വിശാലമായ ഈ രാജ്യത്തു എല്ലാ ചിന്താധാരകളെയും ഉൾക്കൊള്ളാൻ ഇടമുണ്ടായിരുന്നു. ശങ്കരാചാര്യരുടെ കാലം മുതലാണ്, തർക്കശാസ്ത്രത്തിലൂടെ ചിന്താധാരകളെ ഇല്ലാതാക്കാനും, ഇന്നത്തെ രീതിയിൽ ഒരു ഏക മതമായി ഹിന്ദു മതം മാറാനും തുടങ്ങുന്നത്. ബ്രിട്ടീഷ്കാരുടെ കാലത്തോടെ അത് ഏകദേശം പൂർത്തിയാവുകയും ചെയ്തു. 
             
      മൈലാപ്പൂരിൽ കച്ചവടത്തിനായി താമസമാക്കിയ, യഹൂദരുടെയും, പൗരസ്ത്യ സുറിയാനി വംശജരുടെയും ഇടയിൽ സുവിശേഷം പ്രസംഗിച്ച ശ്ലീഹായെ, അവിടെ അന്നുള്ള തദ്ദേശിയ ചിന്താധാര ഉള്ളവർ (ആരെന്ന് എനിക്കറിയില്ല), കൊന്നു എന്ന് പറയുന്നതിൽ യുക്തിയില്ല. പല ശ്ലീഹന്മാർക്കും സംഭവിച്ചത് പോലെ, അദ്ദേഹം ആരുടെ ഇടയിൽ സുവിശേഷ വേല നടത്തിയോ, അവരുടെ ഇടയിലെ ചില അസഹിഷ്‌ണ വ്യക്‌തികൾ ആവാം അത് ചെയ്‌തത്‌. അത് ന്യായമായും മേൽ പറഞ്ഞ യഹൂദ / പൗരസ്ത്യ സുറിയാനി വിഭാഗത്തിലെ ചിലർ ആവാം. അവർ ഇന്ന് അവിടുള്ള മറ്റു ജനങ്ങളിൽ അലിഞ്ഞു ചേർന്നതിനാൽ അല്ലേൽ മാർഗം സ്വീകരിച്ചു നമ്മുടെ ഇടയിൽ ചേർന്നതിനാൽ, അവരോട് വിരോധം വച്ചിരുന്നിട്ടും കാര്യമില്ല.

        ഇന്നത്തെ കാലത്തു വിദ്വേഷത്തിന്റെ വിശ്വാസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇല്ലേൽ അത് മുതലെടുക്കാൻ ധാരാളം പേർ വരും. ആരെന്ന് പോലും അറിയാത്ത, കുറച്ചു വ്യക്തികൾ മാർ തോമ്മാ ശ്ലീഹായെ വധിച്ചു എന്നും പറഞ്ഞു, നൂറ്റാണ്ടുകളായി നമ്മോടൊപ്പം സഹോദരന്മാരെ പോലെ കഴിയുന്ന, നമ്മുക്ക് ചുറ്റും ഉള്ള ജനങ്ങളെ മിത്രങ്ങൾ ആയി കാണില്ല എന്ന വിഢിത്തം അവസാനിപ്പിക്കാം. മാർ തോമ്മാ ശ്ലീഹായുടെ രക്‌തസാക്ഷ്യത്തിന്റെ കഥ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ, അതിൽ വിദ്വേഷത്തിന്റെ വിത്ത് ഇല്ലെന്ന് ഉറപ്പു വരുത്താം. സഭ അതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി.