Wednesday, November 8, 2017

യുവതിയായ പരിശുദ്ധ മറിയവും വയസ്സനായ മാർ ശിമയോൻ കേപ്പായും




വളരെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു തലകെട്ടാണ് മുകളിൽ ഉള്ളത്. അടുത്ത് നടന്ന ഒരു തമാശയുമായി ബന്ധപ്പെട്ടാണ് ഈ ബ്ലോഗ് എഴുതുന്നത്. അതിനാൽ വായിക്കുന്നവരും, ആ ഒരു മാനസികാവസ്ഥയിൽ ഇത് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇനി ഈ ലേഖനം എഴുതാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് എഴുതാം.



കുറവലിങ്ങാട് ഉള്ള മർത്തു മറിയം പള്ളിയെ കുറിച്ചും, അവിടുത്തെ മുത്തി അമ്മയേയും കുറിച്ചുള്ള വാർത്തകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും കാണാറുണ്ടല്ലോ. പരിശുദ്ധ കന്യാ മറിയം, കുറച്ചു കുട്ടികൾക്ക് പ്രത്യക്ഷ ആയ ലോകത്തെ ആദ്യത്തെ സ്ഥലം ആണ് കുറവലിങ്ങാട് പള്ളിയിരിക്കുന്ന സ്ഥലം എന്നാണല്ലോ വിശ്വാസം. സീറോ മലബാർ സഭക്ക് അഭിമാനകരമായ ഈ വസ്‌തുതയെ, സമൂഹ മാധ്യമങ്ങളിലൂടെ മാലോകരെ അറിയിക്കുന്നവർക്ക് ആദ്യമേ തന്നെ എന്റെ അഭിനന്ദനം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെ ഒരു പാരമ്പര്യം നമുക്കുണ്ടെന്ന് ഞാനും അറിഞ്ഞത്.

ഇനി വിഷയത്തിലേക്ക് വരാം. കുറവലിങ്ങാട്ടെ മുത്തിഅമ്മ, ഒരു വൃദ്ധ ആണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അത് അംഗീകരിക്കാൻ കേട്ട് നിന്ന എന്റെ മറ്റേ സുഹൃത്തിന് കഴിഞ്ഞില്ല. കാരണം, അവൻ കണ്ടിട്ടുള്ള എല്ലാ മാതാവിന്റെ പ്രതിമകളും, ചിത്രങ്ങളും (ലൂർദിലും, ഫാത്തിമയിലും അടക്കം) നല്ല ചെറുപ്പകാരിയാണ്. രസകരമായ ആ സംസാരവേളയിൽ ശരിക്കും മാതാവ് എത്ര വയസ്സ് വരെ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന ബാലിശമായ ചിന്ത എന്നിൽ ഉണ്ടായി. എന്നാ പിന്നെ, ഒന്ന് കണക്കു കൂട്ടിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.
പരിശുദ്ധ മറിയം ജനിച്ച വർഷം ഏതെന്നു കൃത്യമായ ഉത്തരം ഇല്ല. എന്നാൽ 12-14 വയസ്സിൽ, മാർ യൗസേഫ് പിതാവുമായി മാതാവിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു എന്നാണ് പാരമ്പര്യം. എങ്കിൽ മാതാവിന്റെ 14 ആം വയസ്സിൽ ആകാം ഈശോ മിശിഹാ, മനുഷ്യനായി പിറന്നത്. ഹേറോദ് രാജാവ്, ജീവിച്ചിരുന്നപ്പോൾ ആണ് മിശിഹായുടെ ജനനം നടന്നതെന്നാണ്, സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ മിശിഹാ BC 4 ലിനാണ് ജനിച്ചത് എന്ന് കരുതപ്പെടുന്നു. എങ്കിൽ പരിശുദ്ധ മറിയം BC 18 ഇന് ആവാം ജനിച്ചത്. മിശിഹായുടെ വയസ്സ് കൃത്യമായി സുവിശേഷം വിവരിക്കുന്നില്ലെങ്കിലും, ലൂക്കാ 3:23, അവിടുത്തേക്ക് ഏകദേശം മുപ്പത് വയസുള്ളപ്പോൾ ആണ് പരസ്യ ജീവിതം ആരംഭിച്ചത് എന്ന് പറയുന്നു. ഏകദേശം എന്ന് പറയുന്നതിൽ നിന്നും അതൊരു കൃത്യമായ കണക്കല്ല എന്ന് വ്യക്തം. ഈശോയുടെ പരസ്യജീവിത കാലത്തു, മൂന്ന് പെസഹായെ കുറിച്ച് സുവിശേഷം സൂചന നൽകുന്നു (John 2:13, John 6:4, John 19:14). അതിനാൽ മിശിഹാ 3 വർഷമോ അതിൽ അധികമോ പരസ്യ ജീവിതം നയിച്ചതായി കരുതാം. മിശിഹായുടെ കുരിശു മരണവും ഉദ്ധാനവും AD 30 അല്ലേൽ AD 33 എന്നാണ് പൊതുവെ കരുതി പോരുന്നത്. AD 30 എന്ന് തൽക്കാലം കരുതുകയാണെങ്കിൽ, മാതാവിന് അപ്പോൾ വയസ്സ് 48 (BC 18 -.AD 30).

മിശിഹായുടെ സ്വർഗ്ഗാരോഹണത്തിന് ശേഷം, ശ്ലീഹന്മാരുടെ സമ്മേളനങ്ങളിൽ മാതാവിന്റെ സാന്നിധ്യം ബൈബിൾ വ്യക്തമാക്കുന്നുണ്ട് (Acts 1-14). പരിശുദ്ധ മറിയത്തിന്റെ പിന്നീടുള്ള ജീവിതം വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ, മാതാവ് എന്നാണ് മരിച്ചത് എന്ന കൃത്യമായ ഒരു വർഷം കണ്ടുപിടിക്കുക സാധ്യമല്ല. എങ്കിലും മാർ കേപ്പായുടെ യോപ്പാ വാസനാളുകളിൽ, മാർ യോഹന്നാൻ സ്ലീഹാക്കൊപ്പം, താൻ മനസ്സിൽ സംഗ്രഹിച്ച കാര്യങ്ങൾ വിശ്വാസികൾക്ക് പകർന്നു നൽകി പരിശുദ്ധ മറിയം ജറുസലേമിൽ, അമ്മയുടെ ഭവനത്തിൽ ജീവിച്ചു.

AD 451 ലെ കൽക്കദോൻ സുനഹദോസിലാണ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ വർഷത്തെ കുറിച്ച് ഒരു സൂചന നൽകുന്നത്. സുനഹദോസിൽ പങ്കെടുത്ത ജെറുസലേമിന്റെ മെത്രാനായ മാർ ജുവനെലിനോട്, മാതാവിന്റെ ഭൗതിക അവശിഷ്ടത്തെ കുറിച്ച് ചക്രവർത്തി അന്വേഷിച്ചു. മറുപടിയായി അദ്ദേഹത്തെ പറഞ്ഞത്, "പരിശുദ്ധ മറിയം, എല്ലാ ശ്ലീഹന്മാരുടെയും സാന്നിധ്യത്തിൽ, നിദ്ര പ്രാപിക്കുകയും അടക്കപെടുകയും ചെയ്‌തു. എന്നാൽ താമസിച്ചെത്തിയ മാർ തോമ്മാ ശ്ലീഹായുടെ ആവശ്യപ്രകാരം കല്ലറ തുറന്നപ്പോൾ, കല്ലറ ശൂന്യമായി കാണപ്പെടുകയും ചെയ്‌തു. അതിനാൽ പരിശുദ്ധ മറിയം സ്വർഗ്ഗാരോപണം ചെയ്‌തു."

എല്ലാ ശ്ലീഹന്മാരും ജറുസലേമിൽ ഉണ്ടായിരുന്നത്, AD 50 ൽ നടന്ന ജറുസലേം സുനഹദോസിൽ വച്ചാണ്. വടക്കേ ഇന്ത്യയിൽ സുവിശേഷ ദൗത്യം നിർവഹിച്ചു കൊണ്ടിരുന്ന മാർ തോമ്മാ ശ്ലീഹാ, സുന്നഹദോസിൽ പങ്കെടുക്കാൻ ജറുസലേമിൽ പോകുകയും, പിന്നീട് മലബാറിലേക്ക് വന്നു എന്നും ആണല്ലോ പാരമ്പര്യം. മാതാവിന്റെ മരണസമയം, എല്ലാ ശ്ലീഹന്മാരും മാലാഖമാരാൽ ജറുസലേമിലേക്ക് എത്തിക്കപ്പെട്ടു എന്നൊരു പാരമ്പര്യവും ഉണ്ട്. മാതാവിന്റെ സ്വർഗ്ഗാരോപണ നാളുകളിൽ ശ്ലീഹന്മാരെല്ലാം ജറുസലേമിൽ ഉണ്ടാകണമെങ്കിൽ, ഇതിലും നല്ല ഒരു സമയം ഉണ്ടാവുക പ്രയാസം. അതിനാൽ ജറുസലേം സുനഹദോസിന്റ് കാലത്താണ്, മാതാവ് നിദ്ര പ്രാപിച്ചത് എന്ന് കരുതുന്നത് കൂടുതൽ, പ്രായോഗികം ആണ്.

അങ്ങനെ എങ്കിൽ, പരിശുദ്ധ മറിയം നിദ്ര പ്രാപിച്ചത് 68 ആം വയസ്സിൽ ആണെന്ന് അനുമാനിക്കാം (BC 18 - AD 50). തങ്ങളുടെ മുത്തശ്ശിമാരുടെ പ്രായമുള്ള, തങ്ങളുടെ മുന്നിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ മറിയത്തെ, മുത്തിയമ്മ എന്ന് കുറവലിങ്ങാട്ടെ കുട്ടികളും, ഇന്നത്തെ തലമുറയും വിളിക്കുന്നതിൽ ഒരു അതിശയവും ഇല്ല. നാം കാണുന്ന ചിത്രങ്ങളിലെയും പ്രതിമകളിലെയും വ്യകതിത്വങ്ങൾ, യഥാർത്ഥത്തിൽ അങ്ങനെ ആകണം എന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മർത്തു അൽഫോൻസാമ്മയുടെ ചിത്രം കണ്ടാൽ, ചിലപ്പോൾ അൽഫോൻസാമ്മയെ ഏറ്റവും അടുത്ത് അറിഞ്ഞിരുന്നവർക്കു പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. അപ്പോൾ പിന്നെ 2000 വർഷം മുൻപ് ജീവിച്ചവരുടെ കാര്യം പറയണ്ടല്ലോ.

വയസ്സനായ മാർ ശിമയോൻ കേപ്പാ


അത് പോലെ തന്നെ വയസ്സിന്റെ കാര്യത്തിൽ, തെറ്റായി പരിചപ്പെടാറുള്ള ഒരു വ്യക്തിയാണ് മാർ ശിമയോൻ കേപ്പാ. അദ്ദേഹത്തെ ശിഷ്യന്മാരുടെ നേതാവാക്കിയത്, തമ്മിൽ ഏറ്റവും പ്രായം കൂടിയ ആൾ ആയതു മൂലം ആണെന്നൊക്കെ തട്ടി വിടുന്നത് കേട്ടിട്ടുണ്ട്. മാർ ശിമയോന്റെ ഈശോയുടെ കൂടെ നിൽക്കുന്ന, എല്ലാ ചിത്രങ്ങളും അത് പ്രതിഫലിച്ചു കാണാറുണ്ട്. ഒരു 45-50 വയസുള്ള വ്യക്തിയായാണ് അദ്ദേഹത്തെ ചിത്രങ്ങളിൽ കാണാറുള്ളത്. എന്നാൽ, അദ്ദേഹം മിശിഹായുടെ സമപ്രായനോ, അല്ലേൽ അതിലും ചെറുപ്പമോ ആയിരുന്നു എന്നതാണ് സത്യം.

റോമാ ചക്രവർത്തിയായ നീറോയുടെ കാലത്താണ്, മാർ ശിമയോൻ കേപ്പാ രക്‌തസാക്ഷ്യത്വം വരിക്കുന്നത്. റോമാ നഗരം കത്തിയെരിഞ്ഞതിന്, നസ്രാണികളുടെ മേൽ കുറ്റം ആരോപിച്ച നീറോ ചക്രവർത്തി, നസ്രാണികളുടെ നേതാവായ ശിമയോൻ കേപ്പായെ തലകീഴായി, കുരിശേൽ തറച്ചു കൊന്നു.

രക്‌തസാക്ഷ്യത്വം വരിക്കുമ്പോൾ അദ്ദേഹത്തിന് 62-64 വയസ്സ് ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ആയി, വിശ്വസിക്കപ്പെടുന്ന ഭൗതീക അവശിഷ്ടത്തിൽ ആധുനിക ശാസ്ത്ര സംവിധാനങ്ങളോടെ പരിശോധിച്ചപ്പോൾ, അറുപതുകളുടെ തുടക്കത്തിൽ ഉള്ള ഒരു മനുഷ്യന്റേതാണ് അതെന്നാണ് കണ്ടെത്തിയത്. അദ്ദേഹത്തിന് 64 വയസ്സ് രക്‌തസാക്ഷ്യത്വ സമയത്തു ഉണ്ടായിരുന്നു എന്ന് കരുതാം. അതായത് AD 64 ൽ, 64 ആം വയസ്സിൽ കൊല്ലപ്പെടുന്ന അദ്ദേഹം, അപ്പോൾ ജനിച്ചത് BC 1 ൽ ആണ്. അതായത് മിശിഹായെക്കാളും 3 വയസ്സ് ഇളപ്പം. മിശിഹായും ശിമയോനും ഒരുമിച്ചുള്ള ഒരു ചിത്രത്തിൽ പോലും, ശിമയോനെ പ്രായംകുറവുള്ള ആളായി ചിത്രീകരിച്ചു ഞാൻ കണ്ടിട്ടില്ല.

   
     ചരിത്രത്തോട് കുറച്ചൂടെ നീതി പുലർത്തി, വിശുദ്ധ പുസ്തകത്തിലെ വ്യക്തികളെയും സംഭവങ്ങളെയും പഠന വിഷയം ആക്കുന്നത് നല്ലതായിരിക്കും. ഈശോ മിശിഹായുടെ ഒപ്പം, മുപ്പതു മുതൽ ഏറ്റവും ഇളയ യോഹന്നാൻ ശ്ലീഹാ വരെ ഉള്ള ചുറുചുറുക്കുള്ള പൊടി മീശക്കാരുടെ ഒരു സംഘത്തെ ഒന്ന് മനസ്സിൽ ചിത്രീകരിച്ചു നോക്കൂ. ആ പൊടി മീശക്കാരാണ് പിന്നീട് ലോകം കീഴിന്മേൽ മറിക്കുന്നത്.

          ബാർബി ടോളിനെ പോലെയും, നോർഡിക് യുവതികളെ പോലെയും ഉള്ള പരിശുദ്ധ മറിയത്തിന്റെ ചിത്രങ്ങൾ യൂറോപ്പിലെ സഭയിൽ പ്രചരിക്കുന്നത്, അവരുടെ തദ്ദേശീയമായ ആവിഷ്ക്കാരമായി കാണാം. എന്നാൽ തവിട്ടിന്റെ പല വകഭേദം ഉള്ള സീറോ മലബാർ നസ്രാണികൾ അത് ഏറ്റു പിടിക്കണോ? ഒന്നുകിൽ ഉറവിടത്തിനോട് ചേർന്ന സെമിറ്റിക് രൂപം അല്ലേൽ സാംസ്‌കാരിക അനിരൂപണത്തിന്റെ ഭാഗമായി, നമ്മളെ പോലെ വേണ്ടേ വരയ്ക്കാൻ?

ഉറവിടത്തോട് എത്ര ചേർന്ന് നിക്കുന്നുവോ, സത്യത്തോട് എത്ര ചേർന്ന് നിൽക്കുന്നുവോ, സംശയങ്ങൾ നിവാരണം ചെയ്യാനും, അബദ്ധ പ്രബോധനങ്ങളിൽ വീഴാതിരിക്കാനും അത് സഹായിക്കും.

നന്ദി.